News
സിറിയയില്‍ ഭീകരാക്രമണം നടന്ന ക്രൈസ്തവ ദേവാലയത്തില്‍ ഇരകളെ അനുസ്മരിച്ച് പ്രാര്‍ത്ഥന
പ്രവാചകശബ്ദം 24-06-2025 - Tuesday
ഡമാസ്കസ്, സന: സിറിയയിലെ ഡമാസ്ക്കസില്‍ ക്രൈസ്തവ ദേവാലയത്തില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ആത്മാക്കളെ അനുസ്മരിച്ചുകൊണ്ട് ദേവാലയത്തില്‍ പ്രാര്‍ത്ഥന നടത്തി. അന്ത്യോക്യയിലെയും കിഴക്കൻ പ്രദേശങ്ങളിലെയും ഗ്രീക്ക് ഓർത്തഡോക്സ് പാത്രീയാര്‍ക്കീസ് ജോൺ പത്താമന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്ന സെന്റ് ഏലിയാസ് പള്ളിയിൽ പ്രത്യേക പ്രാർത്ഥന നടത്തിയത്. ഡമാസ്കസിൽ നിന്നുള്ള നിരവധി മെത്രാന്മാര്‍, വൈദികര്‍, സഭയുടെ വിവിധ ശ്രേണികളില്‍ ഉള്ളവര്‍, വിശ്വാസികള്‍ എന്നിവര്‍ പ്രാർത്ഥനയിൽ പങ്കെടുത്തു.
രക്തസാക്ഷികളുടെ നിത്യവിശ്രമത്തിനും സിറിയയിലും ലോകത്തിലും സമാധാനത്തിനും വേണ്ടി എല്ലാവരും പ്രാർത്ഥനയിൽ ഐക്യപ്പെടണമെന്ന് പാത്രീയാര്‍ക്കീസ് ആഹ്വാനം ചെയ്തു. ഇന്നത്തെ ഈ പ്രാർത്ഥനയിലെ എല്ലാവരുടെയും സാന്നിധ്യം ഇരകളുടെ കുടുംബങ്ങൾക്കും എല്ലാ സിറിയക്കാർക്കും പിന്തുണയുടെയും ആശ്വാസത്തിന്റെ സന്ദേശം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. എല്ലാ മതങ്ങളും മാനുഷിക തത്വങ്ങളും തീവ്രവാദ പ്രവർത്തനത്തെ നിരാകരിക്കുന്നുണ്ട്. സിറിയയിലെ ക്രൈസ്തവരും മുസ്ലീങ്ങളും വിഭജിക്കാന്‍ കഴിയാത്ത ഒരൊറ്റ സാമൂഹിക ഘടനയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
സംഭവിച്ച ആക്രമണം സിറിയക്കാരുടെ മാനവികതയുടെ മൂല്യങ്ങളിലുള്ള ആഴമായ ക്രൈസ്തവ വിശ്വാസത്തെ മാറ്റില്ലെന്ന് ഫാ. യൂഹന്ന ഷെഹാദെ പറഞ്ഞു. എല്ലായിടത്തും ദുരിതമനുഭവിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ഞായറാഴ്‌ച ഉച്ചകഴിഞ്ഞാണ് ഡമാസ്കസിലെ ക്രിസ്‌ത്യൻ മേഖലയായ അൽദുവൈലയിൽ സ്ഥിതിചെയ്യുന്ന സെന്റ് ഏലിയാസ് ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയിൽ പ്രാര്‍ത്ഥന നടക്കുന്നതിനിടെ ആക്രമണമുണ്ടായത്. ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീകരർ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 27 ആയി ഉയര്‍ന്നു.
