Meditation. - June 2024

ക്രിസ്തു തുറന്നു കൊടുത്താൽ പിന്നെ ആർക്കും അടയ്ക്കാൻ സാധ്യമല്ല

സ്വന്തം ലേഖകന്‍ 04-06-2022 - Saturday

"യേശു അവരെ സമീപിച്ച്, അരുളിച്ചെയ്തു: സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നൽകപ്പെട്ടിരിക്കുന്നു" (മത്തായി 28:18)

യേശു ഏകരക്ഷകൻ: ജൂൺ 4
ദൈവികപരിപാലനയെപ്പറ്റി എല്ലാ മതങ്ങളും തന്നെ പഠിപ്പിക്കുന്നുണ്ട്. എന്നാൽ ബൈബിളിൽ നാം കാണുന്ന ദൈവികപരിപാലന ഇതിൽനിന്നെല്ലാം വളരെ വ്യത്യസ്തവും സവിശേഷവുമാണ്. ക്രിസ്തുവിൽ വിശ്വസിക്കുന്നതിലൂടെ ഈ ദൈവികപരിപാലന സവിശേഷമാംവിധം വ്യക്തിപരമായി മാറുന്നു. വിശ്വാസത്തിലൂടെയും, പ്രാർത്ഥനയിലൂടെയും, കൂദാശകളിലൂടെയും, കാരുണ്യപ്രവർത്തികളിലൂടെയും ഒരു ക്രൈസ്തവൻ വ്യക്തിപരമായി ലോകരക്ഷകനായ ക്രിസ്തുവിന്റെ കരം പിടിച്ചുനടക്കുന്നു. അവൻ വീഴുമ്പോൾ അവനെ താങ്ങുന്നത് ക്രിസ്തുവാണ്; അവൻ തളരുമ്പോൾ അവനെ കൈകളിൽ വഹിക്കുന്നത് ക്രിസ്തുവാണ്; അവൻ കരയുമ്പോൾ അവന്റെ കണ്ണീർ തുടയ്ക്കുന്നതും ക്രിസ്തുതന്നെ.

ഒരു ക്രൈസ്തവവിശ്വാസി തന്റെ ജീവിതത്തിന്റെ പ്രതിസന്ധികളിൽ ഒരിക്കലും തളരുകയോ നിരാശപ്പെടുകയോ ചെയ്യേണ്ടതില്ല. കാരണം അവന്റെ ജീവിതവിജയത്തിനു വേണ്ടി തുറക്കേണ്ട വാതിലുകൾ തുറക്കുന്നതും അടയ്‌ക്കേണ്ട വാതിലുകൾ അടയ്ക്കുന്നതും ക്രിസ്തുതന്നെയാണ്. അവിടുന്ന് തുറന്നു കൊടുത്താൽ പിന്നെ ആർക്കും അടയ്ക്കാൻ സാധ്യമല്ലന്നും അവിടുന്ന് അടച്ചാൽ പിന്നെ ആർക്കും തുറക്കാനും സാധിക്കുകയില്ലന്നും വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു (വെളിപാട് 3:7).

തന്‍റെ മക്കളുടെ നിസ്സാരാവശ്യങ്ങളില്‍ പോലും ശ്രദ്ധ പതിപ്പിക്കുന്ന സ്വര്‍ഗീയ പിതാവിന്‍റെ പരിപാലനയ്ക്കു ശിശുസഹജമായ ദൃഢവിശ്വാസത്തോടെ നാം നമ്മെത്തന്നെ വിട്ടുകൊടുക്കണമെന്നാണ് യേശു ആവശ്യപ്പെടുന്നത്: "അതിനാല്‍ എന്തു ഭക്ഷിക്കും, എന്തു പാനം ചെയ്യും, എന്തു ധരിക്കും എന്നു വിചാരിച്ചു നിങ്ങള്‍ ആകുലരാകേണ്ട... നിങ്ങള്‍ക്കിവയെല്ലാം ആവശ്യമാണെന്നു നിങ്ങളുടെ സ്വര്‍ഗീയപിതാവ് അറിയുന്നു. നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും" (മത്തായി 6:31-33).

വിചിന്തനം
തന്റെ മരണത്തിലൂടെ, ആധിപത്യങ്ങളുടെയും ശക്തികളുടെയും മേൽ ജൈത്രയാത്ര നടത്തുകയും, മരണത്തെ കീഴടക്കുകയും, സ്വർഗ്ഗത്തെ സമ്പന്നമാക്കുകയും ചെയ്ത യേശുക്രിസ്തുവിൽ വിശ്വസിക്കുക. സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും നൽകപ്പെട്ടിരിക്കുന്ന അവിടുത്തേക്ക്, നമ്മുടെ ഈ ലോകജീവിതത്തിന്റെ മേലും മരണാനന്തര ജീവിതത്തിന്റെ മേലുമുള്ള സർവ്വ അധികാരവും നൽകപ്പെട്ടിരിക്കുന്നു. അവിടുത്തെ കരം പിടിച്ചു നടക്കുന്ന ഒരു ക്രൈസ്തവവിശ്വാസി എന്തിനു മറ്റു ലോകശക്തികളെയും, വിപരീത സാഹചര്യങ്ങളെയും ഭയപ്പെടണം?

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3)

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »