News

ഡമാസ്കസിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ നടന്ന ക്രൈസ്തവ കൂട്ടക്കുരുതിയെ അപലപിച്ച് ലോക രാജ്യങ്ങള്‍

പ്രവാചകശബ്ദം 23-06-2025 - Monday

ഡമാസ്ക്കസ്: സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെ മാർ ഏലിയാസ് ക്രൈസ്തവ ദേവാലയത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ നടത്തിയ ചാവേര്‍ ആക്രമണത്തെ അപലപിച്ച് അമേരിക്ക ഉള്‍പ്പെടെയുള്ള ലോക രാജ്യങ്ങള്‍. സൗദി, ബഹ്റൈന്‍, ഖത്തര്‍ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളും ഇറ്റലി, ഫ്രാന്‍സ്, ബെല്‍ജിയം, ജര്‍മ്മനി തുടങ്ങീയ യൂറോപ്യന്‍ രാജ്യങ്ങളും ക്രൈസ്തവ കൂട്ടക്കുരുതിയെ അപലപിച്ച് രംഗത്തുവന്നു.

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കും, അവരുടെ കുടുംബങ്ങൾക്കും, ദുരിതമനുഭവിച്ചവർക്കും പ്രസിഡന്റിന്റെയും അമേരിക്കൻ ജനതയുടെയും പേരിൽ അനുശോചനം അറിയിക്കുകയാണെന്നു സിറിയയ്ക്കുള്ള യുഎസ് പ്രത്യേക പ്രതിനിധി തോമസ് ബരാക് ട്വീറ്റ് ചെയ്തു. സഹിഷ്ണുതയുടെയും സംയോജനത്തിന്റെയും പുതിയ സിറിയന്‍ ഘടനയിൽ ഭീരുത്വവും ഭയാനകവുമായ പ്രവൃത്തികൾക്ക് സ്ഥാനമില്ലായെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരാധനാലയങ്ങൾ ലക്ഷ്യമിട്ട് സാധാരണക്കാരെ ഭയപ്പെടുത്തുന്നതും, നിരപരാധികളുടെ രക്തം ചൊരിയുന്നതിനും തീവ്രവാദികള്‍ നടത്തുന്ന അതിക്രമത്തെ അപലപിക്കുകയാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. ക്രൈസ്തവ ദേവാലയത്തില്‍ നടത്തിയ ഭീകരാക്രമണത്തെ ബഹ്‌റൈൻ അപലപിച്ചു. സിറിയയിലെ സർക്കാരിനോടും സഹോദരജനങ്ങളോടും ഈ ഹീനമായ കുറ്റകൃത്യത്തിൽ ഇരയായവരുടെ കുടുംബങ്ങളോടും ബന്ധുക്കളോടും രാജ്യത്തിന്റെ ആത്മാർത്ഥമായ അനുശോചനവും സഹതാപവും അറിയിക്കുന്നതായി ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

പരിക്കേറ്റ എല്ലാവർക്കും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു. ആരാധനാസ്ഥലങ്ങൾ ലക്ഷ്യമിടുന്നതും, നിരപരാധികളായ സാധാരണക്കാരെ ഭയപ്പെടുത്തുന്ന അക്രമങ്ങളെയും ഭീകരപ്രവർത്തനങ്ങളെയും പൂർണ്ണമായും നിരാകരിക്കുന്നുവെന്നും ബഹ്‌റൈൻ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ നടന്ന ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി ബെൽജിയം വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു.

ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും സിറിയൻ ജനതയ്ക്കും ആത്മാർത്ഥ അനുശോചനം അറിയിക്കുകയാണെന്നു ഫ്രാന്‍സ് അറിയിച്ചു. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഫ്രാൻസ് അനുശോചനം അറിയിക്കുന്നു, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു. സിറിയൻ ജനതയോട് പൂർണ്ണ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയാണെന്നും ഫ്രാന്‍സ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഇന്നലെ നടന്ന ഇസ്ലാമിക് സ്റ്റേറ്റ്സ് ആക്രമണത്തില്‍ ഇരുപതോളം ക്രൈസ്തവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »