India - 2024

ഫ്രാൻസിസ് മാർപാപ്പയുടെ വീഡിയോ കോള്‍ ലഭിച്ച ആഹ്ലാദത്തിൽ ചങ്ങനാശേരി സ്വദേശി ശോശാമ്മ

ദീപിക 22-09-2023 - Friday

ചങ്ങനാശേരി: അപ്രതീക്ഷിത നിമിഷത്തിൽ ഫ്രാൻസിസ് മാർപാപ്പ വീഡിയോ കോളിൽ വിളിച്ചു സംസാരിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തതിന്റെ ആഹ്ലാദത്തിലാണ് ചങ്ങനാശേരി വടക്കേക്കര കല്ലുകളം ശോശാമ്മ ആന്റണി. മംഗോളിയ യാത്രയ്ക്കിടയിലാണ് മാർപാപ്പ വടക്കേക്കരയിലുള്ള കല്ലുകളം വീട്ടിലേക്കു വിളിച്ച് തൊണ്ണൂറ്റിമൂന്നുകാരിയായ ശോശാമ്മച്ചിയോട് സ്നേഹാന്വേഷണം അറിയിക്കുകയും ആശീർവാദം നൽകുകയും ചെയ്തത്. തന്റെ ഭാരിച്ച ഉത്തരവാദിത്വം നിറവേറ്റാൻ തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ വിനയപൂർവം സംസാരിച്ചത് ഏറ്റവും വലിയ സന്തോഷവും ദൈവാനുഗ്രഹത്തിന്റെ നിമിഷവുമായി ശോശാമ്മ ഓർക്കുന്നു. മാർപാപ്പയ്ക്കുവേണ്ടി പ്രാർത്ഥിക്കുന്നുണ്ടെന്നും പാപ്പായ്ക്കു ടാറ്റാ നൽകിയെന്നും ശോശാമ്മ കൂട്ടിച്ചേർത്തു.

ശോശാമ്മയുടെ മകൾ ലീലാമ്മയുടെ മകൻ മോൺ. ജോർജ് കൂവക്കാട്ട് കഴിഞ്ഞ മൂന്നുവർഷമായി വത്തിക്കാൻ കേന്ദ്ര കാര്യാലയത്തിലാണ് പ്രവർത്തിക്കുന്നത്. ഫ്രാൻസിസ് പാപ്പായുടെ ഇറ്റലിക്കു പുറത്തുള്ള വിദേശ യാത്രകളുടെ കോ-ഓർഡിനേറ്റിംഗ് ചുമതല മോൺ. ജോർജ് കൂവക്കാട്ടിനാണ്. കൂവക്കാട്ടച്ചൻ തന്റെ വല്യമ്മച്ചിയുടെ സ്നേഹവാത്സല്യങ്ങളെക്കുറിച്ചുള്ള കാര്യങ്ങൾ ഫ്രാൻസിസ് പാപ്പായോട് പലതവണ പറഞ്ഞിട്ടുണ്ട്. ഫ്രാൻസിസ് പാപ്പായോടൊപ്പം മോൺ. കൂവക്കാട്ട് കാനഡ യാത്ര നടത്തുന്ന സമയത്ത് ശോശാമ്മയ്ക്ക് കോവിഡ് ബാധിച്ച് ചെത്തിപ്പുഴ ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചു. വിവരം കൂവക്കാട്ടച്ചൻ സങ്കടത്തോടെ ഫ്രാൻസിസ് മാർപാപ്പയെ അറിയിച്ചിരിന്നു.

2022 ജൂലൈയിലായിരുന്നു സംഭവം. ജൂലൈ 26ന് വിശുദ്ധ അന്ന പുണ്യവതിയുടെ തിരുനാൾ ദിനത്തിൽ വിശുദ്ധ കുർബാനയ്ക്കുശേഷം പാപ്പാ അച്ചനോടു പറഞ്ഞു. “ഞാൻ വിശുദ്ധകുർബാന മധ്യേ താങ്കളുടെ വല്യമ്മച്ചിക്കുവേണ്ടി പ്രാർത്ഥിച്ചിട്ടുണ്ട്. സുഖപ്പെട്ടുകൊള്ളും”. ഇതിനുശേഷം പാപ്പാ കൂവക്കാട്ട് അച്ചനോട് ശോശാമ്മയുടെ വിവരം തിരക്കാറുണ്ടായിരുന്നു. ഇങ്ങനെയിരിക്കെയാണ് മംഗോളിയാ യാത്രയ്ക്കിടയിൽ പാപ്പായുടെ ആവശ്യപ്രകാരം കൂവക്കാട്ടച്ചൻ ശോശാമ്മയെ വീഡിയോ കോളിൽ വിളിച്ചു നൽകിയത്.

ഫ്രാൻസിസ് പാപ്പാ വിളിക്കുമ്പോൾ ശോശാമ്മയുടെ മകനും ചെത്തിപ്പുഴ ആശ്രമം പ്രിയോറും തിരുഹൃദയ പള്ളി വികാരിയുമായ ഫാ. തോമസ് കല്ലുകളും സിഎംഐയും മറ്റ് കുടുംബാംഗങ്ങളും ശോശാമ്മയ്ക്കൊപ്പമുണ്ടായിരുന്നു. ഫ്രാൻസിസ് പാപ്പാ ഫോണിൽ വിളിച്ചത് അവിസ്മരണീയ നിമിഷമാണെന്ന് ഫാ. തോമസ് കല്ലുകളവും സഹോദരങ്ങളും പറഞ്ഞു. ചങ്ങനാശേരി അതിരൂപതാംഗവും മാമ്മൂട് സ്വദേശിയുമായ മോൺ. ജോർജ് കൂവക്കാട്ട് 14 വർഷമായി വത്തിക്കാൻ നയതന്ത്ര കാര്യാലയത്തിലെ സേവനത്തിനുശേഷമാണ് വത്തിക്കാൻ കേന്ദ്ര കാര്യാലയത്തിൽ എത്തിയത്. ഇളയ മകൻ സിബിച്ചനും കുടുംബത്തിനുമൊപ്പമാണ് ശോശാമ്മ താമസിക്കുന്നത്.

Courtesy: DEEPIKA

Posted by Pravachaka Sabdam on 

Related Articles »