News
ഞങ്ങള്‍ക്കു സഹായം വേണ്ട, ഇവിടെ നിന്ന് രക്ഷപ്പെടുത്താന്‍ സഹായിക്കൂ; സിറിയന്‍ ക്രൈസ്തവരുടെ ദയനീയ അവസ്ഥ വിവരിച്ച് വൈദികന്‍
പ്രവാചകശബ്ദം 28-06-2025 - Saturday
ഡമാസ്ക്കസ്: സിറിയയിലെ ഡമാസ്ക്കസില്‍ മുപ്പതോളം ക്രൈസ്തവരുടെ ജീവനെടുത്ത ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദി ആക്രമണത്തിനു പിന്നാലെ രാജ്യത്തെ ക്രൈസ്തവരുടെ ദയനീയ അവസ്ഥ വിവരിച്ച് പ്രാദേശിക വൈദികന്റെ വെളിപ്പെടുത്തല്‍. “ഞങ്ങളുടെ കുട്ടികളുടെ ഭാവിയെക്കുറിച്ച് ഞങ്ങൾ ഭയപ്പെടുന്നു" എന്നും സഹായത്തിന് പകരം രക്ഷപ്പെടുവാന്‍ സഹായിക്കണമെന്നു ആളുകൾ തങ്ങളോടു പറയുന്നുണ്ടെന്നും സിറിയയിലെ ഫ്രാൻസിസ്കൻ വൈദികനായ ഫാ. ഫാദി അസർ, എയിഡ് ടു ദി ചർച്ച് ഇൻ നീഡിന് (ACN) നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സിറിയയിലെ ക്രൈസ്തവര്‍ കടന്നുപോകുന്നത് അഗാധമായ ദുഃഖത്തിലൂടെയാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ ക്രിസ്ത്യാനികളും വലിയ ദുഃഖം അനുഭവിക്കുന്നു. ഞങ്ങൾ ഇപ്പോൾ ഒറ്റയ്ക്കാണെന്ന് ഞങ്ങൾക്ക് തോന്നുന്നു. വത്തിക്കാന്റെയും യൂറോപ്യൻ സമൂഹത്തിന്റെയും ഇടപെടൽ ഞങ്ങൾ അഭ്യർത്ഥിക്കുകയാണ്. ആളുകൾ ഇപ്പോൾ ഞങ്ങളോട് പറയുന്നു, "അച്ചാ, ഞങ്ങൾക്ക് സഹായം വേണ്ട, ഭക്ഷണമോ മരുന്നോ ഒന്നും വേണ്ട. രക്ഷപ്പെടാൻ ഞങ്ങളെ സഹായിക്കൂ. ഞങ്ങൾക്ക് ഇവിടെ ജീവിക്കാൻ കഴിയില്ല. ഞങ്ങളുടെ ജീവനെയോർത്ത് ഞങ്ങൾ ഭയപ്പെടുന്നു; ഞങ്ങളുടെ കുട്ടികളുടെ ഭാവിയെയോർത്ത് ഞങ്ങൾ ഭയപ്പെടുന്നു".
രാജ്യത്തു യാതൊരു ആധിപത്യവുമില്ലാത്ത ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ക്കു സ്ഥിതി കൂടുതൽ കൂടുതൽ ബുദ്ധിമുട്ടായിക്കൊണ്ടിരിക്കുകയാണ്. സഭ സർക്കാരുമായി സംസാരിക്കുമ്പോഴെല്ലാം, ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണെന്ന് അവർ പറയുന്നു. ഞങ്ങൾക്ക് വിശ്വാസമുണ്ട്; ഞങ്ങൾ ഭയപ്പെടുന്നില്ല. മധ്യപൂര്‍വ്വേഷ്യയില്‍, ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനം എല്ലായ്പ്പോഴുമുണ്ട്. 2,000 വർഷമായി പീഡനം തുടരുന്നു. എന്നാൽ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന ഈ സിവിൽ ലോകത്താണ് നമ്മൾ. നീതി - അതിൽ കൂടുതലൊന്നും നമുക്ക് വേണ്ട.
സുരക്ഷിതത്വമുള്ള ഒരു രാജ്യത്ത് ജീവിക്കാൻ ക്രിസ്ത്യാനികൾക്ക് അവകാശമുണ്ട്, പള്ളിയിൽ പോയി സമാധാനത്തോടെ പ്രാർത്ഥിക്കാനും അവര്‍ക്ക് കഴിയേണ്ടതുണ്ടെന്നും ഫാ. ഫാദി പറഞ്ഞു. യുദ്ധത്തിന് മുന്‍പ്, രാജ്യത്തെ ജനസംഖ്യയുടെ 10 ശതമാനം മാത്രമായിരുന്നു ക്രൈസ്തവര്‍. എന്നാല്‍ ഇപ്പോള്‍ മൂന്ന് ശതമാനമായി കുറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവില്‍ ലതാകിയയിലാണ് താമസിക്കുന്നെങ്കിലും ഡമാസ്കസിൽ വർഷങ്ങളോളം ചെലവഴിച്ച വൈദികനാണ് ഫാ. ഫാദി.
