News - 2024

യേശുവിന്റെ കല്ലറ ജീവന്‍റെയും വിജയത്തിന്‍റെയും ഉത്ഭവസ്ഥാനം: കര്‍ദ്ദിനാള്‍ ലെയോണാര്‍ഡോ സാന്ദ്രി

സ്വന്തം ലേഖകന്‍ 25-03-2017 - Saturday

വത്തിക്കാന്‍: യേശുവിനെ സംസ്കരിച്ച തിരുക്കല്ലറ ജീവന്റെയും ശാന്തിയുടെയും വിജയത്തിന്‍റെയും ഉറവിടമാണെന്ന് പൗരസ്ത്യസഭകള്‍ക്കായുള്ള തിരുസംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ലെയോണാര്‍ഡോ സാന്ദ്രി. ജറുസലേമില്‍, യേശുവിന്‍റെ തിരുക്കല്ലറയുടെ ദേവാലയത്തിനകത്ത് നടന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷമുള്ള എക്യുമെനിക്കല്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് അയച്ച സന്ദേശത്തിലാണ് അദ്ദേഹത്തിന്‍റെ പ്രസ്താവന.

യേശുവിന്റെ മരണകുടീരം ജീവന്‍റെ ഉത്ഭവസ്ഥാനമായി മാറി. ഈ തിരുക്കല്ലറ, അവിടെയെത്തുന്ന ദശലക്ഷക്കണക്കിന് തീര്‍ത്ഥാടകരുടെ ഹൃദയങ്ങളെയും ജീവിതങ്ങളെയും സഹനങ്ങള്‍ക്കും വേദനകള്‍ക്കും മദ്ധ്യേ പ്രത്യാശയോടെ ജീവിക്കാന്‍ ക്ഷണിക്കുകയും ചെയ്യുന്നു. സഭയ്ക്കും നരകുലത്തിനും വെളിച്ചത്തിന്‍റെയും ആനന്ദത്തിന്‍റെയും ശാന്തിയുടെയും വിജയത്തിന്‍റെയും ഉറവിടമാണ്.

വിശ്വാസത്തിന്‍റെയും പരസ്പരമുള്ള ആദരവിന്‍റെയും സാക്ഷ്യമേകുന്നതിന് ഈ പവിത്രമായ സ്ഥലത്തെ സ്നേഹത്തോടെ കാത്തുസൂക്ഷിക്കുന്ന എല്ലാ ക്രൈസ്തവ സഭാവിഭാഗങ്ങള്‍ക്കും നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് സഹായമേകിയവര്‍ക്കും ഫ്രാന്‍സിസ് പാപ്പായുടെ നന്ദിയും അറിയിക്കുന്നു. കര്‍ദ്ദിനാള്‍ സാന്ദ്രിയുടെ സന്ദേശത്തില്‍ പറയുന്നു. ബുധനാഴ്ച നടന്ന ഉദ്ഘാടന ചടങ്ങില്‍ ജെറുസലേമിലെ അപ്പസ്തോലിക പ്രതിനിധി ആര്‍ച്ചു ബിഷപ്പ് ജുസേപ്പെ ലത്സറോത്തൊയാണ് കര്‍ദ്ദിനാള്‍ ലെയോണാര്‍ഡോ സാന്ദ്രിയുടെ സന്ദേശം വായിച്ചത്.


Related Articles »