News - 2024

പാപ്പുവ ന്യൂ ഗിനിയയിലെ പിന്നോക്ക പ്രദേശത്തേക്ക് ഫ്രാന്‍സിസ് പാപ്പയെത്തിയത് ഒരു ടണ്‍ അവശ്യ വസ്തുക്കളുമായി

പ്രവാചകശബ്ദം 09-09-2024 - Monday

പോർട്ട് മോറെസ്ബി: വനത്താലും സമുദ്രത്താലും ചുറ്റപ്പെട്ട രാജ്യത്തെ ഏറ്റവും പിന്നാക്കമേഖലയായ വാനിമോയിൽ ഫ്രാന്‍സിസ് പാപ്പയെത്തിയത് ഒരു ടണ്‍ അവശ്യ വസ്തുക്കളുമായി. പാപ്പുവ ന്യൂ ഗിനിയയില്‍ സന്ദര്‍ശനം തുടരുന്ന പാപ്പ, ഇന്നലെ തലസ്ഥാനമായ പോർട്ട് മോറെസ്ബിയിൽ നിന്നാണു മാർപാപ്പ വാനിമോയിലെത്തിയത്. വാനിമോ കത്തീഡ്രലിനു മുന്നിലെ മൈതാനത്ത് പാപ്പ എത്തിയപ്പോള്‍ 20,000 പേരോളം തദ്ദേശീയര്‍ പാട്ടു പാടുകയും നൃത്തം ചെയ്യുകയും ചെയ്തു.

പ്രാദേശിക ജനതയോടുള്ള തന്റെ സ്നേഹത്തിന്റെ പ്രകടനമായി അവശ്യ മരുന്നുകളും വസ്ത്രങ്ങളും സ്കൂൾ കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളും സംഗീത ഉപകരണങ്ങളും പാപ്പ കൊണ്ടുവന്നിരിന്നു. തലസ്ഥാന നഗരിയിൽനിന്നും 994 കിലോമീറ്റർ അകലെയുള്ള വനത്താലും സമുദ്രത്താലും ചുറ്റപ്പെട്ട വാനിമോയിലേക്ക് ഓസ്ട്രേലിയൻ വ്യോമസേനയുടെ സി-130 വിമാനത്തിലാണു മാർപാപ്പ എത്തിയത്.

മേഖലയിലെ മിഷ്ണറിമാരുമായി മാർപാപ്പ ഇന്നലെ പ്രത്യേക കൂടിക്കാഴ്ച നടത്തി. വാനിമോ സന്ദർശനത്തിനുശേഷം തലസ്ഥാന നഗരിയിൽ മടങ്ങിയെത്തിയ മാർപാപ്പ കിഴക്കൻ ടിമോറിലേക്കു യാത്ര തിരിച്ചു. രണ്ടുദിവസത്തെ കിഴക്കൻ ടിമോർ സന്ദർശനത്തിനുശേഷം 11ന് മാർപാപ്പ സിംഗപ്പുരിലെത്തും. അവിടെയും രണ്ടു ദിവസമാണ് പാപ്പ ചെലവഴിക്കുക.


Related Articles »