News - 2024

വിശുദ്ധ നാട്ടിൽ വെടിനിറുത്തൽ അടിയന്തരാവശ്യം: ജെറുസലേമിലെ സഭാനേതാക്കളുടെ സംയുക്ത പ്രസ്താവന

പ്രവാചകശബ്ദം 29-08-2024 - Thursday

ജെറുസലേം: മധ്യപൂർവ്വദേശത്ത്, യുദ്ധവിരാമത്തിനായി കരാർ ഉണ്ടാകേണ്ടത് അടിയന്തര ആവശ്യമാണെന്നും പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കണമെന്നും ജെറുസലേമിലെ സഭാനേതാക്കൾ. യുദ്ധത്തടവുകാരെ വിട്ടയക്കണമെന്നും വീടുനാടും വിട്ടുപോകാൻ നിർബന്ധിതരായവർക്ക് തിരിച്ചു വരാൻ സാധിക്കണമെന്നും ഭക്ഷ്യ - വൈദ്യ സഹായങ്ങൾ എല്ലാവർക്കും എത്തിക്കാൻ സാധിക്കണമെന്നും ജെറുസലേമിലെ സഭാനേതാക്കൾ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു. "സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ദൈവപുത്രന്മാരെന്നു വിളിക്കപ്പെടും" (മത്തായി 5:9) എന്ന വചനം തലക്കെട്ടായി നല്‍കിയാണ് പ്രസ്താവന ആരംഭിക്കുന്നത്.

വെടിനിറുത്തൽ ചർച്ചകൾ അനന്തമായി നീളുകയാണ്, തീരുമാനങ്ങളുണ്ടാകുന്നതിലുള്ള കാലവിളംബം ഒരു സമ്പൂർണ്ണ യുദ്ധത്തിൻറെ വക്കുവരെ എത്തിച്ചിരിക്കുകയാണ്. ആകയാൽ, യുദ്ധവിരാമത്തിനായി ഉടനടി ഒരു വെടിനിറുത്തൽ കരാർ ഉണ്ടാകേണ്ടത് അടിയന്തിരമാണെന്നും യുദ്ധത്തടവുകാരെ വിട്ടയക്കണമെന്നും വീടുനാടും വിട്ടുപോകാൻ നിർബന്ധിതരായവർക്ക് തിരിച്ചു വരാൻ സാധിക്കണമെന്നും ഭക്ഷ്യ - ഔഷധ സഹായങ്ങൾ എല്ലാവർക്കും എത്തിക്കാൻ സാധിക്കണമെന്നും അഭ്യർത്ഥന വ്യക്തമാക്കുന്നു.

ഇടയ ചുമതലയിലുള്ള ക്രിസ്ത്യൻ കമ്മ്യൂണിറ്റികളോട് സഭാനേതൃത്വം പ്രത്യേക അടുപ്പം പ്രകടിപ്പിക്കുന്നുണ്ട്. സെൻ്റ് പോർഫിരിയോസ് ഓർത്തഡോക്സ് പള്ളിയിലും ഹോളി ഫാമിലി കത്തോലിക്ക ദേവാലയത്തിലും അഭയം പ്രാപിച്ചവരെയും സഭ അനുസ്മരിച്ചു. ഗാസയിലും വിശുദ്ധ നാട്ടില്‍ ഉടനീളവും ക്രൈസ്തവ സാന്നിധ്യം കെട്ടിപ്പടുക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ഞങ്ങൾ ഒരുമിച്ച് പ്രയത്നിക്കുമ്പോൾ തന്നെ, ഞങ്ങളുടെ തുടർച്ചയായ പ്രാർത്ഥനകളും പിന്തുണയും അവരോട് വാഗ്ദാനം ചെയ്യുകയാണെന്നും ക്രൈസ്തവ മേലദ്ധ്യക്ഷന്മാര്‍ പ്രസ്താവിച്ചു. ആഗസ്റ്റ് 26 തിങ്കളാഴ്ചയാണ് ഈ സഭാതലവന്മാർ സമാധാനത്തിനായുള്ള അഭ്യർത്ഥനയുമായി വീണ്ടും പ്രസ്താവന പുറത്തിറക്കിയത്.


Related Articles »