News
ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറൽ ലെയോ പതിനാലാമന്‍ പാപ്പയെ സന്ദര്‍ശിച്ചു
പ്രവാചകശബ്ദം 12-06-2025 - Thursday
വത്തിക്കാന്‍ സിറ്റി; ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വത്തിക്കാനിലെത്തി ലെയോ പതിനാലാമന്‍ പാപ്പയെ സന്ദര്‍ശിച്ചു. ഇന്നലെ ബുധനാഴ്ച പോൾ ആറാമൻ ഹാളിലെ പരിപാടിയ്ക്ക് മുന്‍പായിരിന്നു കൂടിക്കാഴ്ച. മാര്‍പാപ്പയുമായുള്ള സ്വകാര്യ കൂടിക്കാഴ്ചയെക്കുറിച്ച് വത്തിക്കാൻ വിശദാംശങ്ങൾ നൽകിയിട്ടില്ലെങ്കിലും, സ്റ്റേറ്റ് സെക്രട്ടേറിയറ്റുമായുള്ള സംഭാഷണത്തിനിടെ ലോകസമാധാനത്തിനായുള്ള ഐക്യരാഷ്ട്രസഭയുടെ ഇടപെടലിനു പരിശുദ്ധ സിംഹാസനത്തിന്റെ പിന്തുണ തേടിയതായി റിപ്പോര്‍ട്ടുണ്ട്. കൂടിക്കാഴ്ചയ്ക്കിടെ ഇരുവരും സമ്മാനങ്ങൾ കൈമാറി.
ലെയോ മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ യുഎൻ സെക്രട്ടറി ജനറൽ പരിശുദ്ധ സിംഹാസനത്തിന്റെ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ, സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ബന്ധങ്ങളുടെ സെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലാഘർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള നിലവിലുള്ള പ്രവര്‍ത്തനങ്ങളും വരാനിരിക്കുന്ന ഉച്ചകോടികളും ലോകമെമ്പാടുമുള്ള നിലവിലെ പ്രതിസന്ധികളും സംഘടന നേരിടുന്ന ബുദ്ധിമുട്ടുകളും ചർച്ച ചെയ്യപ്പെട്ടു.
1964 മുതൽ, വത്തിക്കാൻ ഐക്യരാഷ്ട്രസഭയുടെ സ്ഥിരം നിരീക്ഷക സ്ഥാനം വഹിക്കുന്നുണ്ട്. നിലവിലെ സ്ഥിരം നിരീക്ഷകനായ ആർച്ച് ബിഷപ്പ് ഗബ്രിയേൽ കാസിയയാണ് പരിശുദ്ധ സിംഹാസനത്തെ പ്രതിനിധീകരിച്ച് സംവാദങ്ങളിൽ പങ്കെടുക്കുന്നത്. ഭ്രൂണഹത്യ, ദയാവധം, ജെന്‍ഡര്‍ ഐഡിയോളജി, വാടക ഗര്‍ഭധാരണം തുടങ്ങീയ വിഷയങ്ങളില്‍ ഐക്യരാഷ്ട്ര സഭയുടെ നിലപാടുകളോട് കത്തോലിക്ക സഭ ശക്തമായി എതിര്‍പ്പ് പുലര്‍ത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ജനീവയില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തില്‍ വാടക ഗർഭധാരണം സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും അന്തസ്സിൻ്റെയും അവകാശങ്ങളുടെയും ഗുരുതരമായ ലംഘനമാണെന്നും ഇത് നിരോധിക്കണമെന്നും വത്തിക്കാന്‍ ആവശ്യപ്പെട്ടിരിന്നു.
⧪ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
