News - 2025

സുഡാനിലെ ജനത്തിന് സമാധാനപൂർണമായ ജീവിതം ഉറപ്പാക്കണമെന്ന് ലെയോ പതിനാലാമന്‍ പാപ്പ

പ്രവാചകശബ്ദം 04-09-2025 - Thursday

വത്തിക്കാന്‍ സിറ്റി; സായുധസംഘർഷങ്ങളുടെയും അതിക്രമങ്ങളുടെയും ഇരകളായി കഴിയുന്ന സുഡാനിലെ പതിനായിരക്കണക്കിനാളുകൾക്ക് സമാധാനപൂർണമായ ജീവിതം ഉറപ്പാക്കണമെന്ന് ലെയോ പതിനാലാമൻ പാപ്പ. രാജ്യത്തേക്ക് മാനവികസഹായമെത്തിക്കാൻ അന്താരാഷ്ട്രസമൂഹം മുൻകൈയെടുക്കണമെന്നും ഇന്നലെ സെപ്റ്റംബർ മൂന്ന് ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ മാര്‍പാപ്പ ആവശ്യപ്പെട്ടു. തികച്ചും നിരാശാജനകമായ വാർത്തകളാണ് സുഡാനിൽനിന്നും എത്തുന്നതെന്നും, സായുധസംഘർഷങ്ങളുടെയും പട്ടിണിയുടെയും ഇരകളായി കഷ്ടപ്പെടുന്ന ജനങ്ങളുടെ ദുരിതാവസ്ഥ മാറേണ്ടതുണ്ടേന്നും പാപ്പ പറഞ്ഞു.

എൽ ഫാഷറിൽ ആയിരക്കണക്കിന് പേരാണ് കുടിയൊഴിപ്പിക്കപ്പെട്ടത്. കടുത്ത പട്ടിണിയുടെയും ആക്രമണങ്ങളുടെയും ഇരകളായി നിരവധി പേരാണ് നഗരത്തിൽ കുടുങ്ങിക്കിടക്കുന്നത്. നൂറുകണക്കിന് ജീവനുകളെടുത്തുകൊണ്ട് കഴിഞ്ഞ ദിവസം മധ്യ ഡാർഫൂറിനടുത്തുള്ള താറാസീനിലുണ്ടായ മണ്ണിടിച്ചിൽ പ്രദേശത്തെ ജനങ്ങളിൽ വേദനയും നിരാശയും നിറച്ചു. ഇതിനും പുറമെ രാജ്യത്ത് പടർന്നുപിടിച്ചിരിക്കുന്ന കോളറ, ദുരിതപൂർണ്ണമായ ജീവിതാവസ്ഥകളിലൂടെ കടന്നുപോകുന്ന ലക്ഷക്കണക്കിന് പേരുടെ ജീവനാണ് ഭീഷണിയുയർത്തുന്നതെന്ന് പാപ്പ ദുഃഖത്തോടെ സ്മരിച്ചു.

സഹനങ്ങളിലൂടെ കടന്നുപോകുന്ന അവിടുത്തെ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും, കുടിയിറക്കപെട്ടവർക്കും തന്റെ സാമീപ്യം അറിയിച്ച പാപ്പ, ഏവർക്കും തന്റെ പ്രാർത്ഥന ഉറപ്പുനൽകി. സുഡാൻ കടന്നുപോയ്ക്കൊണ്ടിരിക്കുന്ന ഈ മാനവികദുരന്തത്തിന് അറുതിവരുത്താനായി അന്താരാഷ്ട്രസമൂഹവും, രാജ്യത്തെ നേതൃത്വവും സന്നദ്ധമാകണമെന്നും, ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സഹായമെത്തിക്കാൻ വേണ്ടിയുള്ള മാനവിക ഇടനാഴി സാധ്യമാക്കണമെന്നും പാപ്പ അഭ്യർത്ഥിച്ചു.

രാജ്യത്ത് സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനും, അവിടുത്തെ ജനങ്ങൾക്ക് അവരുടെ പ്രത്യാശയും, അന്തസ്സും, സമാധാനവും തിരികെ നൽകുന്നതിനുമായി ഏവരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള സത്യസന്ധവും ഗൗരവപൂർണ്ണവുമായ സംവാദങ്ങൾ ആരംഭിക്കേണ്ട സമയമാണിതെന്നും പാപ്പാ ഓർമ്മിപ്പിച്ചു. ലോകത്തിലെ ഏറ്റവും മോശമായ പ്രതിസന്ധിയാണ് ആഫ്രിക്കന്‍ രാജ്യമായ സുഡാനിലെ വടക്കൻ ഡാർഫർ മേഖലയിൽ നിലനില്‍ക്കുന്നതെന്നും നിരാശരായ ആളുകളിലേക്ക് സഹായം എത്തിക്കേണ്ടത് അടിയന്തര ആവശ്യമാണെന്നും അന്താരാഷ്ട്ര കത്തോലിക്ക സന്നദ്ധ സംഘടനയായ കാത്തലിക് ഏജൻസി ഫോർ ഓവർസീസ് ഡെവലപ്മെന്‍റ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിന്നു.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »