Social Media

ഭീതിയകറ്റുന്ന ക്രൂശിതന്‍ | തപസ്സു ചിന്തകൾ 44

പ്രവാചകശബ്ദം 04-04-2023 - Tuesday

''ഈശോയുടെ കുരിശ്ശില്‍ നമുക്കെന്നും ശരണംപ്രാപിക്കാം. കുരിശിന്റെ നിഗൂഢമായ രക്ഷണീയ രഹസ്യം ഈശോ നമുക്ക് വെളിപ്പെടുത്തിത്തരട്ടെ. അതുവഴി ജീവിത യാതനകളിലൂടെ മുന്നേറാന്‍ നമുക്ക് കരുത്തുണ്ടാകും. കുരിശ് പരാജയത്തിന്റെ അടയാളമല്ല. മറിച്ച് സ്‌നേഹത്തില്‍ സ്വജീവന്‍ ത്യജിക്കുന്ന ആത്മാര്‍പ്പണത്തിന്റെ പരമോന്നത രഹസ്യമാണ്'' - ഫ്രാന്‍സിസ് പാപ്പ.

മരണഭീതിയിലകപ്പെട്ട ജനത്തിനു പ്രത്യാശ നല്‍കുന്ന രക്ഷാകര സംഭവങ്ങളുടെ ഓര്‍മ്മയാണല്ലോ ഈശോയുടെ പീഡാനുഭവവും കുരിശുമരണവും ഉത്ഥാനവും. വിശുദ്ധ ആഴ്ചയിലെ മൂന്നാം ദിനത്തില്‍ മരണ ഭീതിയകറ്റുന്ന ഈശോയെപ്പറ്റി നമുക്കു ചിന്തിക്കാം. അഡോള്‍ഫ് ഹിറ്റ്‌ലറിന്റെ ആദ്യത്തെ നാസി തടങ്കല്‍പ്പാളയമായ ദാഹാവ് തടങ്കല്‍ പാളയത്തിന്റെ (Dachau concentration camp) ഓര്‍മ്മയും അനുസ്മരണവും സജീവമായി നിലനിര്‍ത്താന്‍ നിര്‍മ്മിച്ച ആദ്യത്തെ ആത്മീയ നിര്‍മ്മിതിയാണ് ഈശോയുടെ മരണഭീതിയുടെ ചാപ്പല്‍ (Todesangst-Christi-Kapelle). 1960 ല്‍ മ്യൂണിക്കില്‍വച്ചു നടന്ന അന്തര്‍ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിനോടനുബന്ധിച്ചാണ് ഈ ആരാധനാലയം ആശീര്‍വദിച്ചത്.

1933 മുതല്‍ 1945 വരെയുള്ള ഒരു വ്യാഴവട്ടക്കാലം ഇവിടെ മരണത്തിന്റെ നിഴലില്‍ ജീവിച്ച രണ്ടു ലക്ഷത്തിലധികം അന്തേവാസികളുടെ വേദനയും കഷ്ടപ്പാടുകളിലും ദൈവം കേട്ടതിന്റയും അവരോടാപ്പം ആയിരുന്നതിന്റെയും അടയാളമാണ് ഈ തുറന്ന ഈ ചാപ്പല്‍ . ചാപ്പലിന്റെ പ്രവേശന കവാടത്തിന് മുകളില്‍ 550 കിലോഗ്രാം ഇരുമ്പ് കൊണ്ട് നിര്‍മ്മിച്ച മുള്‍ക്കിരീടം തടങ്കല്‍പ്പാളയത്തില്‍ പീഡനമേറ്റ ലക്ഷക്കണക്കിനു മനുഷ്യരുടെ വേദനയെ ചിത്രീകരിക്കുന്നു. അവരും ഈശോയുടെ പീഡാനുഭവത്തില്‍ പങ്കു ചേരുകയായിരുന്നു എന്ന സന്ദേശമാണിത് നല്‍കുന്നത്.

മനുഷ്യന്റെ ഭീതിയും ആകുലതകളും ദൈവത്തിന്റെ മുമ്പില്‍ കൊണ്ടുവരിക അങ്ങനെ ദൈവവുമായി ഒരു ഹൃദയബന്ധത്തില്‍ അവനെ പുതുക്കി മെനയുക ഇതായിരുന്നു അവന്റെ ഈശോയുടെ ഹൃദയാഭിലാഷം. .സഹിക്കുന്ന മനുഷ്യരോടൊപ്പം കൂടെ സഹിക്കുന്നവനാണ് ദൈവം എന്ന വലിയ സത്യമാണ് ഈശോ മനുഷ്യവംശത്തിനു പീഡാനുഭവ വാരത്തിലൂടെ നല്‍കുന്നത്. ദൈവസാന്നിധ്യമാണ് മനുഷ്യന്റെ ഭീതിയകറ്റുന്ന ഏറ്റവും നല്ല മരുന്ന്.

ഈശോ കുരിശു മരണത്തിലൂടെ സഹനവും വേദനകളും രക്ഷാകര യാഥാര്‍ത്ഥ്യമാക്കി . അതിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഈശോയുടെ മരണഭീതിയുടെ ചാപ്പല്‍ വിശ്വാസികള്‍ക്കു പകര്‍ന്നു നല്‍കുന്നത്. നിസഹായതയും കഷ്ടപ്പാടും വേദനയും മനുഷ്യനെ വരിഞ്ഞുമുറുക്കുമ്പോള്‍ അവനെ മാറോടു ചേര്‍ക്കുന്ന ദൈവ സാന്നിധ്യത്തെ തിരിച്ചറിഞ്ഞാല്‍ നിരാശ നമ്മളെ കീഴടക്കുകയില്ല. പ്രത്യാശ പകരുന്ന ഭാവിയിലേക്ക് ദൈവാത്മാവ് നമ്മളെ നയിക്കുകയും പുതിയ ലോകം നമുക്കായി സൃഷ്ടിക്കുകയും ചെയ്യും.

കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം 1505 ഇപ്രകാരം പഠിപ്പിക്കുന്നു, 'ഈശോ തന്റെ പീഡാസഹനവും കുരിശു മരണവും വഴി സഹനത്തിന് പുതിയൊരു അര്‍ത്ഥം നല്‍കി. അന്നു മുതല്‍ നമ്മെ അവിടുത്തോട് അനുരൂപപ്പെടുത്തുവാനും അവിടുത്തെ രക്ഷാകരമായ പീഡാസഹനത്തോട് ഐക്യപ്പെടുത്തുവാനും അതിന് കഴിയും''.


Related Articles »