News

സുഡാനില്‍ സന്യാസ ഭവനത്തിന് നേരെ ബോംബാക്രമണം; മലയാളി വൈദികനും സന്യസ്തരും അത്ഭുതകരമായി രക്ഷപ്പെട്ടു

പ്രവാചകശബ്ദം 08-11-2023 - Wednesday

ഖാര്‍ത്തൂം: വടക്ക് - കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സുഡാനിലെ ഡോട്ടേഴ്സ് ഓഫ് മേരി ഓഫ് ഹെല്‍പ് ഓഫ് ക്രിസ്ത്യന്‍സ് (എഫ്.എം.എ) സന്യാസിനി സമൂഹത്തിന്റെ കോണ്‍വെന്റില്‍ ബോംബ്‌ പതിച്ചു. സലേഷ്യന്‍ ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം നവംബര്‍ 3 വെള്ളിയാഴ്ച രാവിലെയാണ് സുഡാന്റെ തലസ്ഥാനമായ ഖാര്‍ത്തൂമിലെ ദാര്‍ മരിയന്‍ കോണ്‍വെന്റില്‍ ബോംബ്‌ പതിച്ചത്. നിരവധി അമ്മമാര്‍ക്കും കുട്ടികള്‍ക്കും, പ്രായമായവര്‍ക്കും, രോഗികള്‍ക്കും അഭയം നല്‍കിവരുന്ന കോണ്‍വെന്റാണിത്. ഇവര്‍ക്ക് സേവനവുമായി അഞ്ചു കന്യാസ്ത്രീകളും മലയാളി സലേഷ്യന്‍ വൈദികനുമായ ഫാ. ജേക്കബ് തേലെക്കാടനുമാണ് കോണ്‍വെന്റില്‍ താമസിച്ചുക്കൊണ്ടിരിന്നത്.

ഒന്നാം നിലയുടെ വിവിധ ഭാഗങ്ങളിൽ രണ്ട് സ്‌ഫോടനങ്ങളാണ് ഉണ്ടായതെന്ന് ഫാ. തേലെക്കാടൻ എസിഎന്നിനോട് പറഞ്ഞു. “ബോംബിന്റെ ആദ്യഭാഗം ഒരു ടീച്ചറുടെ മുറി തകർത്തു, അധ്യാപികയുടെ ഇരുകാലുകളിലും പരിക്കേറ്റു. രണ്ടാം സ്ഫോടനത്തില്‍ സന്യാസിനികളുടെ രണ്ട് മുറികൾ തകർന്നു. രണ്ട് സലേഷ്യൻ സന്യാസിനികള്‍ മുറിയിലുണ്ടായിരുന്നു. സ്ഫോടനത്തില്‍ കോണ്‍വെന്റില്‍ ഉണ്ടായിരുന്ന ഒരു അമ്മക്കും കുഞ്ഞിനും അധ്യാപികയുടെ രണ്ടു കാലിനും പരിക്കേറ്റിട്ടുണ്ട്. രണ്ടു വാതിലുകള്‍ വീണ് സലേഷ്യന്‍ സന്യാസിനികള്‍ക്കും പരിക്ക് സംഭവിച്ചുവെന്നും ഫാ. തേലക്കാടൻ കൂട്ടിച്ചേര്‍ത്തു. കെട്ടിടത്തിന്റെ ചില ഭാഗങ്ങളില്‍ തകര്‍ന്ന അവശിഷ്ടങ്ങള്‍ കൂടിക്കിടക്കുന്നതും, ദ്വാരം വീണ ഭിത്തികളും, തകര്‍ന്നു കിടക്കുന്ന വാതിലുകളും, ജനാലകളും സലേഷ്യന്‍ ന്യൂസ് ഏജന്‍സി പുറത്തുവിട്ട ഫോട്ടോകളില്‍ ദൃശ്യമാണ്.

വസ്ത്രം നിറയെ രക്തവുമായി നില്‍ക്കുന്ന ഒരു വ്യക്തിയുടെ ഫോട്ടോയില്‍ നിന്നും ഉഗ്രസ്ഫോടനമാണ് നടന്നതെന്ന് വ്യക്തമാണ്. സ്ഫോടനത്തിന്റെ നടുക്കം വിട്ടുമാറാത്ത സന്യാസിനികള്‍ വിശ്വാസികളുടെ പ്രാര്‍ത്ഥനാ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ക്രിസ്ത്യാനികളുടെ സഹായമായ മാതാവിന്റെ ഒരു പെയിന്റിംഗ് സ്ഫോടനത്തില്‍ പൂര്‍ണ്ണമായും നശിച്ചു. നമുക്ക് വേണ്ടി സ്വയം ത്യാഗം ചെയ്യുവാന്‍ മാതാവ് തീരുമാനിക്കുകയായിരുന്നുവെന്നും ദൈവമാതാവിന്റെ മാധ്യസ്ഥം ഒന്നുകൊണ്ട് മാത്രമാണ് ആളപായമില്ലാതിരുന്നതെന്നും ഫാ. തേലെക്കാടന്‍ പറഞ്ഞു.

വിവിധ സൈനീക വിഭാഗങ്ങള്‍ക്കിടയിലെ ഭിന്നതകളെ തുടര്‍ന്നു സുഡാനില്‍ ശക്തമായ ആഭ്യന്തര യുദ്ധമാണ് നടന്നുവരുന്നത്. തികഞ്ഞ അരക്ഷിതാവസ്ഥയില്‍ കഴിയുന്ന ജനങ്ങളുടെ ജീവന്‍ അപകടത്തിലാണ്. നേരത്തെ ഖാര്‍ത്തൂമിലെ സെന്റ് ജോസഫ് വൊക്കേഷണൽ സെന്ററിന്റെ ചുമതല ഫാ. ജേക്കബ് തേലെക്കാടൻ വഹിച്ചിരുന്നുവെങ്കിലും കനത്ത പോരാട്ടം നടക്കുന്ന പ്രദേശമായതിനാൽ അത് അടച്ചുപൂട്ടേണ്ടി വന്നു. സായുധ പോരാട്ടങ്ങളില്‍ ഏതാണ്ട് അയ്യായിരത്തോളം പേര്‍ ഇതിനോടകം തന്നെ കൊല്ലപ്പെടുകയും പന്ത്രണ്ടായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും, ദശലക്ഷകണക്കിന് ആളുകള്‍ ഭവനരഹിതരാവുകയും ചെയ്തിട്ടുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »