News - 2025

ആഫ്രിക്കയ്ക്കുള്ള സഹായം പുനഃസ്ഥാപിക്കാൻ ട്രംപിനോട് അഭ്യര്‍ത്ഥനയുമായി കർദ്ദിനാൾ

പ്രവാചകശബ്ദം 11-06-2025 - Wednesday

കിൻഷാസ: ആഫ്രിക്ക നേരിടുന്ന പ്രതിസന്ധി അടിയന്തരമായി പരിഗണിച്ചു വിദേശ സഹായം പുനഃസ്ഥാപിക്കാൻ ഡൊണാൾഡ് ട്രംപിനോട് അഭ്യര്‍ത്ഥനയുമായി കോംഗോ കർദ്ദിനാള്‍. ലോകത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനു മുമ്പ് തന്റെ രാജ്യത്തിന്റെയും പൗരന്മാരുടെയും ആവശ്യങ്ങൾക്ക് മുൻഗണന നൽകുമെന്ന് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അദ്ദേഹം ആഫ്രിക്കയെക്കുറിച്ച് മറക്കുന്നത് തെറ്റായിരിക്കുമെന്നും കിൻഷാസയുടെ ആർച്ച് ബിഷപ്പായ കർദ്ദിനാൾ ഫ്രിഡോലിൻ അംബോംഗോ വാൾ സ്ട്രീറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച കുറിപ്പില്‍ കുറിച്ചു. ആഫ്രിക്കയുടെ സമ്പന്നമായ പ്രകൃതി വിഭവങ്ങളും ഉജ്ജ്വലമായ സംരംഭകരും ഉത്സാഹമുള്ള യുവാക്കളും യുഎസിന് പ്രധാന ആസ്തികളായി കാണാവുന്നതാണെന്നും ആഫ്രിക്കയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിനു പ്രാധാന്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യു‌എസ് എയിഡ് സംഘടന വഴി അമേരിക്ക ആഫ്രിക്കയിലെ ലക്ഷക്കണക്കിന് ജീവിതങ്ങളെ മെച്ചപ്പെട്ടതാക്കിയിരിന്നു. ആഫ്രിക്കൻ രാജ്യങ്ങൾക്കുള്ള നിർണായക സഹായം മരവിപ്പിച്ചതോടെ, മേഖലയുടെ പല ഭാഗങ്ങളെയും ബാധിക്കുന്ന വ്യാപകമായ ക്ഷാമവും ദാരിദ്ര്യവും നേരിടുന്നതായി കര്‍ദ്ദിനാള്‍ അംബോംഗോ ചൂണ്ടിക്കാട്ടി. വിദേശ സഹായത്തിലൂടെ ഗർഭഛിദ്രം പ്രോത്സാഹിപ്പിക്കുകയോ ജനസംഖ്യാ നിയന്ത്രണം നടത്തുകയോ ചെയ്യുന്നതുപോലുള്ള ആഫ്രിക്കൻ മൂല്യങ്ങൾക്ക് വിരുദ്ധമായ ആശയങ്ങൾ മുന്നോട്ടുവയ്ക്കുന്നതിന് പകരം എല്ലാ വിഭാഗങ്ങളെയും സഹായിക്കുന്ന ഒരു മികച്ച പരിഹാരം കണ്ടെത്തുന്നതിനു ഇനിയും സമയമുണ്ടെന്ന് കർദ്ദിനാൾ പറഞ്ഞു.

സഹായത്തിലൂടെ ആഫ്രിക്കയെ പിന്തുണയ്ക്കുന്നതിനൊപ്പം അതിന്റെ വിശ്വാസങ്ങളെ ബഹുമാനിക്കാനും കഴിയുമെന്ന് വിശ്വസിക്കുന്നതായും സഹായത്തിന് പകരമായി ആഫ്രിക്കയ്ക്കു അതിന്റെ മൂല്യങ്ങൾ ഉപേക്ഷിക്കാൻ നിർബന്ധിതരാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2025 ജനുവരി 20-നാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമേരിക്കയുടെ വിദേശ സഹായം താത്ക്കാലികമായി നിര്‍ത്തലാക്കിയത്. യുഎസ് എയിഡ് നല്‍കിയിരുന്ന സഹായങ്ങളില്‍ വെട്ടിക്കുറച്ചതോടെ പോഷകാഹാര കുറവും മറ്റുമായി നിരവധി കുഞ്ഞുങ്ങള്‍ ആഫ്രിക്കയില്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരിന്നു.

പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍


Related Articles »