News
പോളണ്ടിൽ രക്തസാക്ഷികളായ പതിനഞ്ചു സന്യാസിനികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു
പ്രവാചകശബ്ദം 31-05-2025 - Saturday
വാര്‍സോ: രണ്ടാം ലോകമഹായുദ്ധകാലട്ടത്തിൽ പോളണ്ടിൽ യേശുവിലുള്ള വിശ്വാസത്തെപ്രതി ജീവൻ ത്യജിച്ച 15 സന്യാസിനികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. വിശുദ്ധ കത്രീനായുടെ സന്ന്യാസിനീ സമൂഹത്തിലെ അംഗങ്ങളെയാണ് ഇന്ന് മെയ് 31 ശനിയാഴ്ച (31/05/25) വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്. പോളണ്ടിലെ ബ്രനിയേവൊയിൽ, വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമരാറൊ, ലെയോ പതിനാലാമൻ പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് തിരുക്കർമ്മത്തിൽ മുഖ്യകാർമ്മികത്വം വഹിച്ചു.
1945 ജനുവരി 22-നും നവംബര്‍ 25നുമിടയ്ക്ക് വിശ്വാസത്തെ പ്രതി മരണം വരിച്ചവരാണ് ഇവർ. ഇവരിൽ ചിലർ ഉടൻ തന്നെയും മറ്റു ചിലർ പീഢനങ്ങളേറ്റതിൻറെ ഫലമായി പിന്നീടും മരണമടയുകയായിരുന്നു. നിരീശ്വരവാദത്താലും കമ്മ്യൂണിസ്റ്റ് ആശയങ്ങളാലും മതിമറന്ന തലവന്മാരും പടയാളികളും അടങ്ങിയ പട പോളണ്ടിൽ ഇരച്ചുകയറിയ കാലഘട്ടത്തിലാണ് ഇവരെല്ലാം വധിക്കപ്പെട്ടത്. മതവിരോധികളുടെ ഇടയിൽ നിന്നു പലായനം ചെയ്യാൻ കഴിയുമായിരുന്നിട്ടും ഈ സന്ന്യാസിനികൾ തങ്ങൾക്ക് ഭരമേല്പിക്കപ്പെട്ടവര്‍ക്ക് ഇടയില്‍ സേവനം തുടര്‍ന്നു. രോഗികളുടെയും കുഞ്ഞുങ്ങളുടെയും അനാഥരുടെയും ദയനീയ സാഹചര്യം മനസിലാക്കി സ്വജീവന്‍ പണയപ്പെടുത്തി അവിടെ നിലകൊള്ളുകയായിരുന്നു.
കന്യകയും നിണസാക്ഷിയുമായ വാഴ്ത്തപ്പെട്ട റെജീന പ്രൊത്ത്മാൻ, പോളണ്ടിൽ 1571-ൽ സ്ഥാപിച്ച സന്ന്യാസിനി സമൂഹത്തിലെ അംഗങ്ങളാണ് ഇവര്‍. ദരിദ്രരെയും പരിത്യക്തരെയും രോഗികളെയും ശുശ്രൂഷിക്കുക എന്ന ദൌത്യമേറ്റെടുത്ത ഇവര്‍ വിദ്യാഭ്യാസ-തൊഴിൽ മേഖലകളിലും, വിശിഷ്യ യുവ സമൂഹത്തിനിടെയിലും പ്രവർത്തനനിരതമാണ്. പോളണ്ടിനു പുറമെ, ഇറ്റലി, ജർമ്മനി, ലിത്വാനിയ, ബെലറുസ്, റഷ്യ, ബ്രസീൽ, തോഗൊ, കാമറൂൺ, ബെനിൽ, ബുർക്കീനോ ഫാസോ, ഫിലപ്പീൻസ്, ഹെയ്തി എന്നിവിടങ്ങളിൽ ഈ സന്ന്യാസിനി സമൂഹത്തിൻറെ സാന്നിധ്യമുണ്ട്.
⧪ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
