India - 2024

''മാർ ജോസഫ് പവ്വത്തിൽ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കു വേണ്ടിയെന്നും നിലകൊണ്ട വ്യക്തിത്വം''

പ്രവാചകശബ്ദം 26-06-2023 - Monday

തിരുവനന്തപുരം: ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പായിരുന്ന മാർ ജോസഫ് പവ്വത്തിൽ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കു വേണ്ടിയെന്നും നിലകൊണ്ട വ്യക്തിത്വമായിരുന്നുവെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ. ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന്റെ നൂറാം ചരമദിനമായിരുന്ന ഇന്നലെ ലൂർദ് സൗഹൃദ വേദി എപിജെഎം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വൈദിക പഠനകാലത്തുതന്നെ പവ്വത്തിൽ പിതാവിനെക്കുറിച്ചു കേട്ടിരുന്നു.

പിന്നീട് നേരിൽ കാണുന്നതിനും ഇടപെടുന്നതിനും അവസരം ലഭിച്ചു. കഴിഞ്ഞ വർഷം ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിനെ കാണാൻ പോയപ്പോൾ അദ്ദേഹം തന്റെ തലയിൽ കൈവച്ച് പ്രാർത്ഥിച്ചു. സഭയ്ക്ക് അദ്ദേഹം നൽകിയിട്ടുള്ള സംഭാവനകൾ വളരെ വലുതാണ്. അദ്ദേഹത്തിന്റെ ജീവിതത്തെയോർത്ത് ധ്യാനിക്കണം, പ്രാർത്ഥിക്കണം. വൈദികരിലൂടെയും സമർപ്പിതരിലൂടെയും അദ്ദേഹം ജീവിക്കും. ജീവിതത്തിൽ തനിക്ക് വലിയ പ്രചോദനങ്ങൾ നൽകിയിട്ടുള്ള വ്യക്തിയാണ് അദ്ദേഹമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.

വിവിധ മേഖലകളിൽ ആഴത്തിലുള്ള പാണ്ഡിത്യമുണ്ടായിരുന്ന ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും ഒരു എൻസൈക്ലോപീഡിയ ആയിരുന്നുവെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ മലങ്കര കത്തോലിക്കാ സഭ മാവേലിക്കര രൂപതാധ്യക്ഷൻ ജോഷ്വാ മാർ ഇഗ്നാത്തിയോസ് പറഞ്ഞു. സഭയോടും സമൂഹത്തോടും എന്നും അദ്ദേഹം സ്നേഹവും കരുതലും പ്രകടമാക്കി. ജീവിതാവസാനംവരെ സഭകളുടെ ഐക്യത്തിനു വേണ്ടി പ്രവർത്തിച്ചു. സഭയുടെ ആവശ്യങ്ങളിൽ ഇടപെട്ടു പ്രവർത്തിക്കുന്നതിന് എന്നും അദ്ദേഹം തനിക്കു പ്രചോദനമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ മരണശേഷം അദ്ദേഹത്തെ ഒരു നോക്കു കാണാൻ എത്തിയ സഭാസമൂഹം അദ്ദേഹം സഭയ്ക്കു നൽകിയ സംഭാവനകളുടെ മഹത്വം വിളിച്ചോതുന്നതായിരുന്നുവെന്നു ചടങ്ങിൽ അധ്യക്ഷനായിരുന്ന ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ പറഞ്ഞു. എതിർപ്പുകൾ മറികടന്നും ത്യാഗങ്ങൾ സഹിച്ചും അദ്ദേഹം സഭാസമൂഹത്തിനു വേണ്ടി നിലകൊണ്ടു. മണിപ്പൂരി ൽ ഒരു വംശത്തെ തന്നെ ഇല്ലായ്മ ചെയ്യുന്നതിനു ശ്രമം നടക്കുന്ന ഇക്കാലത്ത് മാർ ജോസഫ് പവ്വത്തിലിന്റെ ആശയങ്ങൾക്കു പ്രസക്തിയേറുകയാണെന്നും അദ്ദേഹം പറഞ്ഞു. സഭയ്ക്കു മാത്രമല്ല ഇതര മതസ്ഥർക്കും തീരാനഷ്ടമാണ് ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന്റെ വേർപാടെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ കെ. മുരളീധരൻ എംപി അഭിപ്രായപ്പെട്ടു.


Related Articles »