News - 2024

യുക്രൈൻ സന്ദർശനം തന്നിൽ അവശേഷിപ്പിച്ചത് ഹൃദയഭേദകമായ ഓർമ്മകൾ: കർദ്ദിനാൾ പരോളിൻ

പ്രവാചകശബ്ദം 25-07-2024 - Thursday

കീവ്: യുക്രൈനിലെ സായുധസംഘർഷങ്ങൾ വെറും വാർത്തകളായി അവസാനിക്കരുതെന്നും, യുക്രൈൻ സന്ദർശനം തന്നിൽ അവശേഷിപ്പിച്ചത് ഹൃദയഭേദകമായ ഓർമ്മകളാണെന്നും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയും പേപ്പല്‍ പ്രതിനിധിയുമായ കർദ്ദിനാൾ പിയത്രോ പരോളിൻ. യുദ്ധത്തിന്റെ ഭീകരത അനുഭവിക്കുന്ന യുക്രൈനിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ സന്ദർശനവുമായി ബന്ധപ്പെട്ട് വത്തിക്കാൻ മീഡിയയയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പരോളിൻ ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ രണ്ടരവർഷത്തോളമായി തുടരുന്ന റഷ്യ-യുക്രൈൻ യുദ്ധത്തിൽ യുക്രൈൻ ഏറ്റുവാങ്ങുന്ന മുറിവുകൾ ഉണങ്ങാൻ ദീർഘനാളുകൾ വേണ്ടിവരുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

യുക്രൈനിലേക്കുള്ള തന്റെ യാത്രയിൽ തന്റെ ഹൃദയത്തെ പ്രത്യേകമായി സ്പർശിച്ചത്, തങ്ങളുടെ മക്കളെ നഷ്ടപ്പെട്ട അമ്മമാരുടെ ഹൃദയഭേദകമായ അവസ്ഥയാണ്. ആക്രമണങ്ങളിൽ മരണമടഞ്ഞ നിരവധിയാളുകളുടെ മൃതശരീരം പോലും തിരികെ ലഭിച്ചിട്ടില്ല. മനുഷ്യാന്തസ്സിനു യോജിച്ച മൃതസംസ്കാരം ലഭിക്കുക എന്നത് അവകാശമാണെന്ന് ക്രൈസ്തവചിന്ത നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. യുദ്ധത്തിൽ അംഗഭംഗം നേരിട്ടവരുടെയും, വികലാംഗരായവരുടെയും കാര്യം സൂചിപ്പിച്ച കർദ്ദിനാൾ പരോളിൻ, യുദ്ധങ്ങൾ ജീവിതത്തിലും, ശരീരത്തിലും സമൂഹത്തിലും നീചമായ അടയാളങ്ങളാണ് ശേഷിപ്പിക്കുകയെന്നും ഓര്‍മ്മിപ്പിച്ചു.

യുദ്ധങ്ങളെക്കുറിച്ച് അന്താരാഷ്ട്രസമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുനിറുത്തുക എന്നതാണ് ഈ കാലത്തെ പ്രധാന ആവശ്യം. മറക്കപ്പെട്ട മറ്റൊരു സംഘർഷമായി ഇത് അവസാനിക്കരുത്. മറ്റു ഭൂഖണ്ഡങ്ങളിലും സായുധസംഘർഷങ്ങൾ അരങ്ങേറുന്നുണ്ടെന്നത് അനുസ്മരിച്ച കർദ്ദിനാൾ പരോളിൻ, യുദ്ധം വെറുമൊരു വാർത്തയായി ചുരുങ്ങുന്നതിലെ വൈരുധ്യം അദ്ദേഹം ഓർമ്മിപ്പിച്ചു. യുക്രൈന് മാനവികസഹായങ്ങൾ ഉറപ്പാക്കണം. നയതന്ത്രതലത്തിൽ, സമാധാനശ്രമങ്ങൾക്കായുള്ള മാർഗ്ഗങ്ങൾ കണ്ടുപിടിക്കേണ്ടത് പ്രധാനപ്പെട്ടതാണെന്ന് കർദ്ദിനാൾ എടുത്തുപറഞ്ഞു.


Related Articles »