News

പതിവ് തെറ്റിക്കാതെ ഫ്രാൻസിസ് പാപ്പ; പെസഹ വ്യാഴാഴ്ച ജയിലിൽ സന്ദർശനം നടത്തി

പ്രവാചകശബ്ദം 19-04-2025 - Saturday

വത്തിക്കാന്‍ സിറ്റി: കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ക്കിടെയിലും പതിവു തെറ്റിക്കാതെ പെസഹാ വ്യാഴാഴ്ച റോമിലെ ജയിലില്‍ കഴിയുന്ന തടവുകാരെ സന്ദർശിക്കുവാൻ ഫ്രാൻസിസ് പാപ്പ എത്തി. എന്നാൽ ശാരീരിക ബുദ്ധിമുട്ടുകൾ മൂലം കാലുകഴുകൽ ശുശ്രൂഷ നടത്തിയില്ല. പത്രോസിന്റെ പിന്‍ഗാമിയായി തെരഞ്ഞെടുത്ത നാള്‍ മുതല്‍ വിവിധ ജയിലുകളിൽ പെസഹാവ്യാഴ ദിന ശുശ്രൂഷകൾ നടത്തിയിരുന്ന ഫ്രാൻസിസ് പാപ്പ, തന്റെ രോഗത്തിന്റെ അസ്വസ്ഥതകൾ പരിഗണിക്കാതെ ഇത്തവണയും റോമിലെ റെജീന ചേലി ജയിലില്‍ ഹ്രസ്വസന്ദർശനം നടത്തുകയായിരിന്നു. വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ഏകദേശം എഴുപതോളം തടവുകാരുമായി പാപ്പാ കൂടിക്കാഴ്ച്ച നടത്തി.

പ്രാദേശികസമയം ഉച്ചകഴിഞ്ഞു മൂന്നുമണിയോടെ ജയിലിൽ എത്തിയ പാപ്പയെ ജയിലിന്റെ ഡയറക്ടർ ക്ലൗഡിയ ക്ലെമെന്തിയും മറ്റു ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. ഇത്തവണയും ജയിലിൽ സന്ദർശനം നടത്തുവാനും, തടവുകാരെ കാണുവാനും ഫ്രാൻസിസ് പാപ്പ കാണിച്ച വലിയ മനസിന് നന്ദി ഡയറക്ടർ നന്ദി പറഞ്ഞു. പെസഹാവ്യാഴാഴ്ച യേശു പാദങ്ങൾ കഴുകിയതുപോലെ, എല്ലാ വർഷങ്ങളിലും ജയിലിൽ കടന്നുവന്നുകൊണ്ട് ആ ശുശ്രൂഷ നിർവ്വഹിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നുണ്ടെന്നും എന്നാൽ ഈ വർഷം എനിക്ക് അതിനു സാധിക്കുകയില്ലായെന്ന് പാപ്പ പറഞ്ഞു.

എങ്കിലും നിങ്ങളുടെ അടുത്ത് ആയിരിക്കുവാൻ ഞാൻ ആഗ്രഹിക്കുകയും എനിക്കതിനു സാധിക്കുകയും ചെയ്യുന്നു. നിങ്ങൾക്കുവേണ്ടിയും, നിങ്ങളുടെ കുടുംബങ്ങൾക്കു വേണ്ടിയും ഞാൻ പ്രാർത്ഥിക്കുന്നുവെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. ഒരു നിമിഷത്തെ പ്രാർത്ഥനയുടെ സമാപനത്തില്‍ തടവുകാർ ഓരോരുത്തരെയും തന്റെ അരികിൽ നിർത്തിക്കൊണ്ട് പാപ്പ വ്യക്തിപരമായി അഭിവാദ്യം ചെയ്തു. തുടർന്ന് 'സ്വർഗ്ഗസ്ഥനായ പിതാവേ' എന്ന കർത്തൃപ്രാർത്ഥന എല്ലാവരും ഒരുമിച്ചുചേർന്നു ചൊല്ലുകയും, പരിശുദ്ധ പിതാവ് തന്റെ ആശീർവാദം നൽകുകയും ചെയ്തു. മുപ്പതു മിനിറ്റുകൾ നീണ്ട കൂടിക്കാഴ്ച്ചയ്ക്കൊടുവിലാണ് തിരികെ വത്തിക്കാനിലേക്ക് പാപ്പ മടങ്ങിയത്.




Related Articles »