News
ഒടുവില്‍ ഫ്രാന്‍സിസ് പാപ്പ സെൻ്റ് പീറ്റേഴ്‌സ് ചത്വരത്തിലെത്തി; കരഘോഷത്തോടെ വരവേറ്റ് വിശ്വാസികള്‍
പ്രവാചകശബ്ദം 07-04-2025 - Monday
വത്തിക്കാൻ സിറ്റി: ആശുപത്രിയിൽനിന്നു ഡിസ്‌ചാർജായി വത്തിക്കാനിലെ താമസ സ്ഥലത്ത് തുടർചികിത്സയും വിശ്രമവും തുടരുന്ന ഫ്രാൻസിസ് മാർപാപ്പ സെൻ്റ് പീറ്റേഴ്‌സ് ചത്വരത്തിലെ ബലിവേദിയിലെത്തി വിശ്വാസികളെ ആശീർവദിച്ചു. രോഗികളുടെയും ആരോഗ്യ പ്രവർത്തകരുടെയും ജൂബിലി സമാപനത്തോടനുബന്ധിച്ചുള്ള വിശുദ്ധ കുർബാനയ്ക്കിടെ ദിവ്യകാരുണ്യ സ്വീകരണ സമയത്തായിരുന്നു മാർപാപ്പയുടെ കടന്നുവരവ്. അപ്രതീക്ഷിതമായി മാർപാപ്പയെ കണ്ടതോടെ വിശ്വാസികൾ കരഘോഷത്തോടെയും ആർപ്പുവിളികളോടെയും വരവേറ്റു.
വിശുദ്ധ കുർബാനയ്ക്കുശേഷം സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ തിങ്ങിനിറഞ്ഞ ആയിരക്കണക്കിനു വിശ്വാസികൾക്കു മധ്യത്തിലൂടെ വീല്‍ചെയറില്‍ നീങ്ങിയ മാർപാപ്പ ജനങ്ങളെ ആശീർവദിച്ചു. നല്ല ഞായറാഴ്‌ച ആശംസിക്കുന്നുവെന്നും എല്ലാവർക്കും നന്ദിയെന്നും മാർപാപ്പ പറഞ്ഞു. പ്രാദേശികസമയം ഇന്നലെ രാവിലെ 11.45 ഓടെയാണ് സപ്ലിമെൻ്റിൽ ഓക്‌സിജൻ നൽകുന്ന നേസൽ കാനുലകൾ ധരിച്ച് ഒരു മെയിൽ നഴ്‌സിനൊപ്പം മാർപാപ്പ ചക്രക്കസേരയിൽ എത്തിയത്. രോഗികളുടെയും ആരോഗ്യപ്രവർത്തകരുടെയും ജൂബിലി സമാപനത്തോടനുബന്ധിച്ച് രാവിലെ 10.30ന് നടന്ന വിശുദ്ധ കുർബാനയിൽ, സുവിശേഷവത്കരണത്തിനായുള്ള കാര്യാലയത്തിന്റെ പ്രോപ്രീഫെക്ട് ആർച്ച് ബിഷപ്പ് ഫിസിക്കെല്ല മുഖ്യകാർമികനായിരുന്നു.
വിശുദ്ധ കുർബാനയിൽ നാല് കർദ്ദിനാളുമാരും 15 മെത്രാന്മാരും 200 വൈദികരും സഹകാർമികരായിരുന്നു. വിശുദ്ധകുർബാനമധ്യേ മാർപാപ്പ തയാറാക്കിയ സുവിശേഷസന്ദേശം മുഖ്യകാർമികനായ ആർച്ച് ബിഷപ്പ് ഫിസിക്കെല്ല വായിച്ചു. ശനിയാഴ്ചയും ഇന്നലെയുമായി വത്തിക്കാനിൽ നടന്ന രോഗികളുടെയും ആരോഗ്യ പ്രവർത്തകരുടെയും ജുബിലിയാഘോഷത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നായി രോഗികളും ഡോക്ടർമാരും വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്നവരുമുൾപ്പടെ ഇരുപത്തിഅയ്യായിരത്തോളം പേർ പങ്കെടുത്തു. ശനിയാഴ്‌ച രാവിലെ വത്തിക്കാനിൽ സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതിൽ കടക്കൽ ചടങ്ങോടെയായിരുന്നു ജൂബിലിയാഘോഷത്തിനു തുടക്കമായത്.
