News - 2026

കോംഗോ മുൻ പ്രസിഡന്റിന്റെ വധശിക്ഷയിൽ പ്രതിഷേധമറിയിച്ച് മെത്രാൻസമിതി

പ്രവാചകശബ്ദം 09-10-2025 - Thursday

കിന്‍ഷാസ: ആഫ്രിക്കന്‍ രാജ്യമായ കോംഗോയുടെ മുൻ പ്രസിഡന്റ് ജോസഫ് കബീലയ്ക്ക് വധശിക്ഷ വിധിച്ചതിനെതിരെ പ്രതിഷേധവുമായി രാജ്യത്തെ കത്തോലിക്ക മെത്രാൻ സമിതി രംഗത്ത്. ജീവന്റെ സംരക്ഷണത്തിനും സുവിശേഷമൂല്യങ്ങൾക്കുമെതിരാണ് വധശിക്ഷയെന്ന് ഓർമ്മിപ്പിച്ച മെത്രാന്മാർ, ഇത് ദേശീയ ഐക്യത്തിന് ഉപകാരപ്രദമാകില്ലെന്നും വ്യക്തമാക്കി. മുന്‍ പ്രസിഡന്‍റിന് വധശിക്ഷ വിധിക്കുന്ന തീരുമാനം തങ്ങളെ ഞെട്ടിച്ചുവെന്നും, ഇത് ഏവരെയും പിന്നോക്കം കൊണ്ടുപോകുന്ന നടപടിയാണെന്നും, ജീവന്റെ സംരക്ഷണത്തിനും, സുവിശേഷമൂല്യങ്ങൾക്കും എതിരായ നടപടിയാണെന്നും മെത്രാന്മാർ പ്രസ്താവിച്ചു.

2001 മുതൽ 2019 വരെ ഭരണം നടത്തിയ ശേഷം രാജ്യം വിട്ട പ്രസിഡന്റ് കബീല, 2023-ലാണ് ഗിറില്ലകൾ കൈവശപ്പെടുത്തിയിരിക്കുന്ന കിഴക്കൻ പ്രദേശത്തുള്ള വടക്കൻ കിവുവിൽ (Northern Kivu) എത്തിയത്. രാജ്യത്ത് വിപ്ലവം സൃഷ്ടിച്ചുവെന്ന കുറ്റം ചുമത്തി, സെപ്റ്റംബർ 30നായിരുന്നു മുൻ പ്രസിഡന്റിനെ മിലിട്ടറി സുപ്രീം കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ജീവന്റെ പവിത്രത അംഗീകരിക്കുന്ന കോംഗോയിലെ ഭരണഘടനയുമായി യോജിച്ചുപോകുന്നതല്ല വധശിക്ഷയെന്ന് മെത്രാൻസമിതി ഓർമ്മിപ്പിച്ചു.

രാജ്യത്തെ രാഷ്ട്രീയപ്രശ്നങ്ങൾക്ക് പരിഹാരം കാണാനും, കഴിഞ്ഞ മുപ്പത് വർഷങ്ങളിലായി നിലനിൽക്കുന്ന യുദ്ധങ്ങളും അസ്ഥിരതകളും അവസാനിപ്പിക്കാനും ദേശീയതലത്തിൽ ചർച്ചകൾ നടത്തണമെന്ന് മെത്രാൻ സമിതി ആവശ്യപ്പെട്ടു. വധശിക്ഷയും അതിന് പിന്നിലെ പ്രതികാരയുക്തിയും സുവിശേഷവുമായി പൊരുത്തപ്പെട്ട് പോകുന്നതല്ലെന്നും സമാധാനം, ദേശീയ ഐക്യം, രാജ്യത്തിന്റെ സമഗ്രത എന്നിവ പുനഃസ്ഥാപിക്കാൻ ആഗ്രഹിക്കുന്നതുകൊണ്ടുതന്നെ, മുൻ പ്രസിഡന്റ് കബീലയ്ക്ക് കിൻഷാസയിലെ മിലിട്ടറി സുപ്രീം കോടതി, വധശിക്ഷ വിധിച്ചതിൽ തങ്ങൾ ഉത്കണ്ഠ രേഖപ്പെടുത്തുകയാണെന്നും ലുബുമ്പാഷി അതിരൂപതാദ്ധ്യക്ഷനും ദേശീയ മെത്രാൻ സമിതി പ്രസിഡന്റുമായ ആർച്ച് ബിഷപ്പ് ഫുൾഗാൻസ് മുതേബ പ്രസ്താവിച്ചു.

YOU MAY LIKE: 'വധശിക്ഷ': അവർ പിടിക്കപ്പെട്ട കുറ്റവാളികൾ, നമ്മളോ പിടിക്കപ്പെടാത്തവരും..! ‍ വധശിക്ഷയെ കുറിച്ച് 'പ്രവാചകശബ്ദം' എഴുതിയ എഡിറ്റോറിയല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക /

ഒരു സാഹചര്യത്തിലും വധശിക്ഷ അംഗീകരിക്കാനാവില്ലെന്നു കത്തോലിക്കാസഭ 2018-ല്‍ പ്രഖ്യാപിച്ചിരിന്നു. ചില സാഹചര്യങ്ങളിൽ വധശിക്ഷ അനുവദനീയമാണെന്നുള്ള പ്രബോധനം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദേശപ്രകാരം മാറ്റം വരുത്തുകയായിരിന്നു. വ്യക്തിയുടെ അലംഘനീയതയുടെയും അന്തസിന്റെയും മേലുള്ള കടന്നാക്രമണമായിട്ടാണു സുവിശേഷത്തിന്റെ വെളിച്ചത്തില്‍ സഭ വധശിക്ഷയെ കാണുന്നതെന്ന് സഭ പ്രഖ്യാപിച്ചിരിന്നു.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »