News

പൗരോഹിത്യ ജീവിതത്തിൽ വളരണം, കര്‍ദ്ദിനാള്‍ സ്ഥാനം വേണ്ട: ഇന്തോനേഷ്യന്‍ ബിഷപ്പിന്റെ അഭ്യര്‍ത്ഥന സ്വീകരിച്ച് പാപ്പ

പ്രവാചകശബ്ദം 24-10-2024 - Thursday

ജക്കാര്‍ത്ത/ വത്തിക്കാന്‍ സിറ്റി: തന്നെ കർദ്ദിനാളാക്കരുതെന്ന ഇന്തോനേഷ്യയിലെ ബോഗോർ രൂപതാധ്യക്ഷന്‍ ബിഷപ്പ് പാസ്കലിസ് ബ്രൂണോയുടെ അഭ്യര്‍ത്ഥന സ്വീകരിച്ച് ഫ്രാന്‍സിസ് പാപ്പ. വരുന്ന ഡിസംബർ ഏഴിന് വത്തിക്കാനിൽ നടക്കുവാനിരിക്കുന്ന കൺസിസ്റ്ററിയിൽ ബിഷപ്പ് പാസ്കലിസ് ഉൾപ്പെടെ ഇരുപത്തിയൊന്ന് പേരെ കർദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുമെന്ന കാര്യം പാപ്പ പ്രഖ്യാപിച്ചിരിന്നു. ഇതിനിടെയാണ് പൗരോഹിത്യജീവിതത്തിൽ കൂടുതൽ വളരാനുള്ള ആഗ്രഹം മൂലം കര്‍ദ്ദിനാള്‍ പദവി വേണ്ടെന്നുള്ള കാര്യം ബിഷപ്പ് പാസ്കലിസ് മാര്‍പാപ്പയെ അറിയിക്കുന്നത്.

ബിഷപ്പിന്റെ അഭ്യര്‍ത്ഥനയ്ക്കു ഫ്രാൻസിസ് പാപ്പ അംഗീകാരം നല്‍കിയ വിവരം ഒക്ടോബർ 22 ചൊവ്വാഴ്ച വൈകുന്നേരം വത്തിക്കാൻ പ്രസ് ഓഫീസ് മേധാവി മത്തെയോ ബ്രൂണി സ്ഥിരീകരിച്ചു. സഭയ്ക്കും ദൈവജനത്തിനും സേവനം ചെയ്തുകൊണ്ട്, പൗരോഹിത്യജീവിതത്തിൽ കൂടുതൽ വളരാനുള്ള തന്റെ ആഗ്രഹം മൂലമാണ് ബിഷപ്പ് ഇങ്ങനെയൊരു അപേക്ഷ നൽകിയതെന്ന് വത്തിക്കാന്‍ വക്താവ് വ്യക്തമാക്കി. കർദ്ദിനാളായി ഉയർത്തപ്പെടുന്നത് നിരസിച്ചതിനെത്തുടർന്ന്, ഇത്തവണ കർദ്ദിനാളുമാരാകുന്നവരുടെ എണ്ണം ഇരുപത്തിയൊന്നിൽനിന്ന് ഇരുപതായി കുറയും. മോൺ. ജോർജ്ജ് കൂവക്കാടുൾപ്പടെ 21 ആളുകളുടെ പേരുകളായിരുന്നു ഡിസംബർ എട്ടാം തീയതി നടക്കുവാനിരിക്കുന്ന കൺസിസ്റ്ററിയുമായി ബന്ധപ്പെട്ട്, ഒക്ടോബർ ആറാംതീയതി ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ചത്.

1962 മെയ് 17ന് ജനിച്ച പാസ്കലിസ് 1989 ജനുവരി 22നു ഫ്രാൻസിസ്കൻ സന്യാസ സമൂഹത്തില്‍ വ്രതവാഗ്ദാനം നടത്തി. 1991 ഫെബ്രുവരി 2-നാണ് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചത്. 1991 മുതൽ 1993 വരെ പടിഞ്ഞാറൻ പാപുവയിലെ ജയപുര രൂപതയിൽ ഇടവക ശുശ്രൂഷ ചെയ്ത അദ്ദേഹം പിന്നീട് റോമിലെ ആധ്യാത്മിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. 2001 മുതൽ 2009 വരെ ഇന്തോനേഷ്യയിലെ ഫ്രാൻസിസ്കന്‍ സന്യാസ സമൂഹത്തിന്റെ പ്രോവിന്‍ഷ്യാള്‍ സുപ്പീരിയറായി അദ്ദേഹം സേവനം ചെയ്‌തിരുന്നു. 2013 നവംബർ 21ന് ഫ്രാൻസിസ് പാപ്പയാണ് അദ്ദേഹത്തെ ബോഗോർ രൂപത മെത്രാനായി നിയമിച്ചത്.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »