News

ഡമാസ്ക്കസിലെ ക്രൈസ്തവ രക്തസാക്ഷികള്‍ക്ക് കണ്ണീരോടെ യാത്രാമൊഴി

പ്രവാചകശബ്ദം 25-06-2025 - Wednesday

ഡമാസ്കസ്: സിറിയൻ തലസ്ഥാനമായ ഡമാസ്ക്കസിലെ സെന്റ് ഏലിയാസ് ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ക്രൈസ്തവര്‍ക്ക് വികാരനിര്‍ഭരമായ വിട. ഞായറാഴ്ച നടന്ന ചാവേർ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായുള്ള മൃതസംസ്കാര ശുശ്രൂഷ ഇന്നലെ ആയിരങ്ങളുടെ സാന്നിധ്യത്തില്‍ ഡമാസ്ക്കസിലെ ഖസ്സ ജില്ലയിലെ ഹോളി ക്രോസ് ദേവാലയത്തില്‍വെച്ചാണ് നടന്നത്. ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കീസ് ​​ജോൺ യാസിഗിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന മൃതസംസ്കാര ശുശ്രൂഷയില്‍ മെൽക്കൈറ്റ് കത്തോലിക്ക പാത്രിയാർക്കീസ് ​​യൂസഫ് അബ്സി, സിറിയൻ കത്തോലിക്കാ പാത്രിയാർക്കീസ് ​​ഇഗ്നേഷ്യസ് യൂസഫ് മൂന്നാമൻ യൂനാൻ എന്നിവരും നിരവധി മെത്രാന്മാരും, വൈദികരും പങ്കെടുത്തു.

മൃതസംസ്കാര പ്രാർത്ഥനകൾക്ക് മുമ്പുള്ള തന്റെ പ്രസംഗത്തിൽ ഓർത്തഡോക്സ് പാത്രിയാർക്കീസ് യാസിഗി ആക്രമണത്തെ അപലപിച്ചു. "ഇന്ന് നമ്മൾ ഉയർത്തുന്ന പ്രാർത്ഥന ഒരു സാധാരണ മൃതസംസ്കാര പ്രാർത്ഥനയല്ല, മറിച്ച് ഈസ്റ്ററിൽ നമ്മൾ സാധാരണയായി നടത്തുന്ന പ്രത്യേക പുനരുത്ഥാന പ്രാർത്ഥനയാണ് - കാരണം ഇന്ന് പുനരുത്ഥാന ദിനമാണ്" എന്ന വാക്കുകളോടെയാണ് അദ്ദേഹം സന്ദേശം ആരംഭിച്ചത്. 1860ന് ശേഷം ഡമാസ്കസിൽ ഇത്തരത്തില്‍ നടക്കുന്ന ആദ്യ കുറ്റകൃത്യമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിഭാഗീയ സംഘർഷം വിതയ്ക്കാൻ ഞങ്ങൾ ആരെയും അനുവദിക്കില്ല. ക്രൈസ്തവ വിശ്വാസിയായ മന്ത്രി ഹിന്ദ് കബാവത്ത് ഒഴികെ ഒരു സർക്കാർ ഉദ്യോഗസ്ഥരും ആക്രമണം നടന്ന സ്ഥലത്ത് എത്തിയില്ല എന്നത് വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

മൃതസംസ്കാര ചടങ്ങുകൾക്ക് ശേഷം, ബോംബാക്രമണം നടന്ന സെന്റ് ഏലിയാസ് ദേവാലയത്തില്‍ പ്രത്യേക പ്രാർത്ഥനയ്ക്കായി മൃതദേഹം കൊണ്ടുപോയിരിന്നു. തുടര്‍ന്നാണ് സെമിത്തേരിയിൽ മൃതസംസ്കാരം നടന്നത്. മൃതസംസ്കാരം നടന്ന ഇന്നലെ വത്തിക്കാന്‍ പ്രസ് ഓഫീസ് ലെയോ പാപ്പയുടെ പ്രസ്താവന പുറത്തിറക്കിയിരിന്നു. ദുരന്തത്തിൽ ദുരിതമനുഭവിക്കുന്ന എല്ലാവരോടും പരിശുദ്ധ പിതാവ് ഹൃദയംഗമമായ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. മരിച്ചവരുടെ ആത്മാക്കളുടെ വിശ്രമത്തിനും, മുറിവേറ്റവർക്ക് രോഗശാന്തിക്കും, അവരുടെ കുടുംബങ്ങൾക്ക് ദൈവിക ആശ്വാസത്തിനും സമാധാനത്തിനും വേണ്ടിയുള്ള പ്രാർത്ഥന ഉറപ്പുനൽകുന്നതായിരിന്നു ലെയോ പാപ്പയുടെ സന്ദേശം.

മൃതസംസ്കാര ശുശ്രൂഷകളോട് ഒപ്പം ഇരകളുടെ വിശ്രമത്തിനും പരിക്കേറ്റവരുടെ സുഖപ്രാപ്തിയ്ക്കും വേണ്ടി ദിവ്യബലി നടന്നു. നിരവധി ക്രിസ്ത്യൻ, സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ ജാഗരണ പ്രാര്‍ത്ഥനയും നടത്തിയിരിന്നു. "ക്രിസ്ത്യാനികൾ മരണത്തെ ഭയപ്പെടുന്നില്ല, കാരണം മരണശേഷം പുനരുത്ഥാനം വരുന്നു" എന്നു ഉറക്കെ പറഞ്ഞും കുരിശ് ഉയര്‍ത്തിയും ക്രൈസ്തവര്‍ ഹൃദയഭേദകമായ വേദനയ്ക്കിടയിലും തങ്ങളുടെ വിശ്വാസം പ്രഘോഷിച്ചു. അതേസമയം മുപ്പതോളം ക്രൈസ്തവരുടെ ജീവനെടുത്ത ഭീകരാക്രമണത്തില്‍ ദേശീയ ദുഃഖാചരണം പ്രഖ്യാപിക്കുന്നതിനോ പതാകകൾ താഴ്ത്തുന്നതിനോ ഔദ്യോഗിക മാധ്യമ പ്രസ്താവനകളിൽ ഇരകളെ "രക്തസാക്ഷികൾ" എന്ന് പരാമർശിക്കുന്നതിനോ സിറിയന്‍ സർക്കാർ തയാറാകാത്തതില്‍ ക്രൈസ്തവര്‍ക്ക് ഇടയില്‍ പ്രതിഷേധം വ്യാപകമാണ്.




Related Articles »