News

ബിഷപ്പ് ജോസഫ് ലിൻ; ചൈനയില്‍ ആദ്യ മെത്രാന്‍ നിയമനവുമായി ലെയോ പാപ്പ

പ്രവാചകശബ്ദം 12-06-2025 - Thursday

വത്തിക്കാന്‍ സിറ്റി/ ബെയ്ജിംഗ്: ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷനും ഭൂഗര്‍ഭ സഭയുമായി ദശാബ്ദങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്ന ചൈനയില്‍ പുതുക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ മെത്രാനെ നിയമിച്ച് ലെയോ പതിനാലാമന്‍ പാപ്പ. ചൈനയിലെ ഫുജിയാൻ പ്രവിശ്യയിലെ ഫുഷോ രൂപതയുടെ സഹായ മെത്രാനായാണ് ബിഷപ്പ് ജോസഫ് ലിൻ യുന്റുവാനെ (73) ലെയോ പാപ്പ നിയമിച്ചിരിക്കുന്നത്. പത്രോസിന്റെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ലെയോ പാപ്പ ചൈനയില്‍ നടത്തുന്ന ആദ്യ നിയമനമാണിത്.

ബിഷപ്പുമാരുടെ നിയമനം സംബന്ധിച്ച വത്തിക്കാൻ - ചൈനീസ് താൽക്കാലിക കരാർ അനുസരിച്ച്, ജൂൺ 5നാണ് ബിഷപ്പ് ജോസഫ് ലിൻ യുന്റുവാനെ സഹായ മെത്രാനായി നിയമിച്ചത്. ഇന്നലെ ജൂൺ 11ന് മെത്രാന്‍ സ്ഥാനാരോഹണം നടന്നതായി വത്തിക്കാൻ അറിയിച്ചു. ബിഷപ്പ് ജോസഫിന്റെ എപ്പിസ്കോപ്പൽ ശുശ്രൂഷ സിവിൽ നിയമ പ്രകാരം അംഗീകരിക്കപ്പെട്ടിരിക്കുന്നു എന്നറിയുന്നതിൽ സന്തോഷമുണ്ടെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ മത്തെയോ ബ്രൂണി പറഞ്ഞു. പരിശുദ്ധ സിംഹാസനവും ചൈനീസ് അധികാരികളും തമ്മിലുള്ള സംഭാഷണത്തിന്റെ ഫലമാണ് നിയമനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷനും, വത്തിക്കാനെ അംഗീകരിക്കുന്ന സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ഭൂഗര്‍ഭ സഭയുമായി ദശാബ്ദങ്ങളായി ചൈനീസ് സഭ വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഇരു സഭകളേയും യോജിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, 2018 സെപ്റ്റംബർ 22ന് ബെയ്‌ജിങ്ങിൽവെച്ചാണ് മെത്രാന്മാരുടെ നിയമനം സംയുക്തമായി അംഗീകരിക്കുന്ന രണ്ടു വർഷത്തേക്ക് നീളുന്ന ആദ്യ താത്കാലിക കരാർ ഇരുകൂട്ടരും ഒപ്പിട്ടത്. നിയമനം സംബന്ധിച്ച കരാർ വത്തിക്കാനും ചൈനീസ് സർക്കാരും 2024 ഒക്ടോബറിൽ പുതുക്കി രണ്ട് വർഷത്തിൽ നിന്ന് നാല് വർഷത്തേക്ക് നീട്ടിയിരിന്നു.

പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍




Related Articles »