Daily Saints.

July 20: വിശുദ്ധനായ ഫ്ലാവിയാന്‍

സ്വന്തം ലേഖകന്‍ 20-07-2023 - Thursday

ടില്‍മോഗ്നോണ്‍ ആശ്രമത്തിലെ ഒരു ബ്രസീലിയന്‍ സന്യാസിയായിരുന്നു വിശുദ്ധ ഫ്ലാവിയന്‍. 498-ല്‍ പല്ലാഡിയൂസിന്റെ മരണശേഷം, ചക്രവര്‍ത്തിയായിരുന്ന അനസ്താസിയൂസ് ഒന്നാമന്‍ ഫ്ലാവിയനെ അന്തിയോക്കിലെ പാത്രിയാര്‍ക്കീസായി നിയമിച്ചു. 482-ല്‍ ബൈസന്റൈന്‍ ചക്രവര്‍ത്തിയായിരുന്ന സെനോ മെത്രാന്‍മാരുടെയോ, സഭാധികാരികളുടേയോ അംഗീകാരമില്ലാതെ ഇറക്കിയ പ്രമാണ രേഖകളായ ‘ഹെനോടികോണ്‍’ സ്വീകരിക്കണമെന്ന നിബന്ധനയോട് കൂടിയായിരുന്നു ആ നിയമനം. എന്നിരുന്നാലും തന്റെ പാത്രിയാര്‍ക്കീസ് ഭരണകാലത്ത്‌, ചാള്‍സ്ഡോണ്‍ സുനഹദോസിലെ ‘ക്രിസ്തുവില്‍ ഒരേസമയം ദൈവീകവും, മാനുഷികവുമായ വ്യക്തിത്വങ്ങള്‍ സമ്മേളിച്ചിരിക്കുന്നു’എന്ന പ്രമാണങ്ങളോടു വിശുദ്ധന്‍ യാതൊരെതിര്‍പ്പും കാണിച്ചിരുന്നില്ല.

അന്തിയോക്കിലെ പാത്രിയാര്‍ക്കീസെന്ന നിലയില്‍ ഫ്ലാവിയാനും, ജെറൂസലേമിലെ പാത്രിയാര്‍ക്കീസെന്ന നിലയില്‍ ഏലിയാസും ചാള്‍സ്ഡോണ്‍ സുനഹദോസിലെ പ്രമാണങ്ങളെ ഇല്ലായ്മ ചെയ്യുവാനുള്ള ശ്രമങ്ങളെ എതിര്‍ത്തു. എന്നിരുന്നാലും അന്തിയോക്കിലെ ചാള്‍സ്ഡോണ്‍ സുനഹദോസനുകൂലികളും, പ്രതികൂലികളും തമ്മിലുള്ള കുഴപ്പങ്ങള്‍ പരിഹരിക്കുന്നതിനായി ഫ്ലാവിയന്‍ ചാള്‍സ്ഡോണ്‍ സുനഹദോസിലെ പ്രമാണങ്ങളെ പരാമര്‍ശിച്ചുകൊണ്ടൊരു മാദ്ധ്യസ്ഥ ശ്രമം നടത്തുകയുണ്ടായി.

508-509 കാലയളവുകളില്‍ ‘ഹെനോടികോണ്‍’ പ്രമാണത്തില്‍ ഒപ്പ്‌ വെക്കുവാനായി ചക്രവര്‍ത്തിയില്‍ നിന്നുള്ള സമ്മര്‍ദ്ദം വിശുദ്ധന്റെ മേല്‍ ഏറിവന്നു. ഇതിനു പുറമേ ഹീരാപോളിസിലെ മെത്രാനായിരുന്ന ഫിലോക്സേനൂസ്‌ ‘നെസ്റ്റോരിയാനിസ’മെന്ന മതവിരുദ്ധ വാദത്തെ ഫ്ലാവിയന്‍ പിന്തുണക്കുന്നുവെന്ന കുറ്റാരോപണവും വിശുദ്ധനെതിരെ നടത്തി. അതേതുടര്‍ന്ന് 511-ല്‍ ഫിലോക്സേനൂസ്‌ സിറിയയുടെ സമീപപ്രദേശങ്ങളിലുള്ള ‘മോണോഫിസിറ്റിസം’ എന്ന മതവിരുദ്ധ വാദികളെ ഫ്ലാവിയാനേ ആക്രമിക്കുവാനും, അദ്ദേഹത്തെക്കൊണ്ട് ചാള്‍സ്ഡോണ്‍ സുനഹദോസ് തീരുമാനങ്ങളെ തള്ളിപ്പറയുവാന്‍ നിര്‍ബന്ധിക്കുന്നതിന് പ്രേരിപ്പിച്ചു.

