India - 2025

കളമശേരി മാർത്തോമ ഭവനത്തിന്റെ ഭൂമിയിലെ കൈയേറ്റം: സുരക്ഷയും നീതിയും ഉറപ്പാക്കണമെന്ന് കെസിബിസി

പ്രവാചകശബ്ദം 27-09-2025 - Saturday

കൊച്ചി: 45 വർഷമായി കളമശേരി മാർത്തോമ ഭവനത്തിന്റെ കൈവശമുള്ള ഭൂമിയിൽ, കോടതി വിധിയെ മറികടന്ന് നടത്തിയ ആക്രമണത്തില്‍ സുരക്ഷയും നീതിയും സർക്കാർ ഉറപ്പ് വരുത്തണമെന്ന് കെ‌സി‌ബി‌സി. സെപ്തംബർ 4-ന് അര്‍ധരാത്രിക്കുശേഷം ചില സാമൂഹ്യവിരുദ്ധർ ആസൂത്രിതമായി ചുറ്റുമതില്‍ തകർത്ത് അതിക്രമിച്ചു കയറുകയും അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയും വൈദികരെയും സന്യാസിനികളെയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവം തികച്ചും അപലപനീയവും രാജ്യത്തിന്റെ നിയമ വ്യവസ്ഥിതിക്ക് കളങ്കവുമാണ്. വൃദ്ധരും രോഗികളുമുൾപ്പെടെയുള്ള സന്യാസിനിമാർ താമസിക്കുന്ന മഠത്തിലേക്കുള്ള വഴി തടഞ്ഞ് സഞ്ചാരസ്വാതന്ത്രം നിഷേധിച്ചിരിക്കുകയാണെന്നു കെ‌സി‌ബി‌സി ചൂണ്ടിക്കാട്ടി.

ഗൗരവമേറിയ വിഷയമായിരുന്നിട്ടും മാർത്തോമ ഭവനാധികാരികളും കത്തോലിക്കാ സഭാ നേതൃത്വവും ഇതുവരെ പരസ്യമായി പ്രതികരിക്കാതിരുന്നത് പോലീസ് സത്വര നടപടികൾ ഉടനടി കൈക്കൊള്ളും എന്നുള്ള പ്രതീക്ഷയിൽ ആയിരുന്നു. അതോടൊപ്പം ഈ വിഷയം കേരളത്തിന്റെ സാമുദായിക സാമൂഹ്യ ഐക്യത്തിനു വിഘാതം സൃഷ്ടിക്കാതിരിക്കാനും സഭാ നേതൃത്വം പ്രത്യേക കരുതലെടുത്തു. എന്നിട്ടും, മൂന്നാഴ്ചകൾക്ക് ശേഷവും അനധികൃത കൈയേറ്റം ഒഴിപ്പിക്കുകയോ, പിന്നിലുള്ള 70 പേരോളം വരുന്ന സംഘത്തെകുറിച്ച് കൃത്യമായ അന്വേഷണം നടത്തുകയോ, കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയോ ചെയ്യാത്ത പോലീസ്, വിമർശനങ്ങൾ ഉയർന്നു വന്നപ്പോൾ മുഖം രക്ഷിക്കാനായി 4 പേരെ അറസ്റ്റ് ചെയ്ത് ഉടനെ ജാമ്യത്തില്‍ വിട്ടതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സാമൂഹിക ഐക്യം ലക്ഷ്യമാക്കി സഭ പുലർത്തുന്ന സഹിഷ്ണുതയെ മുതലെടുക്കുന്ന നിലപാടുകൾക്ക് അധികാരികൾ കൂട്ടുനില്‍ക്കരുത്. മാർത്തോമ ഭവനത്തിന്റെമേൽ നടന്ന ഈ അതിക്രമത്തിന് കാരണക്കാരായവരെയെല്ലാം നിയമത്തിന് മുമ്പിൽ കൊണ്ടുവരികയും എല്ലാ കയ്യേറ്റങ്ങളും പൂർണമായി ഒഴിപ്പിക്കുകയും വേണം. അതോടൊപ്പം, മാർത്തോമ ഭവനത്തിലെ അന്തേവാസികൾക്ക് സുരക്ഷയും നീതിയും സർക്കാർ ഉറപ്പ് വരുത്തുകയും ചെയ്യണമെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ആവശ്യപ്പെട്ടു.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍






Related Articles »