News - 2025
ഇറാനില്‍ ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച 3 ക്രൈസ്തവര്‍ക്ക് 40 വര്‍ഷത്തെ തടവുശിക്ഷ
പ്രവാചകശബ്ദം 17-03-2025 - Monday
ടെഹ്റാന്‍: തീവ്ര ഇസ്ളാമിക രാജ്യമായ ഇറാനില്‍ ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഗര്‍ഭിണി ഉള്‍പ്പെടെ മൂന്നു ക്രൈസ്തവ വിശ്വാസികള്‍ക്ക് 40 വര്‍ഷത്തെ തടവുശിക്ഷ. ഇസ്ലാമിക നിയമത്തിന് വിരുദ്ധമായ പ്രചാരണ പ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിച്ച് ഇറാനിയൻ റെവല്യൂഷണി കോടതിയാണ് അബ്ബാസ് സൂരി, മെഹ്‌റാൻ ഷംലൂയി, ഗർഭിണിയായ 37 വയസ്സുള്ള നർഗസ് നസ്രി എന്നിവരെ 40 വർഷത്തെ തടവിന് ശിക്ഷിച്ചിരിക്കുന്നതെന്ന് ലണ്ടൻ ആസ്ഥാനമായുള്ള സന്നദ്ധ സംഘടനയായ ആർട്ടിക്കിൾ 18 റിപ്പോർട്ട് ചെയ്യുന്നു.
നർഗസിനും അബ്ബാസിനും 330 മില്യൺ ടോമൻ (3,500 ഡോളർ) പിഴയും മെഹ്‌റാന് 250 മില്യൺ ഡോളർ (2,750 ഡോളർ) പിഴയും വിധിച്ചു. 2024 നവംബർ 3ന് ടെഹ്‌റാനില്‍ സ്ഥിതി ചെയ്യുന്ന ഇവരുടെ വീടുകളിൽ ഇന്റലിജൻസ് ഏജന്റുമാർ നടത്തിയ റെയ്ഡിനിടെയാണ് മൂന്ന് ക്രൈസ്തവരെയും അറസ്റ്റ് ചെയ്തത്. ഈ സമയത്ത് ബൈബിളുകൾ, കുരിശുകൾ, സംഗീതോപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള സ്വകാര്യ വസ്തുക്കൾ കണ്ടുകെട്ടി. തുടര്‍ന്നു ഇവരെ ഇന്റലിജൻസ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള എവിൻ ജയിലിലെ 209-ാം വാർഡിലേക്ക് മാറ്റിയിരിന്നു.
ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തെ അട്ടിമറിക്കുന്നതിനുള്ള പാശ്ചാത്യരുടെ ശ്രമമായിട്ടാണ് മുസ്ലീങ്ങളുടെ ക്രൈസ്തവ വിശ്വാസത്തിലേക്കുള്ള മതപരിവര്‍ത്തനത്തെ ഇറാന്‍ ഭരണകൂടം നോക്കിക്കാണുന്നതെന്നു മതപീഡന നിരീക്ഷക സംഘടനയായ ‘ഓപ്പണ്‍ ഡോഴ്സ്’ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരിന്നു. അതേസമയം മതപണ്ഡിതന്മാരുടെ സമ്മർദ്ധവും കർക്കശ നിയമക്കുരുക്കുകളും ഭേദിച്ച് ഇറാനില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ക്രൈസ്തവര്‍ക്ക് ജീവിക്കാന്‍ ബുദ്ധിമുട്ടുള്ള ആഗോള രാജ്യങ്ങളുടെ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് ഇറാന്‍.
⧪ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
