News - 2024

രൂപതയുടെ കീഴിലുള്ള വിദ്യാലയങ്ങളും പാരിഷ് ഹാളുകളും രക്ഷാപ്രവർത്തനത്തിന് തുറന്നുകൊടുക്കണം: ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കല്‍

പ്രവാചകശബ്ദം 30-07-2024 - Tuesday

കോഴിക്കോട് വയനാട് മേഖലയിൽ മേപ്പാടി പ്രദേശത്തുണ്ടായ ശക്തമായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ദുഃഖം രേഖപ്പെടുത്തി കോഴിക്കോട് ലാറ്റിന്‍ രൂപത. കോഴിക്കോട് രൂപതയുടെ കീഴില്‍ മേപ്പാടി ഉള്‍പ്പെടെ ഇരുപതിലധികം ഇടവകകളാണ് വയനാട്ടില്‍ ഉള്ളത്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ ഇടവകകളിലും പ്രത്യേകം പ്രാർത്ഥനകൾ നടത്തുകയും വിദ്യാലയങ്ങളും പാരിഷ് ഹാളുകളും രക്ഷാപ്രവർത്തനത്തിന് തുറന്നുകൊടുക്കുകയും അതോടൊപ്പം സഹായം അർഹിക്കുന്നവരിലേക്ക് ഇടവക തലത്തിലും സംഘടനാ തലത്തിലും സഹായങ്ങൾ എത്തിക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യണമെന്ന് ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലയ്ക്കല്‍ നിര്‍ദ്ദേശിച്ചു.

അനേകരുടെ ജീവനുകൾ നഷ്ടപ്പെടുകയും, ഭവനങ്ങൾ ഇല്ലാതാവുകയും, അനേകം പേരുടെ ജീവിതങ്ങൾ ദുരിതകെണിയിലകപ്പെടുകയും ചെയ്ത‌ ഈ സാഹചര്യത്തിൽ ഈ പ്രകൃതി ദുരന്തം മൂലം വേദനിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. ഭൗതികമായ ആവശ്യങ്ങളും സഹായങ്ങളും എത്തിക്കുന്നതിന് വേണ്ടി രൂപതയുടെ സോഷ്യൽ സർവീസ് സൊസൈറ്റി മുഖേനയോ, മേപ്പാടി ഇടവക വികാരി ഫാ. സണ്ണി മുഖേനയോ, രൂപത വികാരി ജനറൽ ഫാ. ജെൻസനുമായി ബന്ധപ്പെടേണ്ടതാണെന്നും ബിഷപ്പ് അറിയിച്ചു.

- LATEST UPDATE 07:20PM ‍

ദുരന്തത്തിൽ ഇതുവരെ 120 പേർ മരിച്ചതായി വിവരം. പക്ഷേ സ്ഥിരീകരണമില്ല. 34 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞെന്നും 18 മൃതദേഹങ്ങൾ വിട്ടുനൽകിയതായും ഔദ്യോഗികമായി മുഖ്യമന്ത്രി അറിയിച്ചു. 128 പേർ പരുക്കേറ്റ് ചികിത്സയിലുണ്ട്. എൻഡിആർഎഫിൻ്റെയും സൈന്യത്തിന്റെയും പോലീസിന്റെയും സംയുക്ത നേതൃത്വത്തില്‍ രാത്രിയിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.


Related Articles »