News

വൈദ്യശാസ്ത്രത്തെ അമ്പരിപ്പിച്ച അത്ഭുത സൗഖ്യം; വാഴ്ത്തപ്പെട്ട കാർളോ അക്യുട്ടിസ് വിശുദ്ധ പദവിയിലേക്ക്

പ്രവാചകശബ്ദം 23-05-2024 - Thursday

വത്തിക്കാന്‍ സിറ്റി: ദിവ്യകാരുണ്യ ഭക്തിയുടെ പ്രചരണത്തിനായി ജീവിതം സമര്‍പ്പിക്കുകയും പതിനഞ്ചാം വയസില്‍ മരണമടയുകയും ചെയ്ത വാഴ്ത്തപ്പെട്ട കാര്‍ളോ അക്യുട്ടിസ് വിശുദ്ധ പദവിയിലേക്ക്. വാഴ്ത്തപ്പെട്ട കാർളോ അക്യുട്ടിസിൻ്റെ മധ്യസ്ഥതയില്‍ നടന്ന അത്ഭുതത്തിന് ഫ്രാൻസിസ് മാർപാപ്പ അംഗീകാരം നല്കിയതായി കാത്തലിക് ന്യൂസ് ഏജന്‍സി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ഇതോടെ കാര്‍ളോയെ വിശുദ്ധനായി പ്രഖ്യാപിക്കുവാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതായാണ് വിവരം. ആഗോള കത്തോലിക്കാ സഭ 2025-ല്‍ ജൂബിലി വർഷമായി ആചരിക്കുവാനിരിക്കെ ജൂബിലി മധ്യേ കാർളോയെ വിശുദ്ധനായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.

വിശുദ്ധ പദവിയിലേക്ക് വഴിത്തിരിവായ അത്ഭുതം ‍

2022 ൽ ഫ്ലോറൻസിൽ പഠിക്കുമ്പോൾ സൈക്കിൾ അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മരണത്തോടടുത്ത കോസ്റ്റാറിക്കയിൽ നിന്നുള്ള വലേറിയ വാൽവെർഡെ എന്ന ഇരുപത്തിയൊന്നു വയസ്സുള്ള പെൺകുട്ടിയ്ക്കു കാര്‍ളോയുടെ മധ്യസ്ഥതയാല്‍ നടന്ന അത്ഭുതകരമായ രോഗശാന്തിക്കാണ് ഫ്രാൻസിസ് മാർപാപ്പ അംഗീകാരം നൽകിയിരിക്കുന്നത്. ഇന്ന് മെയ് 23-ന് ഇത് സംബന്ധിച്ച വിശദമായ പഠനഫലത്തിന് മാര്‍പാപ്പ അംഗീകാരം നല്‍കിയതായി കാത്തലിക് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

അപകടത്തിന് പിന്നാലെ പെൺകുട്ടിക്ക് അടിയന്തരമായി ക്രാനിയോടോമി സര്‍ജ്ജറി നടത്തിയ ശേഷവും അവളുടെ അവസ്ഥ വളരെ ഗുരുതരമായിരിന്നു. ഏത് നിമിഷവും മരിക്കാമെന്നു വീട്ടുകാരോട് അധികൃതര്‍ പറഞ്ഞിരിന്നു. അപകടത്തിന് ആറ് ദിവസത്തിന് ശേഷം, വലേറിയയുടെ അമ്മ അസീസിയിലേക്ക് തീർത്ഥാടനത്തിന് പോയി. വാഴ്ത്തപ്പെട്ട കാർളോ അക്യൂട്ട്സിൻ്റെ ശവകുടീരത്തിൽ തൻ്റെ മകളുടെ രോഗശാന്തിക്കായി മധ്യസ്ഥം യാചിച്ച് പ്രാർത്ഥിച്ചു. എഴുതിവെച്ച നിയോഗത്തോടെയായിരിന്നു പ്രാര്‍ത്ഥന.

അതേ ദിവസം തന്നെ, അത്ഭുതകരമായ മാറ്റം വലേറിയയില്‍ കണ്ടു തുടങ്ങി. മെഡിക്കല്‍ ഉപകരണങ്ങളുടെ പിന്‍ബലത്തില്‍ നിലനിന്ന അവളില്‍ പൊടുന്നനെ മാറ്റം ദൃശ്യമായി. അവള്‍ സ്വയം ശ്വസിക്കാൻ തുടങ്ങി. അടുത്ത ദിവസം വലേറിയ കൈകാലുകളുടെ ചലനം വീണ്ടെടുക്കുകയും ഭാഗികമായി സംസാരം വീണ്ടെടുക്കുകയും ചെയ്തു. അമ്മയുടെ തീർത്ഥാടനത്തിന് 10 ദിവസത്തിന് ശേഷം വലേറിയയെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.

കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കിയപ്പോള്‍ തലച്ചോറിനേറ്റ ഗുരുതരമായ ക്ഷതം പൂർണ്ണമായും അപ്രത്യക്ഷമായതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരിന്നു. ദിവസങ്ങള്‍ മാത്രം ആയുസ്സ് വിധിച്ച മെഡിക്കൽ പ്രവചനങ്ങൾക്ക് വിരുദ്ധമായി, ആരോഗ്യം അത്ഭുതകരമായ വിധത്തില്‍ വീണ്ടെടുത്ത വലേറിയ രണ്ട് മാസത്തിന് ശേഷം 2022 സെപ്തംബർ 2ന്, പൂർണ രോഗമുക്തയായി കാര്‍ളോയുടെ ശവകുടീരത്തില്‍ എത്തിയിരിന്നു.

ദിവ്യകാരുണ്യ ഭക്തിയില്‍ ഈശോയ്ക്കു വേണ്ടി ജീവിതം സമര്‍പ്പിച്ച കാര്‍ളോ ‍

1991 മേയ് മൂന്നിന് ലണ്ടനിലായിരുന്നു കാര്‍ളോയുടെ ജനനം. സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അതീവ തൽപരനായിരുന്നു കാര്‍ളോ. ലോകത്തിലെ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ബൃഹത്തായ ഓൺലൈൻ ശേഖരം തന്നെ നന്നേ ചെറിയ പ്രായത്തിനുള്ളിൽ കാർളോ സജ്ജീകരിച്ചിരുന്നു. പതിനൊന്ന് വയസ്സുള്ളപ്പോള്‍ ആരംഭിച്ച ഈ ഉദ്യമം അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടിയിരിന്നു. നമ്മൾ ദിവ്യകാരുണ്യം എത്രയധികമായി സ്വീകരിക്കുന്നുവോ, അത്രമാത്രം നാം യേശുവിനെ പോലെയാകുമെന്നും അങ്ങനെ ഈ ഭൂമിയിൽ നമുക്ക് സ്വർഗ്ഗത്തിന്റെ ഒരു മുന്നാസ്വാദനം ഉണ്ടാകുമെന്നും കാര്‍ളോ പതിനൊന്നാമത്തെ വയസ്സിൽ കുറിച്ചു.

കാര്‍ളോ ഒരുക്കിയ ദിവ്യകാരുണ്യ വിര്‍ച്വല്‍ ലൈബ്രറിയുടെ പ്രദര്‍ശനം അഞ്ചു ഭൂഖണ്ഡങ്ങളിലാണ് നടന്നിരിക്കുന്നത്. ദിവ്യകാരുണ്യ അത്ഭുതങ്ങളെ കുറിച്ചുള്ള ആഴത്തിലുള്ള പഠനത്തിനും വിശ്വാസ നവീകരണത്തിനും ഇത് സഹായകരമായിട്ടുണ്ടെന്ന് നൂറുകണക്കിനാളുകള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അനേകരെ ദിവ്യകാരുണ്യത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നതിനു ശേഷമാണ് 2006 ഒക്ടോബര്‍ 12നു തന്റെ പതിനഞ്ചാം വയസ്സില്‍ അവന്‍ സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായത്.

2020 ഒക്ടോബർ 10നാണ് കാര്‍ളോ അക്യൂറ്റിസിനെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തിയത്. ഫ്രാൻസിസ് മാർപാപ്പയുടെ നിര്‍ദ്ദേശ പ്രകാരം അസീസ്സി ബസിലിക്കയുടെ പൊന്തിഫിക്കല്‍ പ്രതിനിധിയും റോമിന്റെ മുന്‍ വികാരി ജനറാളുമായ കർദ്ദിനാൾ അഗസ്തീനോ വല്ലീനിയാണ് വാഴ്ത്തപ്പെട്ട പ്രഖ്യാപനം നടത്തിയത്. രണ്ടു ദിവസങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ 12നു പ്രഥമ തിരുനാള്‍ ദിനമായി ആചരിച്ചു. കാര്‍ളോയുടെ മധ്യസ്ഥതയാല്‍ നടന്ന അത്ഭുതം ഫ്രാന്‍സിസ് പാപ്പയും അംഗീകരിച്ചതോടെ വിശുദ്ധ പദവി പ്രഖ്യാപനം സംബന്ധിച്ച തീയതിക്ക് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് വിശ്വാസി സമൂഹം.


Related Articles »