News

ഛത്തീസ്ഗഡില്‍ ബി‌ജെ‌പി എം‌എല്‍‌എയുടെ വിദ്വേഷ പ്രസംഗം; 130 കിലോമീറ്റര്‍ നീളുന്ന മനുഷ്യ ചങ്ങല തീര്‍ത്ത് ക്രൈസ്തവര്‍

പ്രവാചകശബ്ദം 04-10-2024 - Friday

റായ്പുര്‍: യേശുക്രിസ്തുവിനെതിരെയും ക്രൈസ്തവ സമൂഹത്തിനുമെതിരെ ഭാരതീയ ജനതാ പാർട്ടി (ബിജെപി) നിയമസഭാംഗം റേമുനി ഭഗത് നടത്തിയ പ്രസ്താവനയില്‍ ഛത്തീസ്ഗഡില്‍ വ്യാപക പ്രതിഷേധം. റേമുനി ഭഗത്തിനെതിരെ പ്രതിഷേധ സൂചകമായി മനുഷ്യച്ചങ്ങല ഉണ്ടാക്കിയാണ് ക്രൈസ്തവര്‍ പ്രതിഷേധിച്ചത്. സെപ്തംബർ ഒന്നിന് ധേക്‌നി ഗ്രാമത്തിൽ നടന്ന പരിപാടിക്കിടെ ഭഗത് നടത്തിയ പരാമർശങ്ങൾക്ക് മറുപടിയായാണ് പ്രതിഷേധമെന്ന് ക്രിസ്ത്യൻ ആദിവാസി മഹാസഭയുടെ പ്രസിഡൻ്റ് അനിൽ കുമാർ കിസ്‌പോട്ട പറഞ്ഞു.

ജഷ്പൂരിൽ ക്രിസ്ത്യൻ കുടുംബങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും വ്യാജരേഖ ചമച്ചാണ് മതപരിവർത്തനം നടന്നിരുന്നതെന്നും ഉള്‍പ്പെടെ ക്രൈസ്തവര്‍ക്ക് നേരെ രൂക്ഷ വിമര്‍ശനമാണ് റേമുനി നടത്തിയത്. ഇതില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഇത് കൂടാതെ യേശുക്രിസ്തുവിനെയും വിശ്വാസ പരിവര്‍ത്തനത്തെയും കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ഇവരുടെ പ്രസംഗ ഭാഗങ്ങള്‍ ഏറെ ചര്‍ച്ചയായിരിന്നു. നടപടി ആവശ്യപ്പെട്ട് നിരവധി വ്യക്തികൾ പോലീസിനെ സമീപിച്ചു.

എംഎൽഎയ്‌ക്കെതിരെ കേസ് എടുക്കണമെന്ന ആവശ്യവുമായി സെപ്റ്റംബർ 10ന് ക്രിസ്ത്യൻ സമുദായാംഗങ്ങൾ ജില്ലയിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും പരാതി നൽകി. സെപ്തംബർ 25 വരെ സമയപരിധി കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് എംഎൽഎയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ക്രിസ്ത്യൻ ഗോത്രമഹാസഭ ഇന്നലെ ഒക്ടോബർ മൂന്നിന് മനുഷ്യച്ചങ്ങല സംഘടിപ്പിച്ചത്. ഭഗത്തിൻ്റെ പരാമർശത്തിൽ ക്രിസ്ത്യൻ സമൂഹങ്ങൾക്കിടയിൽ കടുത്ത നീരസമുണ്ടെന്നും ഇത്രയൊക്കെയായിട്ടും പോലീസ് ഒരു നടപടിയും എടുത്തിട്ടില്ലായെന്നും ക്രൈസ്തവര്‍ ചൂണ്ടിക്കാട്ടി. സമാധാനപരമായ പ്രതിഷേധം നടത്തിയിട്ടും നടപടിയുണ്ടായില്ലെങ്കിൽ റോഡ് ഉപരോധം നടത്തി പ്രതിഷേധം ശക്തമാക്കുമെന്നും ക്രിസ്ത്യൻ ആദിവാസി മഹാസഭ വ്യക്തമാക്കി.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »