News - 2024

കരയ്ക്ക് അടിയുന്ന ബോട്ടുകളുടെ തടിക്കഷണങ്ങൾ ഉപയോഗിച്ച് അഭയാർത്ഥികള്‍ നിർമ്മിച്ച ജപമാലകൾ വത്തിക്കാനിൽ വിൽപ്പനക്ക്

പ്രവാചകശബ്ദം 11-12-2023 - Monday

വത്തിക്കാന്‍ സിറ്റി: കരയ്ക്കു അടിയുന്ന, അഭയാർത്ഥികൾ എത്തുന്ന ബോട്ടുകളുടെ തടിക്കഷണങ്ങളും ഉപയോഗിച്ച് അഭയാർത്ഥികളും, ജയിൽ പുള്ളികളും നിർമ്മിച്ച ജപമാലകൾ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വില്പനയ്ക്കുവെച്ചു. 'റോസറീസ് ഓഫ് ദ സീ' എന്നാണ് ജപമാലകൾക്ക് പേര് നൽകിയിരിക്കുന്നത്. 2025-ലെ ജൂബിലി വർഷത്തിന് മുന്നോടിയായി അഭയാർത്ഥികളോടും, ജയിൽ പുള്ളികളോടും, ഭവനരഹിതരോടും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായിട്ട് നിരവധി പദ്ധതികൾ വത്തിക്കാൻ വിഭാവനം ചെയ്യുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ് 'റോസറീസ് ഓഫ് ദ സീ'യുടെ വിൽപ്പന ആരംഭിച്ചിരിക്കുന്നത്.

ഇത് സംബന്ധിച്ച വിവരങ്ങൾ ഡിസംബർ ആദ്യവാരത്തില്‍ നടത്തിയ പത്രസമ്മേളനത്തിൽ വത്തിക്കാൻ ബസിലിക്കയുടെ ആർച്ച് പ്രീസ്റ്റും, ഫാബ്രിക് ഡി സെന്റ് പിയറിയുടെ അധ്യക്ഷനുമായ കർദ്ദിനാൾ മൗരോ ഗാംബറ്റിയാണ് വെളിപ്പെടുത്തിയത്. ബസിലിക്കയുടെ സാംസ്കാരിക പൈതൃകവും, കലയും സംരക്ഷിക്കുന്ന ഫാബ്രിക് ഡി സെന്റ് പിയറിയിലെ അഭയാർത്ഥികളാണ് ജപമാല മണികളും കുരിശും കൂട്ടി യോജിപ്പിച്ചിരിക്കുന്നത്. മിലാൻ, റോം തുടങ്ങിയ സ്ഥലങ്ങളിലെ ജയിലുകളിലുള്ള തടവുപുള്ളികളാണ് കുരിശുകളും, മുത്തുകളും ഉൾപ്പെടെ നിർമ്മിച്ചത്. ഭവനരഹിതരും ഇതിന്റെ ഭാഗമാകുന്നുണ്ട്.

കാസ ഡെല്ലോ സ്പിരിറ്റോ ഇ ഡെല്ലി ആർട്ടി ഫൗണ്ടേഷന്റെ കൂടി പിന്തുണയോടുകൂടി സെപ്റ്റംബർ മാസമാണ് ഈ പദ്ധതി ആരംഭിച്ചത്. ആദ്യത്തെ ജപമാല ഫ്രാൻസിസ് മാർപാപ്പയ്ക്കാണ് നൽകിയതെന്ന് കർദ്ദിനാൾ മൗരോ ഗാംബറ്റി പറഞ്ഞു. തടവുപുള്ളികൾക്ക് പുതുജീവിതം നൽകാൻ വേണ്ടി ഇറ്റാലിയൻ സംഘടനയായ സെക്കന്‍ഡ് ചാൻസ് തുടങ്ങിയ മറ്റൊരു പദ്ധതിയുടെ ഭാഗമായി സെപ്റ്റംബർ ഒന്നാം തീയതി മുതൽ റെബീബിയ ജയിലിൽ നിന്നുള്ള തടവുപുള്ളിക്ക് ബസിലിക്കയിൽ ഇലക്ട്രീഷ്യനായി ജോലി നൽകിയിരുന്നു. കൂടുതൽ ആളുകൾക്ക് പദ്ധതിയുടെ ഭാഗമായി ജോലി നൽകും.


Related Articles »