News - 2024

വയനാട് ഉരുള്‍പൊട്ടലില്‍ സഭാസംവിധാനങ്ങള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം: കെസിബിസി

പ്രവാചകശബ്ദം 30-07-2024 - Tuesday

കൊച്ചി: വയനാട് ജില്ലയിലെ മേപ്പാടി മേഖലയില്‍ ചൂരല്‍മലയിലും മുണ്ടക്കൈയിലും മറ്റും ഉണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ജീവന്‍ നഷ്ടമായവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കേരള കത്തോലിക്ക മെത്രാന്‍ സമിതി. ഉറ്റവരെയും ഉടയവരെയും നഷ്ടമായവരുടെയും പരിക്കേറ്റവരുടെയും വേദനയില്‍ പങ്കുചേരുകയും അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടത്തുന്ന സര്‍ക്കാര്‍ സംവിധാനങ്ങളോട് സഭാ സംഘടനകളും പ്രസ്ഥാനങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കണം. കേരള സഭയുടെ മുഴുവന്‍ ശ്രദ്ധയും ദുരന്ത ബാധിത പ്രദേശങ്ങളില്‍ ഉണ്ടാകണമെന്നും കെസിബിസി പ്രസ്താവിച്ചു.

ദുരന്തത്തിന് ഇരയാവര്‍ക്ക് സമാശ്വാസം പകരാനുള്ള സര്‍ക്കാര്‍ നടപടികളോട് കേരള കത്തോലിക്കാ മെത്രാന്‍ സമിതി പൂര്‍ണ്ണമായും സഹകരിക്കുന്നതായിരിക്കും. ദുരിത ബാധിതര്‍ക്ക് ആവശ്യമായ ഭൗതിക സഹായങ്ങള്‍ ചെയ്യുന്നതിനും അവരെ ആശ്വസിപ്പിക്കുന്നതിനും പ്രതിസന്ധികളെ തരണം ചെയ്യാന്‍ ആവശ്യമായ ആത്മധൈര്യം അവര്‍ വീണ്ടെടുക്കുന്നതിനും വേണ്ടി ആ മേഖലയിലെ രൂപതാ സമിതികള്‍ക്കും മറ്റു സന്നദ്ധ പ്രവര്‍ത്തകര്‍ക്കുമൊപ്പം ഒരൊറ്റ ജനതയായി നമുക്ക് പ്രവര്‍ത്തിക്കാമെന്നും കെസിബിസി പ്രസിഡന്റ് ബസേലിയസ് ക്ലീമിസ് കാതോലിക്കാ ബാവാ, കെസിബിസി വൈസ് പ്രസിഡന്റ് മാര്‍ പോളി കണ്ണൂക്കാടന്‍, കെസിബിസി സെക്രട്ടറി ജനറല്‍ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല എന്നിവര്‍ പ്രസ്താവിച്ചു. അതേസമയം മരണസംഖ്യ നൂറു പിന്നിട്ടു. ദുരന്തം നടന്ന് 13 മണിക്കൂറിനുശേഷമാണ് എൻഡിആർഎഫിന്റെയും സൈന്യത്തിന്റെയും സംഘത്തിന് മുണ്ടക്കൈ മേഖലയില്‍ എത്താന്‍ കഴിഞ്ഞത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.


Related Articles »