News

ബെൽജിയം സൗഹൃദത്തിന്റെ പാലം പണിയുന്ന രാജ്യം: ഫ്രാൻസിസ് പാപ്പ

പ്രവാചകശബ്ദം 28-09-2024 - Saturday

ബെല്‍ജിയം: രണ്ടാം ലോകമഹായുദ്ധത്തിനുശേഷം തകർന്ന ജനതയെ ചേർത്തുപിടിക്കുന്നതിനും, സമാധാനത്തിനും, സഹകരണത്തിനും, സംഗമങ്ങൾക്കും വേദിയായ രാജ്യമാണ് ബെൽജിയമെന്നും അതിനാല്‍ തന്നെ സൗഹൃദത്തിന്റെ പാലം പണിയുന്ന രാജ്യമാണിതെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ സെപ്റ്റംബർ ഇരുപത്തിയേഴാം തീയതി, ബെൽജിയത്തിലെ തന്റെ നാല്പത്തിയാറാം അപ്പസ്തോലിക സന്ദർശന വേളയിൽ അധികാരികളുമായും പൗരസമൂഹവുമായുള്ള കൂടിക്കാഴ്ച്ചയ്ക്കിടെ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. വിസ്തൃതിയിൽ വളരെ ചെറിയ രാജ്യമെങ്കിലും അതിന്റെ ചരിത്രം ഏറെ സവിശേഷമാണെന്നു പാപ്പ പറഞ്ഞു.

ദേശീയവിരുദ്ധത പ്രകടമായിരുന്ന ഫ്രാൻസിന്റെയും, ജർമനിയുടെയും അതിർത്തി പങ്കിടുന്ന ചെറു രാജ്യമെന്ന നിലയിൽ, യൂറോപ്പിന്റെ സമന്വത നിലനിർത്തുന്ന രാജ്യം കൂടിയാണ് ബെൽജിയം. അതിനാൽ ഈ രാജ്യത്തുനിന്നും ഭൗതികവും, ധാർമ്മികവും, ആത്മീയവുമായ പുനർനിർമ്മാണം ആരംഭിച്ചുവെന്നതും എടുത്തുപറയേണ്ട വസ്തുതയാണ്. ബെൽജിയത്തെ അതിനാൽ പല രാജ്യങ്ങൾക്കും ഇടയിൽ മധ്യവർത്തിയായി നിൽക്കുന്ന ഒരു പാലം എന്നാണ് പാപ്പ ഉപമിച്ചത്.

യൂറോപ്യൻ ഭൂഖണ്ഡത്തിനും, ബ്രിട്ടീഷ് ദ്വീപുകൾക്കുമിടയിലും, ഇരു ഭാഷകൾ സംസാരിക്കുന്നവർക്കിടയിലും, യൂറോപ്പിന്റെ തെക്കും വടക്കും പ്രദേശങ്ങൾക്കിടയിലും, തർക്കങ്ങൾ പരിഹരിച്ചുകൊണ്ട് കൂടുതൽ ഐക്യം സൃഷ്ടിക്കുവാൻ സാധിക്കുന്ന ഒരു പാലമാണ് ബെല്‍ജിയം. ഓരോരുത്തരും അവരുടെ ഭാഷയും മനോഭാവവും ബോധ്യങ്ങളും ഉപയോഗിച്ച് പരസ്പരം കണ്ടുമുട്ടുന്നതിനും, ആശയസംഭാഷണങ്ങളിൽ ഏർപ്പെടുന്നതിനും അനുയോജ്യമായ ദേശമാണ് ബെൽജിയമെന്നും പാപ്പ കൂട്ടിച്ചേർത്തു.

ജനങ്ങളും, സംസ്കാരങ്ങളും, കത്തീഡ്രലുകളും, സർവ്വകലാശാലകളും ചേർന്ന ചരിത്രം, മനുഷ്യ ചാതുര്യത്തിന്റെ നേട്ടങ്ങൾ, മാത്രമല്ല നിരവധി യുദ്ധങ്ങളും അടയാളപ്പെടുത്തിയ ചരിത്രം, ഇവയെല്ലാം ഈ ചെറുരാജ്യത്തെ ലോകത്തിനുമുൻപിൽ വലുതാക്കി നിർത്തുന്നുവെന്ന് പാപ്പ പറഞ്ഞു. ഐക്യവും സമാധാനവും എന്നത് എന്നന്നേക്കുമായി ഒരിക്കൽ കൈവരിക്കുന്ന വിജയമല്ലെന്നും, അത് സ്ഥിരോത്സാഹത്തോടെയും ക്ഷമയോടെയും പരിപാലിക്കപ്പെടേണ്ടതും, വളർത്തിയെടുക്കേണ്ടതുമായ ഒരു ദൗത്യമാണെന്നും പാപ്പ അടിവരയിട്ടു പറഞ്ഞു. ഇതിനു മുൻകാല അനുഭവങ്ങൾ നമ്മെ ഏറെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യൂറോപ്യൻ ഭൂഖണ്ഡത്തിന്റെ ഓർമ്മയ്ക്ക് ബെൽജിയം എന്നും വിലപ്പെട്ടതാണ്. സ്ഥിരവും സമയോചിതവും ധീരവും വിവേകപൂർണ്ണവുമായ ഒരു സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ പ്രവർത്തനം വികസിപ്പിക്കുന്നതിന് ബെൽജിയം നൽകുന്ന മാതൃക അനുകരണീയമാണെന്നും പാപ്പ ഓർമ്മിപ്പിച്ചു. യൂറോപ്പിനെ അതിന്റെ യാത്ര പുനരാരംഭിക്കാനും അതിന്റെ യഥാർത്ഥ മുഖം വീണ്ടും കണ്ടെത്താനും, ജീവിതത്തിലേക്ക് സ്വയം തുറക്കുവാനും, ഭാവിയെ കരുപ്പിടിപ്പിക്കുവാനും, പ്രതീക്ഷ നൽകാനും ബെൽജിയം നൽകിയ സംഭാവനകൾ അതുല്യമാണെന്നും പാപ്പ പറഞ്ഞു. ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിലുള്ള വിശ്വാസത്തിന് സാക്ഷ്യം വഹിക്കുന്നതിലൂടെ വ്യക്തികൾക്കും കുടുംബങ്ങൾക്കും സമൂഹങ്ങൾക്കും രാജ്യങ്ങൾക്കും പുരാതനവും എല്ലായ്പ്പോഴും പുതിയതുമായ പ്രത്യാശ നൽകുന്ന ഒരു സാന്നിധ്യമാകാൻ കത്തോലിക്ക സഭ ആഗ്രഹിക്കുകയാണെന്നും പാപ്പ പറഞ്ഞു.


Related Articles »