News

ഒന്നിച്ചു ചിന്തിക്കാം, ഒപ്പം നടക്കാം: മാർ റാഫേൽ തട്ടിൽ

പ്രവാചകശബ്ദം 22-08-2024 - Thursday

പാലാ: ഒന്നിച്ചു ചിന്തിക്കാനും ഒപ്പം നടക്കാനും ആഹ്വാനം ചെയ്ത് മാർ റാഫേൽ തട്ടിൽ. സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലിയുടെ അഞ്ചാമത് സമ്മേളനത്തിൽ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു മേജർ ആര്‍ച്ച് ബിഷപ്പ്. പാലാ അൽഫോൻസ്യൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യുട്ടിലാണ് സഭാ അസംബ്ലിയ്ക്കു തുടക്കമായത്. ഉച്ചയ്ക്ക് രണ്ടുമണി മുതൽ പ്രതിനിധികളായി എത്തിച്ചേർന്നവരുടെ റജിസ്‌ട്രേഷൻ ആരംഭിച്ചു. അഞ്ചുമണിക്ക് സായാഹ്‌ന പ്രാർത്ഥനയ്ക്കും ജപമാലയ്ക്കുമായി അസംബ്ലി അംഗങ്ങൾ ദൈവാലയത്തിൽ ഒരുമിച്ചുകൂടി. അസംബ്ലി ആന്തം ആലപിച്ചശേഷം യോഗക്രമങ്ങളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ അസംബ്ലി കമ്മിറ്റി സെക്രട്ടറി റവ.ഫാ. ജോജി കല്ലിങ്ങൽ നൽകി.

മുൻ അസംബ്ലിയുടെ റിപ്പോർട്ട് സിനഡ് സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി അവതരിപ്പിച്ചു. ഏഴുമണിക്ക് മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് പ്രതിനിധികളെ അഭിസംബോധന ചെയ്ത് ആമുഖ പ്രഭാഷണം നടത്തി. കൂട്ടായ്‌മയുടെ സ്വഭാവം മുറുകെപ്പിടിച്ച് സ്വത്വബോധത്തോടെ സഭാമാതാവിനോടുള്ള പ്രതിബദ്ധതയിൽ മുന്നേറാൻ ഈ സഭായോഗം സഹായിക്കട്ടെയെന്നു മേജർ ആർച്ചുബിഷപ്പ് പ്രത്യാശ പ്രകടിപ്പിച്ചു. കാലഘട്ടത്തിന്റെ പ്രതിസന്ധികൾക്കിടയിലും പ്രത്യാശയോടെ നമുക്ക് മുന്നേറാമെന്ന് മേജർ ആർച്ച് ബിഷപ്പ് തന്റെ ആമുഖസന്ദേശത്തിൽ കൂട്ടിച്ചേർത്തു.

കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ പിതാവ് അസംബ്ലിയംഗങ്ങൾക്കുള്ള പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുകയും അംഗങ്ങൾ എല്ലാവരും ദൈവനാമത്തിൽ പ്രതിജ്ഞാവാചകം ഏറ്റുചൊല്ലുകയും ചെയ്തു. അത്താഴത്തിനും നിശാപ്രാർത്ഥനകൾക്കും ശേഷം ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്നായി എത്തിച്ചേർന്നിരിക്കുന്ന പ്രതിനിധികൾ പരസ്‌പരം പരിചയപ്പെട്ടു. രാത്രി പത്തുമണിയോടെ ആദ്യദിവസത്തെ പരിപാടികൾ അവസാനിച്ചു. പ്രാതിധ്യസ്വഭാവത്തോടെ അല്മായരും സമർപ്പിതരും വൈദികരും പങ്കെടുക്കുന്ന ഈ സഭായോഗത്തിലേക്ക് മൗണ്ട് സെന്റ് തോമസിൽ നടക്കുന്ന സിനഡിനിടയിൽ പിതാക്കന്മാർ എത്തിച്ചേർന്നത് അസംബ്ലിയുടെ പ്രാധാന്യവും ഗൗരവവും വ്യക്തമാക്കുന്നതാണ്.

