News - 2024

എല്ലാ ഇടവക ദേവാലയങ്ങളിലും നിത്യാരാധന ചാപ്പല്‍ നിര്‍മ്മിക്കാന്‍ കാമറൂണ്‍ അതിരൂപത

പ്രവാചകശബ്ദം 23-10-2023 - Monday

വത്തിക്കാന്‍ സിറ്റി: ദിവ്യകാരുണ്യവർഷ ആചരണത്തിന്റെ ഭാഗമായി എല്ലാ ഇടവക ദേവാലയങ്ങളിലും ദിവ്യകാരുണ്യ ചാപ്പലുകൾ നിർമ്മിക്കുവാന്‍ കാമറൂണിലെ ബാമണ്ട അതിരൂപത. ഇത് സംബന്ധിച്ചുളള പ്രഖ്യാപനം അതിരൂപതയുടെ ആർച്ച് ബിഷപ്പായ ആൻഡ്രു ഫൗന്യാ വത്തിക്കാനിൽ നടന്ന പത്രസമ്മേളനത്തിലാണ് പങ്കുവെച്ചത്. യുവജനങ്ങൾ അടക്കം അനേകം ആളുകള്‍ ഒരുപാട് സമയം ദിവ്യകാരുണ്യ ആരാധനയ്ക്ക് വേണ്ടി ഇടവക ദേവാലയങ്ങളിലേക്ക് എത്തുന്നുണ്ടെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. നിത്യാരാധന ചാപ്പലുകൾ അവിശ്വസനീയമായ അനുഭവമാണ് നൽകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പിതാവിലേക്ക് എത്തിച്ചേരാൻ സാധിക്കുന്ന വഴി യേശുവാണെന്നു അതിരൂപതയുടെ യുവജനങ്ങൾക്ക് വേണ്ടിയുള്ള ചാപ്ലിനായ സ്റ്റീഫൻ ഇവാനെ പറഞ്ഞു. ദിവ്യകാരുണ്യ ആരാധന യേശുവുമായി ബന്ധപ്പെടാനുള്ള ഒരു അവസരമാണ്. അടുത്തിടെ നടന്ന യുവജനങ്ങളുടെ ഒരു സമ്മേളനത്തിൽ എല്ലാ വൈകുന്നേരങ്ങളിലും ഒരു മണിക്കൂർ ദിവ്യകാരുണ്യ ആരാധന താൻ ആരംഭിച്ചു. ഇതിന് ശേഷം രണ്ടുമണിക്കൂർ എങ്കിലും ആരാധന വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുവജനങ്ങൾ തന്നെ സമീപിച്ചിരിന്നു. വളരെ സന്തോഷത്തോടെയാണ് അവർ തിരികെ പോയതെന്നും ഫാ. ഇവാനെ കൂട്ടിച്ചേർത്തു.

കൂടാതെ അടുത്ത വർഷം ഒരു രാത്രി മുഴുവൻ എങ്കിലും ദിവ്യകാരുണ്യത്തിന് മുമ്പിൽ ആരാധനയ്ക്ക് വേണ്ടി ചെലവഴിക്കാൻ അവസരം നൽകണമെന്ന് അവർ ആവശ്യപ്പെട്ടു. തന്റെ ഇടവക ദേവാലയത്തിലെ നിത്യാരാധന ചാപ്പലിൽ എപ്പോൾ നോക്കിയാലും യുവജനങ്ങൾ ആരെങ്കിലും കാണുമെന്നും, അവർ യേശുവിനോട് സൗഹൃദം ആരംഭിക്കാൻ വലിയ ആഗ്രഹമുള്ളവർ ആണെന്നും ഇവാനെ വിശദീകരിച്ചു. ആഴമായ ആത്മീയ ഉത്തേജനമാണ് ഈ വർഷം ലഭിച്ചതെന്ന് അതിരൂപതയിലെ അംഗമായ അസൈനി ലിൻഡ കാത്തലിക്ക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. തന്റെ ഇടവകയിൽ പണിതീർത്ത ദിവ്യകാരുണ്യ ചാപ്പൽ തങ്ങൾക്ക് ലഭിച്ച മനോഹരമായ സമ്മാനങ്ങളിൽ ഒന്നാണെന്നും അവർ കൂട്ടിച്ചേർത്തു.


Related Articles »