News

സീറോ മലബാർ സഭാംഗങ്ങൾ ഗ്രേറ്റ് ബ്രിട്ടനിൽ പ്രവാസികളല്ല, പ്രേഷിതരാണ്: മാർ റാഫേൽ തട്ടിൽ

ഷൈമോൻ തോട്ടുങ്കൽ/ പ്രവാചകശബ്ദം 13-09-2024 - Friday

ലണ്ടൻ: സീറോ മലബാർ സഭയിലെ പ്രവാസി രൂപതകളിൽ ഏറ്റവും സജീവവും ഊർജ്ജ സ്വലവുമായ രൂപതയാണ് ഗ്രേറ്റ് ബ്രിട്ടൻ രൂപതയെന്ന് സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. രൂപതയിൽ അജപാലന സന്ദർശനം നടത്തുന്ന അദ്ദേഹം റാംസ്‌ഗേറ്റിലെ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ രൂപതയുടെ വൈദിക സമിതിയെ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു.

വിശ്വാസ പരിശീലനത്തിലും, അല്മായ ശുശ്രൂഷയിലും അജപാലന ശുശ്രൂഷയിലും യുറോപ്പിലെ സഭക്ക് തന്നെ മാതൃകയാണ് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ പ്രവർത്തനങ്ങൾ. ഗ്രേറ്റ് ബ്രിട്ടനിലേക്ക് വിവിധ ജോലി മേഖലകൾ തേടി കുടിയേറിയിട്ടുള്ള എഴുപത്തിനായിരത്തോളം സഭാ മക്കളുണ്ട്, അവരുടെ കുടിയേറ്റം സാമ്പത്തിക ഉന്നമനം മാത്രം ലക്ഷ്യമാക്കിയുള്ളതാകരുതെന്നും ദൈവം പ്രതീക്ഷിക്കുന്ന പ്രേഷിത ശുശ്രൂഷക്കായി നിയമിക്കപ്പെട്ട് അയക്കപ്പെട്ടവരാണ് തങ്ങളെന്ന് ബോധ്യപ്പെടണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.

രൂപതയുടെ പ്രൗഢമായ വൈദിക സമിതിക്ക് ഈ നാടിന്റെ സംസ്കാരത്തിൽ വിശ്വാസ സമൂഹത്തെ പടുത്തുയർത്താനും നയിക്കാനുമുള്ള കടമയുണ്ട്. പുതിയ തലമുറക്ക് സ്വീകാര്യമാകുന്ന വിധത്തിൽ തദ്ദേശീയ സംസ്കാരത്തിലും ഭാഷയിലും അജപാലന ശുശ്രൂഷ നിർവഹിക്കാനുള്ള പരിശ്രമങ്ങൾ നടത്തേണ്ടതുണ്ട്. അതിനായി നിസ്വാർഥമായ ആത്മസമർപ്പണവും , കഠിനാദ്ധ്വാനവും വൈദിക സമൂഹം ഏറ്റെടുക്കേണ്ടതുണ്ട്. പ്രതിസന്ധികളുടെയും ക്ലേശങ്ങളുടെയും മദ്ധ്യേ പ്രത്യാശാപൂർവം വൈദികർ ദൈവജനത്തിനായി ഏറ്റെടുക്കുന്ന അദ്ധ്വാനങ്ങൾ വിലമതിക്കേണ്ടവയാണെന്ന് പിതാവ് അനുസ്മരിച്ചു.

രൂപതയെ ശ്രദ്ധാപൂർവം നയിക്കുന്നതിനും, ഒരു വ്യക്തി സഭയെന്ന നിലയിലുള്ള സീറോ മലബാർ സഭയുടെ തനിമയും വ്യതിരക്തതയും കാത്ത് സൂക്ഷിക്കുന്നതിനും രൂപതാധ്യക്ഷനായ മാർ ജോസഫ് സ്രാമ്പിക്കൽ നടത്തുന്ന പരിശ്രമങ്ങളെ മേജർ ആർച്ച് ബിഷപ്പ് അനുമോദിച്ചു. വൈദികസമ്മേളനത്തിൽ സംബന്ധിക്കുവാൻ എത്തിയ മേജർ ആർച്ച് ബിഷപ്പിനെ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സ്വാഗതം ചെയ്തു. രൂപതയിലെ വൈദികരുമായി ഏറെ നേരം ആശയവിനിമയം നടത്തിയ ശേഷമാണ് മാർ തട്ടിൽ മടങ്ങിയത്. രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് നന്ദി അർപ്പിച്ചു.


Related Articles »