News

ലെയോ പാപ്പയുടെ പെറുവിലെ മിഷന്‍ ദൗത്യത്തെ കേന്ദ്രമാക്കി ഡോക്യുമെന്ററി; 'ലിയോൺ ഡി പെറു' ട്രെയിലര്‍ പുറത്തുവിട്ടു

പ്രവാചകശബ്ദം 10-06-2025 - Tuesday

വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമന്‍ പാപ്പ നിരവധി വര്‍ഷം സേവനം ചെയ്ത പെറുവിന്റെ സേവന മേഖല കേന്ദ്രമാക്കി വത്തിക്കാന്റെ ഡോക്യുമെന്ററി. റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിന്റെ (ഇപ്പോള്‍ ലെയോ പതിനാലാമന്‍) പെറുവിലെ മിഷ്ണറി ദൗത്യം കേന്ദ്രമാക്കിയാണ് വത്തിക്കാൻ മീഡിയയുടെ ഡോക്യുമെന്ററി. ഇതിന്റെ ട്രെയിലര്‍ ഇന്നലെയാണ് വത്തിക്കാന്‍ മീഡിയ പുറത്തുവിട്ടത്. വത്തിക്കാൻ മീഡിയയിലെ മാധ്യമ പ്രവർത്തകരായ സാൽവറ്റോർ സെർനുസിയോ, ഫിലിപ്പെ ഹെരേര-എസ്പാലിയറ്റ്, ജെയിം വിസ്കൈനോ ഹാരോ എന്നിവർ ചേർന്നാണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ മെയ് 8-ന് ലെയോ പതിനാലാമൻ മാർപാപ്പ ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന്, ചാനലുകളിൽ സംപ്രേഷണം ചെയ്ത ആദ്യ ദൃശ്യങ്ങളും പെറുവില്‍, റോബർട്ട് ഫ്രാൻസിസ് സേവനം ചെയ്ത സ്ഥലങ്ങളിലെ ആളുകളുടെ പ്രതികരണങ്ങളും ഉള്‍ചേര്‍ത്താണ് ഡോക്യുമെന്ററിയുടെ ട്രെയിലര്‍. അഗസ്റ്റീനിയൻ സന്യാസിയായ പാപ്പ ലാറ്റിൻ അമേരിക്കൻ രാജ്യത്ത് ചെലവഴിച്ച വർഷങ്ങളെ പ്രദേശവാസികള്‍ ഓര്‍ത്തെടുക്കുന്ന വിധത്തിലാണ് ഡോക്യുമെന്ററിയുടെ അവതരണമെന്ന് കരുതപ്പെടുന്നു.

പെറുവിലെ ചുലുക്കാനാസ്, ട്രൂജില്ലോ, ലിമ, കാലാവോ, ചിക്ലായോ എന്നിവിടങ്ങളിൽ ചെറുതും വലുതുമായ നഗരങ്ങൾ, ഗ്രാമങ്ങൾ, ജില്ലകൾ, പ്രാന്തപ്രദേശങ്ങൾ, ഇടവകകൾ, സ്കൂളുകൾ, സന്യാസ ഭവനങ്ങൾ എന്നിവയിലെ റോബർട്ട് പ്രെവോസ്റ്റിന്റെ ഇടപെടലുകളും ദൗത്യങ്ങളും ഡോക്യുമെന്ററിയില്‍ ചര്‍ച്ചയാക്കുന്നുണ്ട്. വിശുദ്ധ കുർബാന അർപ്പിച്ചും പ്രസംഗിച്ചും പഠിപ്പിച്ചും യുവജനങ്ങളെ കണ്ടുമുട്ടിയും പാപ്പ നിരവധി വര്‍ഷങ്ങള്‍ സേവനം ചെയ്ത സ്ഥലങ്ങളായിരിന്നു ഇത്.

എൽ നിനോ വെള്ളപ്പൊക്കം, കോവിഡ് മഹാമാരി ദുരന്തങ്ങൾക്കിടയിൽ സജീവമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയും അദ്ദേഹം പ്രദേശവാസികളുടെ ഹൃദയം കവര്‍ന്നിരിന്നു. തങ്ങളുടെ കൂടെ നടന്നു തങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച വൈദികന്‍ ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായി അപ്രതീക്ഷിതമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പഴയ ഓര്‍മ്മകള്‍ ഓര്‍ത്തെടുക്കുകയാണ് പ്രദേശവാസികള്‍. ഇവയൊക്കെ ഡോക്യുമെന്ററിയുടെ ഭാഗമാകുന്നുണ്ട്. വത്തിക്കാൻ മീഡിയയുടെ ഔദ്യോഗിക ചാനലുകളിൽ 'ലിയോൺ ഡി പെറു' ഉടൻ സംപ്രേക്ഷണം ചെയ്യുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കി.

പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍


Related Articles »