എന്നാല്‍ ഈ ആക്രമികളെ ചാള്‍സ്ഡോണ്‍ സുനഹദോസ് അനുകൂലികള്‍ വഴിയിലെ വെച്ച് എതിരിടുകയും അവരെ ഒന്നടങ്കം കൊല ചെയ്ത് മൃതദേഹങ്ങള്‍ ഒറോന്റെസ്‌ നദിയില്‍ തള്ളുകയും ചെയ്തു. ഫ്ലാവിയന്‍ ആദ്യകാലങ്ങളില്‍ താമസിച്ചിരുന്ന ആശ്രമത്തിലെ സന്യാസിമാര്‍ ചാള്‍സ്ഡോണ്‍ വിരുദ്ധവാദികളില്‍ നിന്നും വിശുദ്ധനെ സംരക്ഷിക്കുവാനായി അന്തിയോക്കിലേക്ക് യാത്രതിരിച്ചു. ഈ സംഭവവികാസങ്ങളെ തുടര്‍ന്ന് അനസ്താസിയൂസ് ചക്രവര്‍ത്തി ‘മിയാഫിസൈറ്റ്’ മതവിരുദ്ധ വാദത്തെ സ്വീകരിക്കുകയും അതിന്റെ ഫലമായി 'പാത്രിയാര്‍ക്കീസ്'മാരായായിരുന്ന ഫ്ലാവിയാനും, ഏലിയാസിനും തങ്ങളുടെ രാജകീയ പിന്തുണ നഷ്ടപ്പെടുകയും ചെയ്തു.

512-ല്‍ ഫിലോക്സേനൂസ്‌ സിഡോണില്‍ ഒരു സിനഡ്‌ വിളിച്ച് കൂട്ടി. ചാള്‍സ്ഡോണ്‍ വിരുദ്ധവാദികളില്‍പ്പെട്ട 80-ഓളം മെത്രാന്‍മാര്‍ അതില്‍ പങ്കെടുക്കുകയും, അനസ്താസിയൂസ് ചക്രവര്‍ത്തിയുടെ പിന്തുണയോടെ ഫ്ലാവിയാനേയും, ഏലിയാസിനേയും നിന്ദിക്കുകയും, സ്ഥാനഭ്രഷ്ടരാക്കുകയും അതിനുശേഷം പെട്രായിലേക്ക്‌ നാടുകടത്തുകയും ചെയ്തു. അവിടെ വെച്ച് 518-ലാണ് ഫ്ലാവിയാന്‍ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിക്കുന്നത്. ഫ്ലാവിയാനെ സ്ഥാനഭ്രഷ്ടനാക്കിയതും, നാടുകടത്തിയതും ചക്രവര്‍ത്തിക്കെതിരായ ജനരോഷത്തിനു കാരണമായി, അത് 513-ലെ വിറ്റാലിയന്‍ കലാപത്തിനു കാരണമാവുകയും ചെയ്തു. ചാള്‍സ്ഡോണിസത്തെ സംരക്ഷിച്ചതിനാല്‍ ഫ്ലാവിയാനേ ഗ്രീക്ക്‌ ഓര്‍ത്തഡോക്സ് സഭ അധികം താമസിയാതെ വിശുദ്ധനായി പ്രഖ്യാപിച്ചു. കുറച്ചു എതിര്‍പ്പുകള്‍ക്ക് ശേഷം റോമന്‍ കത്തോലിക്കാ സഭയും അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കുകയുണ്ടായി.

ഇതര വിശുദ്ധര്‍

1. ജര്‍മ്മനിയിലെ ആന്‍സെജിജൂസ്

2. കാര്‍ത്തേജു ബിഷപ്പായിരുന്ന ഔറേലിയൂസ്

3. പെഴ്സ്യായിലെ ബറാഡ് ബെഷിയാബാസ്

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »