News - 2024

കോംഗോയിൽ ഗറില്ലകൾ കൊലപ്പെടുത്തിയ നാല് വൈദികർ വാഴ്ത്തപ്പെട്ട പദവിയിലേക്ക്

പ്രവാചകശബ്ദം 19-04-2024 - Friday

കിന്‍ഷാസ: ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ മതവിരുദ്ധരായ ഗറില്ലകൾ കൊലപ്പെടുത്തിയ നാല് കത്തോലിക്ക വൈദികർ ഓഗസ്റ്റ് പതിനെട്ടാം തീയതി വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെടും. ഫാ. ലൂയിജി കരാര, ഫാ. ജിയോവാനി ഡിഡോണി, ഫാ. വിട്ടോറിയോ ഫാസിൻ എന്നീ സേവ്യറൻ മിഷ്ണറിമാരും, ആൽബർട്ട് ജൂബർട്ട് എന്ന പ്രാദേശിക വൈദികനും ഉൾപ്പെടുന്നു. മൂന്ന് സേവ്യറൻ മിഷ്ണറി വൈദികരും ഇറ്റാലിയൻ സ്വദേശികളാണ്. ഉവിര രൂപതയിൽവെച്ചായിരിക്കും വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന ചടങ്ങുകൾ നടക്കുക. ഫ്രാൻസിസ് മാർപാപ്പയെ പ്രതിനിധീകരിച്ച് കർദ്ദിനാൾ ഫ്രിഡോളിൻ അമ്പോങ്കോ പങ്കെടുക്കുന്ന ചടങ്ങിൽ ആയിരങ്ങള്‍ ഭാഗഭാക്കാകും.

1964 നവംബർ 28 കിലു വിപ്ലവത്തിനിടയിലാണ് ഈ വൈദികർ ദാരുണമായി കൊല ചെയ്യപ്പെടുന്നത്. ബറക പള്ളിയിൽ സൈനിക ജീപ്പ് എത്തിയതിന് പിന്നാലെയാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. ഫാസിനെ നിർദയമായി വെടിവച്ച അക്രമികള്‍ സ്ഥലത്തു തുടരുകയായിരിന്നു. കുമ്പസാരിപ്പിച്ച് കൊണ്ടിരുന്ന ഫാ. കരാര പള്ളിയിൽ നിന്ന് പുറത്തുവന്നപ്പോള്‍ വെടിയേറ്റു കിടക്കുന്ന സഹോദരനെ അക്രമികൾക്ക് മുന്നില്‍ കാണുകയായിരിന്നു. വൈകാതെ അദ്ദേഹത്തിനും വെടിയേല്‍ക്കുകയായിരിന്നു.

വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന വാർത്ത രാജ്യത്ത് മുഴുവൻ വലിയ സന്തോഷമാണ് കൊണ്ടുവരിക്കുന്നതെന്ന് ബുക്കാവു പ്രവിശ്യയിലെ മെത്രാന്‍ സമിതി പറഞ്ഞു. പ്രഖ്യാപനത്തെ ദൈവജനത്തിന്റെ ഊർജ്ജസ്വലതയായും വൈദികരുടെയും സന്യസ്തരുടെയും ധീരതയായുമായാണ് കാണുന്നതെന്ന് സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. പ്രാദേശിക സഭകൾക്ക് നൽകിക്കൊണ്ടിരിക്കുന്ന ആനന്ദത്തിന്റെ, സമ്മാനത്തിന് ദൈവത്തിന് നന്ദി പറയുന്നുവെന്നും ബിഷപ്പുമാര്‍ പ്രസ്താവിച്ചു.


Related Articles »