News - 2024

നിക്കരാഗ്വേയിലെ വൈദിക വേട്ടയാടല്‍ വീണ്ടും; 13 വൈദികരെ കൂടി അകാരണമായി അറസ്റ്റ് ചെയ്തു

പ്രവാചകശബ്ദം 07-08-2024 - Wednesday

മനാഗ്വേ: സ്വേച്ഛാധിപത്യ ഭരണം തുടരുന്ന നിക്കരാഗ്വേയിൽ വൈദികരെ അകാരണമായി അറസ്റ്റ് ചെയ്ത് വീണ്ടും ഭരണകൂട വേട്ട. മതഗൽപ രൂപതയിൽപ്പെട്ട സാൻ റമോൺ, സാൻ ഇസിദോർ എന്നീ ഇടവകകളുടെ വികാരിമാരായ ഫാ. ഉളീസെസ് റെനേ വേഗ മത്തമോറോസ്, ഫാ. എദ്ഗാർഡ് സകാസ എന്നീ വൈദികര്‍ ഉള്‍പ്പെടെ 13 വൈദികരെയും ഡീക്കൻമാരെയും ആഗസ്റ്റ് 1-ന് വ്യാഴാഴ്‌ച അറസ്റ്റു ചെയ്തതായി കത്തോലിക്ക മാധ്യമമായ 'ക്രക്സ്' റിപ്പോര്‍ട്ട് ചെയ്യുന്നു. 2019-ൽ കോസ്റ്റാറിക്കയിൽ നാടുകടത്തപ്പെട്ട ഏഴ് നിക്കരാഗ്വേൻ മനുഷ്യാവകാശ പ്രവർത്തകർ ചേർന്ന് സ്ഥാപിച്ച നിക്കരാഗ്വേ നങ്കാ മാസ് (നിക്കരാഗ്വ നെവർ മോർ) എന്ന സംഘടനയാണ് വൈദികരുടെ അറസ്റ്റുകൾ റിപ്പോർട്ട് ചെയ്തത്. തടവിലാക്കപ്പെട്ടവരിൽ ഭൂരിഭാഗവും മതഗൽപ്പ രൂപതയിലാണ് ശുശ്രൂഷ ചെയ്യുന്നത്.

പല ഇടവകകളും ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യത്തില്‍ വേട്ടയാടപ്പെടുന്നുണ്ട്. തടങ്കലിലായ ചില വൈദികരുടെ നിലവിലെ സാഹചര്യത്തെ കുറിച്ച് ഒരു വിവരവുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 24 വർഷമായി മധ്യ അമേരിക്കൻ രാജ്യത്ത് പ്രവർത്തിക്കുന്ന റേഡിയോ മരിയ എന്ന റേഡിയോ സ്റ്റേഷൻ്റെ നിയമപരമായ പദവി ഭരണകൂടം റദ്ദാക്കിയിരിന്നു. 2023 ഫെബ്രുവരിക്കും 2024 ജനുവരിക്കും ഇടയിൽ ഒർട്ടെഗയുടെ ഭരണകൂടം 34 വൈദികരെങ്കിലും നാടുകടത്തിയിട്ടുണ്ടെന്നാണ് നിക്കരാഗ്വേൻ മാധ്യമമായ കോൺഫിഡൻഷ്യലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഭരണകൂടത്തിൻ്റെ ഏകാധിപത്യ നീക്കത്തിന് മുന്‍പ് മതഗൽപയിൽ 70 വൈദികര്‍ ഉണ്ടായിരുന്നുവെന്ന് നിക്കരാഗ്വേയിലെ സഭയുടെ പീഡനം നിരീക്ഷിക്കുന്ന കത്തോലിക്ക പ്രവർത്തകയായ അഭിഭാഷക മാർത്ത പട്രീഷ്യ മോളിന വെളിപ്പെടുത്തി. നിലവില്‍ 22 പേര്‍ മാത്രമേ ബാക്കിയുള്ളൂ. ഏകാധിപത്യ ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്ന ജനത്തിനൊപ്പം നിലകൊണ്ടതിനും നാടുകടത്തുന്നതിന് വിസമ്മതം കാണിച്ചതിന്റെ പേരിലും നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ട ബിഷപ്പ് റൊളാൻഡോ അൽവാരസ് 500 ദിവസമാണ് അന്യായമായി തടവിലാക്കപ്പെട്ടത്.


Related Articles »