News

ഫ്രാൻസിസ് മാർപാപ്പയുടെ സിംഗപ്പൂര്‍ സന്ദര്‍ശനത്തിന് ആരംഭം

പ്രവാചകശബ്ദം 12-09-2024 - Thursday

സിംഗപ്പൂര്‍: ഫ്രാൻസിസ് മാർപാപ്പയുടെ 45-ാം അപ്പസ്തോലിക പര്യടനത്തിന്റെ അവസാനഘട്ടമായി ഫ്രാൻസിസ് മാർപാപ്പ സിംഗപ്പൂർ സന്ദർശനം ആരംഭിച്ചു. കിഴക്കൻ ടിമൂറിൽ നിന്നു ചാർട്ടർ ചെയ്ത വിമാനത്തിൽ സിംഗപ്പുരിലെ ചാംഗി വിമാനത്താവളത്തിൽ ഇന്നലെ ഉച്ചയ്ക്ക് 2.50നു എത്തിയ മാർപാപ്പയെ കുട്ടികളും സിംഗപ്പൂർ സാംസ്ക്‌കാരിക വകുപ്പ് മന്ത്രിയും വത്തിക്കാനിലെ സിംഗപ്പുരിന്റെ നോൺ റെസിഡൻഷ്യൽ അംബാസഡറും ചേര്‍ന്നു സ്വീകരിച്ചു. മാർപാപ്പയെ സ്വീകരിക്കാന്‍ ആയിരത്തോളം കത്തോലിക്ക വിശ്വാസികൾ നേരത്തേതന്നെ വിമാനത്താവള പരിസരത്തു എത്തിയിരുന്നു.

വത്തിക്കാൻ പതാകയിലെ മഞ്ഞയും വെള്ളയും നിറങ്ങളുള്ള വസ്ത്രമാണ് പലരും ധരിച്ചിരുന്നത്. കൈയിൽ സിംഗപ്പൂർ പതാകയുമുണ്ടായിരുന്നു. 1986ൽ വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ അഞ്ചുമണിക്കൂർ നീണ്ട സന്ദർശനത്തിനുശേഷം ഒരു മാർപാപ്പ സിംഗപ്പൂരിലെത്തുന്നത് ഇതാദ്യമാണ്. നാളെ പതിമൂന്നുവരെയാണ് പാപ്പ രാജ്യത്ത് സന്ദർശനം നടത്തുന്നത്.

ഐക്യവും, പ്രത്യാശയുമെന്ന രണ്ടു വചനങ്ങളാണ് ആപ്‌തവാക്യമായി തിരഞ്ഞെടുത്തിരിക്കുന്നത്. സഭയിലും സമൂഹത്തിലുമുള്ള ഐക്യവും ഈ മേഖലയിലെ ക്രൈസ്തവര്‍ക്ക് പ്രത്യേകിച്ച് വിവേചനവും പീഡനവും അനുഭവിക്കുന്നവർക്ക് ഈ യാത്ര പ്രത്യാശയും പ്രദാനം ചെയ്യുന്നതാണ് ആപ്തവാക്യം. വത്തിക്കാന്റെയും, സിംഗപ്പൂരിന്റെയും പതാകയുടെ നിറങ്ങളുടെ അടിസ്ഥാനത്തിലാണ് അടയാള ചിഹ്നം രൂപകല്പന ചെയ്തിരിക്കുന്നത്. 4 രാജ്യങ്ങളിലായി 12 ദിവസമായി നടന്നുവന്ന സന്ദർശന പരിപാടികൾ ഫ്രാൻസിസ് മാർപാപ്പയുടെ ഏറ്റവും ദൈർഘ്യമേറിയ അപ്പസ്തോലിക പര്യടനമാണ്.


Related Articles »