News - 2024

ഇറാനില്‍ ക്രിസ്തീയ വിശ്വാസം സ്വീകരിക്കുന്നവര്‍ക്ക് ഭീഷണിയുമായി പോലീസ്; അന്‍പതിലധികം പേരെ അറസ്റ്റ് ചെയ്തു

പ്രവാചകശബ്ദം 28-07-2023 - Friday

ടെഹ്റാന്‍: തീവ്ര ഇസ്ളാമിക രാഷ്ട്രമായ ഇറാനിലെ അഞ്ചു നഗരങ്ങളിലായി ഈ മാസം അറസ്റ്റിലായത് അന്‍പതിലധികം പരിവര്‍ത്തിത ക്രൈസ്തവര്‍. അറസ്റ്റിലായവരുടെ എണ്ണം ഇനിയും ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇറാനിലെ പ്രബല മുസ്ലീം വിഭാഗമായ ഷിയാ വിഭാഗത്തില്‍ നിന്നും ക്രിസ്തീയ വിശ്വാസം സ്വീകരിച്ച ടെഹ്‌റാന്‍, കാരാജ്, റാഷ്ട്, ഒരുമിയെ, അലിഗൌഡാര്‍സ് എന്നീ നഗരങ്ങളിലുള്ള ക്രൈസ്തവരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. ചിലര്‍ക്ക് ജാമ്യം ലഭിച്ചുവെങ്കിലും നിരവധി പേര്‍ ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്. വീടുകളിലും, ഭവനദേവാലയങ്ങളിലും അതിക്രമിച്ച് കയറിയ പോലീസ് കുട്ടികളുടെ മുന്നില്‍വെച്ചാണ് അവരുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തതെന്നു ഇറാനിലെ മതസ്വാതന്ത്ര്യ നിരീക്ഷക സംഘടനയായ ‘ആര്‍ട്ടിക്കിള്‍ 18’ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

പോലീസിന്റെ ഈ കിരാത നടപടിയില്‍ പ്രതിഷേധം ശക്തമാണ്. ഇസ്ലാമില്‍ നിന്നും ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചവരെ ശത്രുക്കളേപ്പോലെയാണ് ഇറാന്‍ ഭരണകൂടവും, ഇസ്ലാമിക് റെവല്യൂഷനും പരിഗണിച്ച് വരുന്നത്. അതേസമയം അറസ്റ്റിലായവരുടെ എണ്ണം എഴുപതോളം വരുമെന്നാണ് കരുതപ്പെടുന്നത്. ഇറാനിലെ ക്രിസ്ത്യാനികള്‍ കടുത്ത മതപീഡനമാണ് നേരിടുന്നതെങ്കിലും, യേശുവിലേക്ക് തിരിയുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ക്രൈസ്തവര്‍ക്കെതിരെ നടത്തുന്ന പുതിയ അടിച്ചമര്‍ത്തലിന്റെ ഭാഗമായിട്ടാണ് പുതിയ അറസ്റ്റുകളെ കണക്കാക്കി വരുന്നത്.

രാജ്യവ്യാപകമായി നടക്കുന്ന അറസ്റ്റുകളിലെ വര്‍ദ്ധനവ് ക്രിസ്ത്യാനികള്‍ക്കെതിരേയുള്ള ഇറാന്‍ പോലീസിന്റെ നയത്തില്‍ വരുന്ന മാറ്റത്തിന്റെ സൂചനയായി കാണുന്നവരുമുണ്ട്. ലോകത്ത് ക്രിസ്ത്യാനികള്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്ന രാഷ്ട്രങ്ങളെ കുറിച്ചുള്ള ഓപ്പണ്‍ ഡോഴ്സിന്റെ ഇക്കൊല്ലത്തെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഏട്ടാമതാണ് ഇറാന്റെ സ്ഥാനം. നേരത്തെ നിരവധി തവണ പുറത്തുവന്ന വിവിധ റിപ്പോര്‍ട്ടുകളില്‍ ഇറാനില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടെന്ന് വ്യക്തമായിരിന്നു.


Related Articles »