News

ഭ്രൂണഹത്യ ഭരണഘടന അവകാശമാക്കുവാനുള്ള തീരുമാനത്തിനെതിരെ ഉപവാസ പ്രാർത്ഥനയ്ക്കു ആഹ്വാനവുമായി ഫ്രഞ്ച് ബിഷപ്പുമാർ

പ്രവാചകശബ്ദം 05-03-2024 - Tuesday

പാരീസ്: ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കുവാന്‍ ഭരണഘടനയിൽ ഭേദഗതി വരുത്താൻ പാർലമെന്റ് തീരുമാനിച്ചതോടെ ഉപവാസത്തിനും പ്രാർത്ഥനയ്ക്കും ആഹ്വാനവുമായി ഫ്രഞ്ച് ബിഷപ്പുമാർ. ഫ്രാൻസിൽ ഗർഭഛിദ്രം കുറ്റകരമല്ലാതാക്കുന്ന നിയമം 1975ൽ പാസാക്കിയിട്ടുണ്ട്. എന്നാൽ, ഗർഭഛിദ്രത്തിനുള്ള അവകാശം ഉറപ്പാക്കുന്നതുഭരണഘടനയിൽ ഇല്ലായിരുന്നു. പാർലമെന്റിന്റെ ഇരുസഭകളും സംയുക്‌തസമ്മേളനം ചേർന്ന് നടത്തിയ അന്തിമവോട്ടെടുപ്പിൽ 72ന് എതിരെ 780 വോട്ടുകൾക്കാണ് ഭ്രൂണഹത്യ അനുകൂല ബിൽ പാസാക്കിത്. ബില്‍ പാസായതോടെ ലക്ഷകണക്കിന് ജീവനെടുക്കുന്ന മാരക പാപത്തിനെതിരെ പ്രാര്‍ത്ഥനയില്‍ ഒന്നിക്കാന്‍ ഫ്രഞ്ച് ബിഷപ്പുമാർ ആഹ്വാനം ചെയ്യുകയായിരിന്നു.

കത്തോലിക്കർ എന്ന നിലയിൽ, ഗർഭധാരണം മുതൽ സ്വഭാവിക മരണം വരെ ജീവനെ ബഹുമാനിക്കണമെന്നും ജീവന്‍ സമ്മാനമാണെന്നും വിഷമകരമായ സാഹചര്യങ്ങളിൽ പോലും കുഞ്ഞുങ്ങളെ നിലനിർത്താൻ തിരഞ്ഞെടുക്കുന്നവരെ പിന്തുണയ്ക്കുകയും വേണമെന്നും ഫ്രഞ്ച് ബിഷപ്പ്സ് കോൺഫറൻസ് പ്രസ്താവിച്ചു. നമ്മുടെ സഹപൗരന്മാർ ജീവന്റെ മഹത്വം തിരിച്ചറിയുന്നതിനും സ്വീകരിക്കുന്നതിനും കുഞ്ഞുങ്ങളെ വളർത്തുന്നതിനും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. ഫ്രാൻസ് അതിൻ്റെ ഭരണഘടനയിൽ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഒരുപോലെ പ്രാധാന്യം നല്‍കിയിരിന്നെങ്കില്‍ അത് ബഹുമാനിക്കപ്പെടുമായിരിന്നുവെന്ന്‍ ബിഷപ്പുമാർ പറഞ്ഞു.

ഭ്രൂണഹത്യ അനുകൂല നിലപാട് ഭരണകൂടം കൈക്കൊണ്ടതിന് പിന്നാലെ നിരവധി കത്തോലിക്കാ പ്രസ്ഥാനങ്ങൾ ആഹ്വാനം ചെയ്തിരിക്കുന്ന ഉപവാസ പ്രാര്‍ത്ഥന ആഹ്വാനങ്ങളില്‍ ഭാഗഭാക്കാകാനും ഫ്രഞ്ച് ബിഷപ്പ്സ് കോൺഫറൻസിൻ്റെ (സിഇഎഫ്) പ്രസിഡൻ്റും വൈസ് പ്രസിഡൻ്റു ഉള്‍പ്പെടെയുള്ള നേതൃത്വം വിശ്വാസി സമൂഹത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി 28-ന് ഭരണഘടനയിൽ ഗർഭഛിദ്രം ഉൾപ്പെടുത്തുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചപ്പോൾ, വായ മൂടിക്കെട്ടി മെഴുകുതിരികൾ പിടിച്ച് ക്രൈസ്തവ വിശ്വാസികള്‍ തെരുവില്‍ ഒരുമിച്ച് കൂടിയിരിന്നു. 2022ൽ മാത്രം 2,34,000 ഗർഭഛിദ്രങ്ങൾ ഫ്രാൻസിൽ നടത്തിയിട്ടുണ്ടെന്നാണ് കണക്ക്. ഗർഭഛിദ്രം ഭരണഘടന അവകാശമാക്കുന്ന ലോകത്തിലെ ആദ്യ രാജ്യമാണ് ഫ്രാന്‍സ്.

കത്തോലിക്ക സഭ പഠിപ്പിക്കുന്നത്; ‍

കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം ഖണ്ഡിക 2270, 2271 പഠിപ്പിക്കുന്നത് ഇപ്രകാരമാണ്:- മനുഷ്യജീവൻ ഗർഭധാരണത്തിന്റെ നിമിഷം മുതൽ ആദരിക്കപ്പെടുകയും നിരുപാധികമായി സംരക്ഷിക്കപ്പെടുകയും വേണം. അസ്തിത്വത്തിന്റെ ആദ്യനിമിഷം മുതൽ മനുഷ്യജീവി ഒരു വ്യക്തിയുടെ അവകാശങ്ങൾ ഉള്ളവനായി അംഗീകരിക്കപ്പെടണം. നിരപരാധിയായ ഒരുവനു ജീവിക്കാനുള്ള അലംഘനീയമായ അവകാശം അവയിൽപ്പെട്ടതാണ് (2270).

"മനഃപൂർവം നടത്തുന്ന ഗർഭഛിദ്രം ധാർമികതിൻമയാണെന്നു സഭ ആദ്യ നൂറ്റാണ്ടു മുതൽ ഉറപ്പിച്ചു പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഈ പ്രബോധനത്തിനു മാറ്റം വന്നിട്ടില്ല; മാറ്റമില്ലാത്തതായി നിലനിൽക്കുകയും ചെയ്യുന്നു. പ്രത്യക്ഷമായ ഗർഭഛിദ്രം, അതായത് ലക്ഷ്യമായോ മാർഗമായോ തീരുമാനിക്കപ്പെടുന്ന ഗർഭഛിദ്രം, ഗൗരവപൂർണമാംവിധം ധാർമിക നിയമത്തിനെതിരാണ്" (2271).

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »