News - 2025

കത്തോലിക്ക സര്‍വകലാശാലകളില്‍ കത്തോലിക്കരായ ജീവനക്കാര്‍ തന്നെ അനിവാര്യം: അമേരിക്കന്‍ കാത്തലിക് സര്‍വകലാശാല പ്രസിഡന്റ് ജോണ്‍ ഗാര്‍വേ

സ്വന്തം ലേഖകന്‍ 15-07-2016 - Friday

വാഷിംഗ്ടണ്‍: കത്തോലിക്ക സര്‍വകലാശാല പൂര്‍ണ്ണമായും അതിന്റെ ഉദ്ദേശലക്ഷ്യത്തിലേക്ക് എത്തുന്നത് അവിടെ സേവനം ചെയ്യുന്നവര്‍ കത്തോലിക്കരാകുമ്പോള്‍ മാത്രമാണെന്ന് അമേരിക്കന്‍ കത്തോലിക്ക സര്‍വകലാശാലയുടെ പ്രസിഡന്റ് ജോണ്‍ ഗാര്‍വേ അഭിപ്രായപ്പെട്ടു. നാപ്പാ ഇന്‍സ്റ്റിട്യൂട്ടിന്റെ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് ജോണ്‍ ഗാര്‍വേ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. 1990-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ രചിച്ച അപ്പസ്‌ത്തോലിക പ്രബോധനമായ 'എക്‌സ് കോര്‍ഡി എക്ലേഷിയ' (Ex corde Ecclesiae) യിലെ കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചാണ് ജോണ്‍ ഗാര്‍വേ തന്റെ നിലപാട് വിശദീകരിച്ചത്. കത്തോലിക്ക സര്‍വകലാശാലയില്‍ അധ്യാപകര്‍ കത്തോലിക്കര്‍ തന്നെയായിരിക്കണം എന്ന ആവശ്യം വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ തന്റെ നിര്‍ദേശത്തില്‍ പറഞ്ഞിരിന്നു.

"ബിഷപ്പുമാര്‍ കത്തോലിക്ക സര്‍വകലാശാലകള്‍ സ്ഥാപിക്കണം എന്ന ആവശ്യം വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മുന്നോട്ട് വച്ചിട്ടില്ല. കത്തോലിക്ക സര്‍വകലാശാല അതിന്റെ പൂര്‍ണമായ ഉദ്ദേശ ലക്ഷ്യത്തിലേക്ക് എത്തുന്നത് അവിടെ കത്തോലിക്കരായ വ്യക്തികള്‍ അധ്യാപകരും ജീവനക്കാരുമായി സേവനം ചെയ്യുമ്പോള്‍ മാത്രമാണെന്ന കാര്യം വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു" ജോണ്‍ ഗാര്‍വേ പറഞ്ഞു. ചിന്താശേഷിയും അക്കാദമിക മികവും വിശ്വാസവുമുള്ള കത്തോലിക്കരെ വളര്‍ത്തിയെടുക്കുക എന്നതാണ് കത്തോലിക്ക സര്‍വകാലാശാലകളുടെ ഉദ്ദേശം. അദ്ദേഹം കൂട്ടിചേര്‍ത്തു.

യുഎസില്‍ പ്രവര്‍ത്തിക്കുന്ന ഏക പൊന്തിഫിക്കല്‍ സര്‍വകലാശാലയാണ് 'ദ കാത്തലിക് യൂണിവേഴ്‌സിറ്റി ഓഫ് അമേരിക്ക'. മൂന്നു മാര്‍പാപ്പമാര്‍ ഈ മഹത്തായ സ്ഥാപനത്തില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. 1979-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും 2008-ല്‍ ബനഡിക്ട്റ്റ് പതിനാറാമന്‍ പാപ്പയും കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പോപ് ഫ്രാന്‍സിസും ഇവിടം സന്ദര്‍ശിച്ചിരുന്നു. സ്റ്റീപ് ബുഷ്, ടിം എന്നിവരാണ് നാപ്പാ ഇന്‍സ്റ്റിട്യൂട്ടിന്റെ സ്ഥാപകര്‍. കത്തോലിക്ക സര്‍വകലാശാലയില്‍ നിന്നും പഠിച്ച് പുറത്തിറങ്ങിയവരാണ് ഇവര്‍. കത്തോലിക്കര്‍ക്ക് യുഎസില്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കുവാനും അടിച്ചമര്‍ത്തപ്പെടുന്നവരുടെ ശബ്ദം സമൂഹ മധ്യത്തില്‍ എത്തിക്കുന്നതിനും വേണ്ടിയാണ് നാപ്പ നിലകൊള്ളുന്നത്.


Related Articles »