News

ഛിന്നഗ്രഹ സാംപിളുകള്‍ വിശകലനം ചെയ്യുവാന്‍ നാസ ജെസ്യൂട്ട് സമൂഹാംഗമായ ശാസ്ത്രജ്ഞന്റെ സഹായം തേടി

പ്രവാചകശബ്ദം 25-09-2023 - Monday

വത്തിക്കാന്‍ സിറ്റി: ഛിന്നഗ്രഹത്തെ പഠിക്കുവാനുള്ള ചരിത്രപരമായ ദൗത്യത്തില്‍ നാസ വത്തിക്കാന്‍ ജ്യോതിശാസ്ത്രജ്ഞന്റെ സഹായം തേടി. വത്തിക്കാന്‍ ജ്യോതിശാസ്ത്രജ്ഞനും ഉല്‍ക്കകളെക്കുറിച്ചുള്ള പഠനത്തില്‍ വിദഗ്ദനും, ജെസ്യൂട്ട് സമൂഹാംഗവുമായ ബ്രദര്‍ ബോബ് മാക്കെ, ചിന്നഗ്രഹത്തില്‍ നിന്നും സാംപിളുകള്‍ ശേഖരിക്കുവാനുള്ള അമേരിക്കയുടെ ആദ്യ ദൗത്യത്തിലൂടെ ലഭിക്കുന്ന സാംപിളുകളെ കുറിച്ച് പഠിക്കുവാന്‍ ഉപകരണം നിര്‍മ്മിച്ചിരിക്കുകയാണ്. 2016-ലാണ് അമേരിക്ക ഭൂമിയോട് അടുത്തുകിടക്കുന്ന ബെന്നു ഛിന്നഗ്രഹത്തില്‍ നിന്നും സാംപിളുകള്‍ ശേഖരിക്കുവാനായി ഒസിരിസ്-റെക്സ് എന്ന മനുഷ്യരഹിതമായ സ്പേസ്ക്രാഫ്റ്റ് അയച്ചത്.

ഛിന്നഗ്രഹത്തില്‍ നിന്നു ശേഖരിച്ച സാംപിളുകളുമായി ഒസിരിസ്-റെക്സ് സ്പേസ്ക്രാഫ്റ്റ് കഴിഞ്ഞ ദിവസം ഭൂമിയില്‍ തിരിച്ചെത്തിയിരിന്നു. ഛിന്നഗ്രഹത്തിന്റെ ഉപരിതലത്തില്‍ നിന്നും ശേഖരിച്ച നിഗൂഢ വസ്തുക്കളുടെ സാന്ദ്രതയും, സുഷിരതയും അപഗ്രഥനം ചെയ്യുവാന്‍ കഴിയുന്ന ഉപകരണം നിര്‍മ്മിക്കുവാന്‍ ബ്രദര്‍ മാക്കെയോട് അഭ്യര്‍ത്ഥിച്ചത് നസയിലെ സാംപിള്‍ വിശകലനം ചെയ്യുന്ന സംഘത്തിന്റെ നേതാവായ ആന്‍ഡ്രൂ റയാനാണ്. ഈ മേഖലയില്‍ വൈദഗ്ദ്യം തെളിയിച്ച വ്യക്തിയാണ് ബ്രദര്‍ മാക്കെ.

ഉപകരണ നിര്‍മ്മാണത്തിന്റെ പുരോഗതിയും, മറ്റും കാണിക്കുന്ന വിവിധ വീഡിയോകള്‍ ബ്രദര്‍ മാക്കെ തന്റെ ‘മാക്കെ മേക്കര്‍സ്പേസ്’ യുട്യൂബ് ചാനലില്‍ പോസ്റ്റ്‌ ചെയ്തിരിന്നു. വത്തിക്കാന്‍ ഒബ്സര്‍വേറ്ററിയുടെ ടുസ്കോണിലെ അഡ്വാന്‍സ്ഡ് ടെക്നോളജി ടെലിസ്കോപ്പിന്റേയും, അരിസോണ സര്‍വ്വകലാശാലയിലെ ചില വിദ്യാര്‍ത്ഥികളുടേയും സഹായത്തോടെ അഞ്ചാഴ്ച കൊണ്ടാണ് ബ്രദര്‍ മാക്കെ ഉപകരണം നിര്‍മ്മിച്ചത്. ഉപകരണം ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നാസയുടെ ഹൂസ്റ്റണിലെ ജോണ്‍സണ്‍ സ്പേസ് സെന്ററിന് കൈമാറിയിരിന്നു.

“സാംപിളുകള്‍ പരിശോധിക്കുകയും, അതിലെന്താണ് ഉള്ളതെന്ന്‍ കണ്ടെത്തുകയുമാണ്‌ ഞങ്ങളുടെ ജോലി. ഒന്നിലധികം തരത്തിലുള്ള പാറകള്‍ അവിടെ ഉണ്ടോ? അതോ എല്ലാം ഒരേതരത്തിലുള്ള പാറയാണോ? ബെന്നുവിന്റെ പ്രതലത്തില്‍ നിന്നുകൊണ്ട് നമുക്ക് എന്തൊക്കെയാണ് കാണുവാന്‍ കഴിയുക?'' തുടങ്ങിയ ചില അടിസ്ഥാന ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുവാനാണ് ശ്രമിക്കുന്നതെന്നു ബ്രദര്‍ മാക്കെ പറയുന്നു. പ്രാഥമിക വിശകല ഫലങ്ങള്‍ ലോകമെമ്പാടുമുള്ള ലബോറട്ടറികളില്‍ കൂടുതല്‍ വിശദമായ പഠനങ്ങള്‍ക്ക് വേണ്ട സാംപിളുകള്‍ ശേഖരിക്കുവാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2016ല്‍ നാസ വിക്ഷേപിച്ച പേടകം 2018ലാണ് ഭൂമിയുടേയും ചൊവ്വയുടേയും ഭ്രമണപഥങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ബെന്നു ഛിന്നഗ്രഹത്തിലെത്തിയത്.

Tag: Vatican astronomer helps NASA in historic mission to study asteroid, Bob Macke, malayalam, Catholic Malayalam News, Joseph Azubuike, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »