News - 2024

വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനും അൽഫോൻസാമ്മയും പിന്നെ ഞാനും

സി. റെറ്റി FCC 15-07-2024 - Monday

"കർത്താവ് എന്നെ സ്നേഹിക്കുന്നുണ്ടെന്ന് എനിക്ക് അറിയാം" - വിശുദ്ധ അൽഫോൻസാ.

കേരളം കണ്ട ഏറ്റവും മഹത്തായ ജീവിതങ്ങളിൽ ഒന്നാണ് ചവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റേത് എന്ന് മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ വർക്കി വിതയത്തിൽ പ്രസ്താവിച്ചിട്ടുണ്ട്. 1986 ഫെബ്രുവരി 8ന് ചാവറൊപ്പം വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ട അൽഫോൻസാമ്മ അദ്ദേഹത്തിന്റെ ഒരു ഉറച്ച ഭക്തയായിരുന്നു. എനിക്ക് എന്തെന്നില്ലാത്ത വിശ്വാസവും ഭക്തിയും അദ്ദേഹത്തോട് തോന്നി. അദ്ദേഹം എന്നെ സഹായിക്കുമെന്ന് പൂർണ വിശ്വാസം എനിക്കുണ്ടായിരുന്നു എന്ന് അൽഫോൻസാമ്മ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ചെറുപ്പം മുതലേ ചാവറച്ചന്റെ മധ്യസ്ഥം തേടുന്നതിൽ അൽഫോൻസാമ്മ അതീവ താത്പര്യം കാണിച്ചിരുന്നു.

നിരവധി രോഗങ്ങളുടെ നീരാളിപ്പിടുത്തത്തിൽ തീവ്ര വേദനകൾ അനുഭവിച്ചിരുന്ന അൽഫോൻസാമ്മയ്ക്ക് പലപ്പോഴും ചാവറയച്ചൻ സഹായമരുളിയിട്ടുണ്ട്. ജീവിതത്തിൽ നല്ലൊരു ഭാഗം രോഗശയ്യയിൽ ചെലവഴിച്ച് അൽഫോൻസാമ്മയ്ക്ക് ചാവറച്ചനോടുള്ള പ്രാർത്ഥന വലിയ ആശ്വാസമായിരുന്നു. ചാവറ അച്ചന്റെ മധ്യസ്ഥം മൂലം രണ്ടുപ്രാവശ്യം തനിക്ക് അത്ഭുത രോഗശാന്തി ലഭിച്ചിട്ടുണ്ടെന്ന് അൽഫോൻസാമ്മ സാക്ഷ്യപ്പെടുത്തുന്നു.

ചങ്ങനാശ്ശേരി ക്ലാര മഠത്തിൽ അൽഫോൻസാമ്മ നൊവിഷ്യേറ്റ് കഴിച്ചു കൊണ്ടിരിക്കുമ്പോൾ മാരകമായ രോഗത്തിന് അടിമയായി. കടുത്ത തലവേദന, രക്തം ഛർദ്ദിക്കൽ,വയറടപ്പ്, യാതൊരു ഭക്ഷണവും കഴിക്കാൻ ആവാത്ത അവസ്ഥ,കാലിൽ വേദനയേറിയ വ്രണം തുടങ്ങിയവ മൂലം അവളുടെ ആരോഗ്യം മോശമായി എട്ടുമാസം വിവിധ ചികിത്സകൾ നടത്തിയിട്ടും യാതൊരു ഫലവും ഉണ്ടായില്ല. രോഗാധിക്യം നിമിത്തം നോവിഷ്യറ്റ് പൂർത്തിയാക്കാനാവാതെ അൽഫോൻസാമ്മയെ മഠത്തിൽ നിന്ന് പറഞ്ഞു വിടാൻ പോലും അധികാരികൾ ആലോചിച്ചു. ഇത് അൽഫോൻസാമ്മയ്ക്ക് ശാരീരിക വേദനയെക്കാൾ വലിയ മാനസിക പീഡയ്ക്കു കാരണമായി.

നവ സന്യാസ ഗുരുവായ ബഹുമാനപ്പെട്ട ളൂയിസച്ചെന്റെ നിർദ്ദേശപ്രകാരം 9 ദിവസത്തെ നൊവേന അൽഫോൻസാമ്മയുടെ രോഗശാന്തിക്ക് വേണ്ടി ചെല്ലാൻ ആരംഭിച്ചു അൽഫോൻസാമ്മ തനിച്ചും മറ്റ് സഹോദരിമാർ സമൂഹമായും നൊവേന നടത്തി പ്രാർത്ഥിച്ചു. ഒൻപതാം ദിവസം രാത്രി മൂന്നുമണിയോടെ അൽഫോൻസാമ്മയ്ക്ക് ചാവറയച്ചന്റെ ദർശനം ഉണ്ടാവുകയും അദ്ദേഹം അവളെ ആശീർവദിക്കുന്നതായി അവൾ അദ്ദേഹത്തോട് സംസാരിക്കുന്നതായി കാണപ്പെടുകയും ചെയ്തു.

സംഭാഷണ സ്വരം കേട്ട് മുറിയിലേക്ക് ചെന്ന് ഗുരുനാഥ ബഹുമാനപ്പെട്ട ഉർസുലമ്മയോട് അൽഫോൻസാമ്മ സന്തോഷപൂർവ്വം പറഞ്ഞു. ഏലിയാസ് അച്ചൻ ഇവിടെ വന്നു ഞാൻ കണ്ടു എന്നെ ആശിർവദിച്ച് എന്നെ തൊട്ടു. എന്റെ രോഗം സുഖമായി. ഇനി ഈ രോഗം നിനക്ക് ഉണ്ടാവുകയില്ല, എങ്കിലും നീ മറ്റു പലവിധ രോഗങ്ങളാൽ പീഡിപ്പിക്കപ്പെടും എന്ന് എന്നോട് പറഞ്ഞു. പിന്നീട് തന്നെ സന്ദർശിക്കാൻ എത്തുന്നവരോടൊക്കെ ചാവറായച്ചനെ ക്കുറിച്ചും അദ്ദേഹത്തിന്റെ പ്രാർത്ഥന ചൊല്ലിയാൽ ലഭിക്കുന്ന അനുഗ്രഹങ്ങളെ കുറിച്ചും അൽഫോൻസാമ്മ പറയുമായിരുന്നു.

അൽഫോൻസാമ്മ ജനിക്കുന്നതിന് 40 വർഷം മുമ്പ് ദിവംഗതനായ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ അത്ഭുതകരമായി ഇടപെടലുകൾ അവളുടെ ജീവനെയും ദൈവവിളിയെയും പരിരക്ഷിച്ചതിനു പിന്നിൽ ദൈവത്തിന്റെ മഹത്തായ പരിപാലനം ഉണ്ട്.

ഈ രണ്ടുവിശുദ്ധ ജന്മങ്ങളും ക്രിസ്തുവിനെ ഏകാഗ്രമായി പിൻതുടരുവാനും തിരുസഭയെ സ്നേഹിക്കുവാനും നമുക്കെന്നും പ്രചോദനമാണ്. ചാവറയച്ചൻ അൽഫോൻൻസാമ്മയുടെ രോഗാവസ്ഥയിൽ ദൈവീകാശ്വാസവുമായി കടന്നുവന്നെങ്കിൽ ഈ രണ്ടുവിശുദ്ധരും നമുക്കുവേണ്ടി മാധ്യസ്ഥം വഹിക്കാൻ സ്വർഗ്ഗത്തിലുണ്ട്' എന്നതിൽ നമുക്ക് അഭിമാനിക്കാം.


Related Articles »