News

കുരിശിന്റെ വഴി പ്രാര്‍ത്ഥനയ്ക്കും വിലക്ക്: നിക്കരാഗ്വേ സര്‍ക്കാരിന്റെ കത്തോലിക്ക സഭാവിരോധം തുടരുന്നു

പ്രവാചകശബ്ദം 01-03-2023 - Wednesday

മനാഗ്വേ: ഏകാധിപത്യ ഭരണത്തെ തുടര്‍ന്നു കുപ്രസിദ്ധിയാര്‍ജ്ജിച്ച ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വേയിലെ ഒര്‍ട്ടേഗ സര്‍ക്കാരിന്റെ കത്തോലിക്ക സഭാവിരോധം തുടരുന്നു. ഏറ്റവും ഒടുവിലായി കുരിശിന്റെ വഴി പൊതു സ്ഥലങ്ങളില്‍ നിരോധിച്ചുക്കൊണ്ടാണ് ഭരണകൂടത്തിന്റെ കിരാത നടപടി. ദുഃഖവെള്ളിയാഴ്ച പോലും കുരിശിന്റെ വഴിയ്ക്കു വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നാണ് ലാറ്റിന്‍ അമേരിക്കന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. വിഭൂതി ബുധനാഴ്ച കുർബാനയ്ക്ക് ശേഷം, കുരിശിന്റെ വഴി നടത്താന്‍ സുരക്ഷാ കാരണങ്ങളാൽ അനുമതിയില്ലെന്ന വാദവുമായി പോലീസ് എത്തിയെന്ന് മനാഗ്വേ സ്വദേശി 'ലാ പ്രെൻസ' എന്ന മാധ്യമത്തോട് പറഞ്ഞു.

കഴിഞ്ഞ വർഷം ദൈവമാതാവിന്റെ ജനന തിരുനാളിൽ സംഘടിപ്പിക്കാറുള്ള മരിയൻ പ്രദക്ഷിണങ്ങൾക്കും ഒർട്ടേഗാ ഭരണകൂടം വിലക്കേർപ്പെടുത്തിയിരുന്നു. 2018 ഏപ്രിലില്‍ സാമൂഹ്യ സുരക്ഷാ സംവിധാനത്തില്‍ വരുത്തിയ മാറ്റങ്ങള്‍ക്കെതിരെയുള്ള ജനരോഷവും, പ്രതിഷേധവും രാജ്യം മുഴുവന്‍ വ്യാപിച്ച സാഹചര്യത്തില്‍ പ്രതിഷേധത്തെ അടിച്ചമര്‍ത്തുവാന്‍ സര്‍ക്കാര്‍ കര്‍ക്കശ നടപടികള്‍ കൈകൊണ്ടതിനെത്തുടര്‍ന്ന്‍ 355 പേരുടെ ജീവന്‍ നഷ്ടപ്പെട്ടിരിന്നു. ഇതിനെതിരെ ഏറ്റവും ശക്തമായി രംഗത്തിറങ്ങി പ്രതിഷേധിച്ചതാണ് സര്‍ക്കാരിന് മുന്നിലുള്ള കരടായി കത്തോലിക്ക സഭ മാറുവാനുള്ള പ്രധാന കാരണം.

നിക്കരാഗ്വേയിലെ അപ്പസ്തോലിക പ്രതിനിധിയായ ബിഷപ്പ് വാള്‍ഡെമര്‍ സ്റ്റാനിസ്ലോ രാജ്യത്ത് നിന്നും പുറത്താക്കിയതിനു പുറമേ, മതഗല്‍പ്പ ബിഷപ്പ് റൊളാണ്ടോ അല്‍വാരെസിനെ ദീര്‍ഘനാള്‍ വീട്ടുതടങ്കലിലാക്കുകയും ഒടുവില്‍ 26 വര്‍ഷത്തെ തടവിന് അദ്ദേഹത്തെ ശിക്ഷിക്കുകയും ചെയ്തത് അടുത്ത കാലത്താണ്. നിരവധി കത്തോലിക്കാ മാധ്യമ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുകയും, വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി സമൂഹാംഗങ്ങളായ സന്യാസിനികളെ അടക്കം നിരവധി സമൂഹങ്ങളെ നാടുകടത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞയാഴ്ച നിക്കരാഗ്വേ ദേശീയ നായകൻ അഗസ്റ്റോ സാൻഡിനോ കൊല്ലപ്പെട്ടതിന്റെ 89-ാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിൽ, കത്തോലിക്ക സഭയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രസിഡന്‍റ് ഒര്‍ട്ടേഗ നടത്തിയത്. 2018 ഏപ്രിലിനും 2022 ഒക്‌ടോബറിനുമിടയിൽ, നിക്കരാഗ്വേൻ ഭരണകൂടം രാജ്യത്തെ കത്തോലിക്കാ സഭയ്‌ക്കെതിരെ 396 ആക്രമണങ്ങൾ നടത്തിയതായാണ് റിപ്പോര്‍ട്ട്. ഓരോ ദിവസവും കൂടുതല്‍ ക്ലേശകരമാകുന്ന നിക്കരാഗ്വേയിലെ അവസ്ഥയില്‍ ഫ്രാന്‍സിസ് പാപ്പ ദുഃഖം പ്രകടിപ്പിക്കുകയും പ്രാര്‍ത്ഥന വാഗ്ദാനം ചെയ്തിരിന്നുവെന്നതും ശ്രദ്ധേയമാണ്.


Related Articles »