സീറോമലബാർസഭയുടെ അടുത്ത അഞ്ചുവർഷങ്ങളിലേക്കുള്ള കർമ്മപദ്ധതി തയ്യാറാക്കാനുള്ള പഠനത്തിന്റെയും പ്രാർത്ഥനയുടെയും നാല് ദിനരാത്രങ്ങളാണിവ. 23 ശനിയാഴ്ച പ്രഭാത പ്രാർത്ഥനയ്ക്കും വി. കുർബാനയ്ക്കും മേജർ ആർച്ചുബിഷപ്പ് കാർമ്മികത്വം വഹിക്കും. ഒമ്പതുമണിക്ക് അസംബ്ലിയുടെ ഔദ്യോഗികമായ ഉദ്ഘാടനസമ്മേളനം നടക്കും. മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ അധ്യക്ഷതയിൽ ഇന്ത്യയുടെ അപ്പസ്തോലിക്ക് നുൺസിയോ ആർച്ചുബിഷപ്പ് ലിയോപോൾദോ ജിറേലി ഉദ്ഘാടനം നിർവ്വഹിക്കും. കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹപ്രഭാഷണം നടത്തും. കേന്ദ്രമന്ത്രി ശ്രീ ജോർജ് കുരിയനും യാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ് സഭയുടെ മലങ്കര മെട്രോപൊളിറ്റൻ ആർച്ചുബിഷപ്പ് ജോസഫ് മാർ ഗ്രിഗോറിയോസ് തിരുമേനിയും ആശംസകളർപ്പിച്ചു സംസാരിക്കും.

പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സ്വാഗതമാശംസിക്കുകയും മുഖ്യ വികാരി ജനറൽ റവ.ഡോ. ജോസഫ് തടത്തിൽ ചടങ്ങിൽ കൃതജ്ഞതയർപ്പിക്കുകയും ചെയ്യും. തുടർന്ന് പ്രവർത്തനരേഖയിലെ വിവിധ വിഷയങ്ങളിന്മേൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്യും. ഉച്ചകഴിഞ്ഞു മലങ്കര ഓർത്തഡോക്സ് സിറിയൻ സഭയുടെ തലവൻ ബസേലിയോസ് മാർത്തോമാ തൃദീയൻ പ്രതിനിധികളെ അഭിസംബോധന ചെയ്തു സംസാരിക്കും. മേജർ ആർച്ചുബിഷപ്പ് എമിരറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയ്ക്കു അസംബ്ലിയുടെ ആദരവ് സമർപ്പിക്കും. കലാപരിപാടികളോടെയാണ് ദിവസം അവസാനിക്കുക.

അഞ്ചുവർഷത്തിൽ ഒരിക്കൽ മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലി വിളിച്ചുചേർക്കണമെന്നതാണു സഭാനിയമം. സീറോമലബാർസഭ 1992ൽ മേജർ ആർക്കിഎപ്പിസ്കോപ്പൽ പദവിയിലേക്ക് ഉയർത്തപ്പെട്ടതിനുശേഷം ആദ്യത്തെ അസംബ്ലി നടന്നത് 1998ലാണ്. പിന്നീട് 2004, 2010, 2016 എന്നീ വർഷങ്ങളിലും സഭായോഗം കൂടുകയുണ്ടായി. 2016നുശേഷം എട്ടു വർഷങ്ങൾ പിന്നിടുമ്പോഴാണ് 2024ൽ അഞ്ചാമത്തെ അസംബ്ലി നടക്കുന്നത്. കോവിഡു മഹാമാരിയുടെ പശ്ചാത്തലത്തിൽ നിലനിന്നിരുന്ന അനിശ്ചിതത്വമാണ് 2021ൽ നടക്കേണ്ടിയിരുന്ന അസംബ്ലി ഇത്രയും വൈകാൻ കാരണമായത്.

സഭയിലെ മെത്രാൻമാരുടെയും, പുരോഹിത, സമർപ്പിത, അല്മായ പ്രതിനിധികളുടെയും സംയുക്തയോഗമാണിത്. മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭ ഒരു വലിയ കൂട്ടായ്മയാണ് എന്ന യാഥാർഥ്യമാണു സഭായോഗത്തിന്റെ അടിസ്ഥാനം. സഭയിൽ പ്രധാനപ്പെട്ട കാര്യങ്ങൾ തീരുമാനിക്കേണ്ടിവരുമ്പോൾ മേജർ ആർച്ചുബിഷപ്പിനെയും മെത്രാൻ സിനഡിനെയും സഹായിക്കാൻവേണ്ടിയുള്ള ആലോചനായോഗമാണിത്. കാലോചിതമായ വിഷയങ്ങൾ ചർച്ചചെയ്യുകയും സഭയുടെയും സമൂഹത്തിന്റെയും പൊതുനന്മ കണക്കിലെടുത്തു കർമപരിപാടികൾ രൂപീകരിക്കുന്നതിനു മെത്രാൻ സിനഡിനെ സഹായിക്കുകയും ചെയ്യുക എന്നതാണ് അസംബ്ലിയുടെ ദൗത്യം.


Related Articles »