Meditation. - June 2024

ശിശുക്കൾക്കു മാമ്മോദീസ നൽകാതിരുന്നാൽ..?

സ്വന്തം ലേഖകന്‍ 21-06-2022 - Tuesday

"എന്നാൽ, അവൻ പറഞ്ഞു: ശിശുക്കളെ എന്റെ അടുത്തുവരാൻ അനുവദിക്കുവിൻ; അവരെ തടയരുത്. എന്തെന്നാൽ സ്വർഗ്ഗരാജ്യം അവരെപ്പോലെയുള്ളവരുടേതാണ്" (മത്തായി 19:14)

യേശു ഏകരക്ഷകൻ: ജൂണ്‍ 21
ശിശുക്കൾക്കു മാമ്മോദീസ നൽകുന്നതിനെ എതിർക്കുകയും വിമർശിക്കുകയും ചെയ്യുന്ന ചില ക്രൈസ്തവ സമൂഹങ്ങളുണ്ട്. അവർ യഥാർത്ഥത്തിൽ ശിശുക്കളെക്കുറിച്ചുള്ള ദൈവിക പദ്ധതിയെ തന്നെയാണ് എതിർക്കുന്നത്. രക്ഷയ്ക്ക് മാമ്മോദീസ അത്യാവശ്യമാണെന്നു കര്‍ത്താവുതന്നെ ഊന്നിപ്പറയുന്നു. മാമ്മോദീസ സ്വീകരിക്കാന്‍ സാധിക്കുന്നവരെല്ലാം "ജലത്താലും പരിശുദ്ധാത്മാവിനാലും വീണ്ടും ജനിക്കണം" എന്ന യേശുക്രിസ്തുവിന്റെ കൽപ്പനയയിൽ നിന്നും ശിശുക്കൾ ഒഴിവാക്കപ്പെടുന്നില്ല. അതിനാൽ ശിശുക്കൾക്കു മാമ്മോദീസാ നൽകേണ്ടത് ഒരു വ്യക്തിയുടെ ബാല്യം മുതലുള്ള വിശ്വാസവളർച്ചക്ക് അത്യാവശ്യമാണ്.

ഒരു ശിശുവിനു രോഗം വന്നാൽ അതിന് ഉടനെതന്നെ ആവശ്യമായ ചികിത്സ നൽകി സുഖപ്പെടുത്താൻ മാതാപിതാക്കൾ ശ്രമിക്കാറില്ലേ. ആ കുഞ്ഞ് പ്രായമായിട്ടു ചികിത്സിക്കാം എന്ന് ആരെങ്കിലും പറയുമോ? ഒരു കുട്ടിക്ക് ബാല്യത്തിൽ തന്നെ നല്ല വിദ്യാഭ്യാസം നൽകാൻ മാതാപിതാക്കൾ ശ്രമിക്കാറില്ലേ? ആ കുഞ്ഞ് പ്രായമായിട്ടു ആവശ്യമുള്ള വിദ്യാഭ്യാസം സ്വയം സ്വീകരിക്കട്ടെ എന്ന് ആരെങ്കിലും പറയുമോ? അതുപോലെതന്നെയാണ് ശൈശവ മൊമ്മോദീസായും. ഓരോ കുട്ടിയും ജനിക്കുന്നത് ഉത്ഭവ പാപത്തിന്‍റെ കളങ്കത്തോടുകൂടിയാണ്. മാമ്മോദീസാ സ്വീകരിക്കുന്നതിലൂടെ ഓരോ കുട്ടിയും അധ:പതിച്ച മനുഷ്യപ്രകൃതിൽനിന്നും, ഉത്ഭവ പാപത്തിന്‍റെ കളങ്കത്തിൽനിന്നും സ്വതന്ത്രരാക്കപ്പെടുകയും ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നു.

