News - 2024

കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തെ അപലപിച്ച് ബ്രിട്ടീഷ് മെത്രാന്മാര്‍

പ്രവാചകശബ്ദം 06-08-2024 - Tuesday

ലണ്ടന്‍: ബ്രിട്ടനിലെ സൗത്ത് പോർട്ടിൽ നടക്കുന്ന കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തെ അപലപിച്ച് കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കും വേണ്ടിയുള്ള കമ്മറ്റിയുടെ അധ്യക്ഷന്‍ ബിഷപ്പ് പോൾ മക്അലീനൻ. 3 പെൺകുട്ടികളെ കുത്തിക്കൊലപ്പെടുത്തിയ യുവാവിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ തെറ്റായ വിവരം പ്രചരിപ്പിച്ചതിനെ തുടർന്നാണ് രാജ്യത്തു കുടിയേറ്റവിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ജനക്കൂട്ടം ഞായറാഴ്‌ച അഭയാർത്ഥികളെ പാർപ്പിച്ചിരുന്ന രണ്ടു ഹോട്ടലുകൾ ആക്രമിക്കുകയും ജനാലകൾക്കു തീവയ്ക്കുകയും ചെയ്തു. തുടര്‍ന്നും വലിയ രീതിലുള്ള ആക്രമണം രാജ്യത്തു നടന്നു.

ഇത്തരം അക്രമങ്ങൾ നമ്മുടെ സമൂഹത്തിൻ്റെ മൂല്യങ്ങൾക്ക് ഭീഷണിയാണെന്നും യുകെയിൽ ഉടനീളം നടന്ന കലാപങ്ങളെ അപലപിക്കുന്നതായും ബിഷപ്പ് പോൾ പറഞ്ഞു. അഭയാര്‍ത്ഥികള്‍ക്ക് നേരെയുള്ള ഭയാനകമായ അക്രമങ്ങളെ ഞാന്‍ അപലപിക്കുന്നു. കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്ന വിവിധ ഗ്രൂപ്പുകള്‍ നടത്തുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളെ ഇകഴ്ത്തി കാണിക്കുന്നതാണ് ഈ ആക്രമണം. രാജ്യത്തിന്റെ പൗരജീവിതത്തിന് അടിവരയിടുന്ന മൂല്യങ്ങളോടുള്ള പൂർണ്ണമായ അവഗണനയാണ് അക്രമികള്‍ പ്രകടിപ്പിക്കുന്നതെന്നു ബിഷപ്പ് പറഞ്ഞു. കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും സ്വാഗതം ചെയ്യുന്നതിനായി സമൂഹത്തിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളെയും പ്രവർത്തകരെയും അദ്ദേഹം പ്രശംസിച്ചു.

ആക്രമണത്തെത്തുടർന്ന്, ലിവർപൂളിലെ സഹായ മെത്രാനായ ബിഷപ്പ് ടോം നെയ്‌ലോൺ, സമാധാനത്തിനായി ആഹ്വാനം നല്‍കി. സമൂഹത്തിൽ യോജിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അഹിംസാത്മക മാർഗങ്ങളുണ്ടെന്നും സമാധാനം കൊണ്ടുവരുവാന്‍ അപ്രകാരമുള്ള മാര്‍ഗ്ഗങ്ങളാണ് അവലംബിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം യുകെയിലെ കുടിയേറ്റം നിയന്ത്രിക്കണമെന്നും ഇംഗ്ലീഷ് ചാനൽ കടന്ന് ചെറു ബോട്ടുകളിൽ പതിനായിരക്കണക്കിന് കുടിയേറ്റക്കാർ എത്തുന്നു എന്നും പൊതുവേ പരാതികൾ ഉയർന്ന് വരുന്നുണ്ട്. ഇതിനിടെ നിരവധി കടകൾ പ്രതിഷേധകർ തകർക്കുകയും കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്തു. കുടിയേറ്റക്കാരുടെ അഭയ കേന്ദ്രമായിരുന്ന ഹോട്ടൽ മാസ്ക് ധരിച്ചെത്തിയ കുടിയേറ്റ വിരുദ്ധർ തകർത്തു. പല നഗരങ്ങളിലും പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടിയിരിന്നു.


Related Articles »