ശൈശവ മാമ്മോദീസ എന്ന പതിവു സഭയുടെ അതിപുരാതനമായ ഒരു പാരമ്പര്യമാണ്. രണ്ടാം നൂറ്റാണ്ടു മുതല്‍ ഈ പതിവിനെപ്പറ്റി സുദൃഢമായ സാക്ഷ്യം ലഭിച്ചിട്ടുണ്ട്. അപ്പസ്തോലന്മാര്‍ പ്രസംഗിച്ച കാലത്തും, 'കുടുംബങ്ങള്‍' മുഴുവനും മാമ്മോദീസ സ്വീകരിച്ചിരുന്നതായി ബൈബിൾ സാക്ഷ്യപ്പെടുത്തുന്നു (അപ്പ. 16:15, 33; 18:8; 1 കോറി 1:16). കുടുംബം മുഴുവനും മാമ്മോദീസ സ്വീകരിച്ചു എന്നു പറയുമ്പോൾ, ശിശുക്കളും മാമ്മോദീസ സ്വീകരിച്ചിരുന്നു എന്നത് നിഷേധിക്കാൻ കഴിയാത്ത വസ്തുതയാണ്. ദൈവം ഏല്‍പ്പിച്ച ജീവന്‍റെ പരിപോഷകര്‍ എന്ന നിലയിലുള്ള തങ്ങളുടെ ധര്‍മത്തിനു ചേര്‍ന്നതാണ് ഈ ആചാരമെന്നു യഥാർത്ഥ ക്രൈസ്തവമാതാപിതാക്കള്‍ അംഗീകരിക്കുന്നു.

രക്ഷയുടെ കൃപാവരം തികച്ചും സൗജന്യ ദാനമാണ് എന്നത് ശൈശവ മാമ്മോദീസയില്‍ സവിശേഷമാം വിധം പ്രകടമാക്കപ്പെടുന്നു. ഒരു ശിശു ജനിച്ചു കഴിഞ്ഞയുടനെ തന്നെ മാമ്മോദീസ നല്‍കാതിരുന്നാല്‍, ദൈവത്തിന്‍റെ അമൂല്യമായ കൃപാവരത്തെ സഭയും മാതാപിതാക്കളും ആ കുഞ്ഞിനു നിഷേധിക്കുകയായിരിക്കും ചെയ്യുന്നത്.

"മാമ്മോദീസ സ്വീകരിക്കാതെ മരിക്കുന്ന ശിശുക്കളെ സംബന്ധിച്ചിടത്തോളം അവര്‍ക്കുവേണ്ടിയുള്ള മൃതസംസ്കാരകര്‍മ്മത്തില്‍ ചെയ്യുന്നതു പോലെ, അവരെ ദൈവത്തിന്റെ കാരുണ്യത്തിന് സമര്‍പ്പിക്കാനേ സഭയ്ക്ക് കഴിയുകയുള്ളൂ... വിശുദ്ധ മാമ്മോദീസയുടെ ദാനത്തിലൂടെ ക്രിസ്തുവിലേക്ക് വരുന്നതില്‍നിന്നു കൊച്ചുകുട്ടികളെ തടയരുതെന്ന സഭയുടെ ആഹ്വാനം വളരെയേറെ അടിയന്തരസ്വഭാവമുള്ളതാണ്" (CCC 1261).

വിചിന്തനം
ഉത്ഭവ പാപത്തിന്‍റെ കളങ്കത്തോടുകൂടി ജനിക്കുന്ന ഒരു ശിശുവിനെ എത്രയും വേഗം അതിൽനിന്നും സ്വതന്ത്രമാക്കുകയും ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുകയും ചെയ്യുക എന്നത് ഓരോ മാതാപിതാക്കളുടെയും കടമയാണ്. ഇപ്രകാരം നമ്മുടെ കുട്ടികളെ ശൈശവത്തിൽ തന്നെ യേശുക്രിസ്തുവിനു സമർപ്പിക്കാം. അവിടുന്നു നമ്മുടെ കുട്ടികളെ ആത്മീയവും ഭൗതികവുമായ എല്ലാവിധ ആപത്തുകളിൽ നിന്നും സംരക്ഷിക്കും; കാരണം അവിടുന്നു പറഞ്ഞു: "ശിശുക്കളെ എന്റെ അടുത്തുവരാൻ അനുവദിക്കുവിൻ; അവരെ തടയരുത്..."

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3)

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »