News
കൊളംബിയയില്‍ സുനാമിയെ തടഞ്ഞ ദിവ്യകാരുണ്യ അത്ഭുതത്തിന് 120 വര്‍ഷം
പ്രവാചകശബ്ദം 05-02-2026 - Thursday
ബൊഗോട്ട: പസഫിക് തീരത്തെ മുനിസിപ്പാലിറ്റിയെ ഭീഷണിപ്പെടുത്തിയ സുനാമിയിൽ നിന്ന് രക്ഷിച്ച കൊളംബിയയിലെ ദിവ്യകാരുണ്യ അത്ഭുതത്തിന് 120 വർഷം. 1906 ജനുവരി 31നു പ്രദേശത്തെ നശിപ്പിക്കാൻ വന്ന ഭയാനകമായ തിരമാലയെ നേരിടാൻ ഫാ. ജെറാർഡോയും ഫാ. ജൂലിയനും തിരുവോസ്തിയുമായി പുറപ്പെട്ടപ്പോൾ ഉണ്ടായ അത്ഭുതമാണ് പിന്നീട് കൊളംബിയന്‍ ദിവ്യകാരുണ്യ അത്ഭുതം എന്ന പേരില്‍ അറിയപ്പെടുവാന്‍ തുടങ്ങിയത്. ദിവ്യകാരുണ്യ അത്ഭുതത്തിന്റെ 120ാം വാര്‍ഷികം ജനുവരി 31ന് സെന്റ് ആൻഡ്രൂസ് കത്തീഡ്രലിൽ ടുമാക്കോ ബിഷപ്പ് ഫ്രാങ്ക്ലിൻ മിസൈൽ ബെറ്റാൻകോർട്ടിന്റെ കാര്‍മ്മികത്വത്തില്‍ നടന്നു.
എന്താണ് അന്ന് കൊളംബിയയില്‍ സംഭവിച്ചത്?
1906 ജനുവരി 31ന് രാവിലെയാണ് സംഭവങ്ങളുടെ തുടക്കം. ശക്തമായ ഒരു ഭൂകമ്പം നാടിനെ പിടിച്ചുകുലുക്കിയിരിന്നു. കടൽ ഏകദേശം 1 കിലോമീറ്റർ (അര മൈലിൽ കൂടുതൽ) പിന്‍വലിയുകയും ചെയ്തു. ഇത് പ്രദേശവാസികളെ അപ്പാടെ ആശങ്കയിലാഴ്ത്തി. വന്‍ ശക്തിയോടെ തിരമാല തീരത്തേക്ക് വരുമെന്ന വിലയിരുത്തല്‍ വിദഗ്ധര്‍ നടത്തി. മുന്‍കാല ചരിത്രവും അത് തന്നെയായിരിന്നു. തങ്ങളുടെ എല്ലാം നഷ്ട്ടമാകാന്‍ പോകുന്നുവെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ ആ ജനത്തിനു കഴിയുമായിരിന്നില്ല. ഒരു വശത്ത് നിസഹായവസ്ഥ, മറുവശത്ത് പരിഭ്രാന്തി.
എന്നാല്‍ മറുപടിയായി, ടുമാകോയിലെ അന്നത്തെ ഇടവക വൈദികനായ ഫാ. ജെറാർഡോ ലാറോണ്ടോ, പള്ളിയിലേക്ക് ഓടിക്കയറി, തിരുവോസ്തി അരുളിക്കയിലേക്ക് മാറ്റി ജനത്തിന്റെ അടുത്തേക്ക് പോകുകയായിരിന്നു. പരിഭ്രാന്തിയ്ക്കു നടുവില്‍ കഴിയുന്ന ജനത്തോട് തിരുവോസ്തി ഉയർത്തി, അദ്ദേഹം ഇങ്ങനെ വിളിച്ചുപറഞ്ഞു: 'എന്റെ മക്കളേ, വരൂ, നമുക്കെല്ലാവർക്കും കടൽത്തീരത്തേക്ക് പോകാം, ദൈവം നമ്മോട് കരുണ കാണിക്കട്ടെ". ജീവന്‍ പോകുമോയെന്ന ആശങ്ക ഒരു വശത്ത്, മറുവശത്ത് ദിവ്യകാരുണ്യ നാഥനുമായി വൈദികനും.
എന്നാല്‍ വിശ്വാസത്തെ കുറച്ചു കാണാന്‍ അവര്‍ തയാറായിരിന്നില്ല. വൈദികന്റെ പിന്നാലേ അവര്‍ കടൽത്തീരത്തേക്ക് പോയി. പ്രാർത്ഥിച്ചുകൊണ്ട് നിലയുറപ്പിച്ചു. എന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ അവരെ ഞെട്ടിച്ചുക്കൊണ്ട് വളരെ വേഗത്തിൽ വലിയ ഉയരത്തില്‍ ഭയാനകമായ തിര ഉയർന്നുവരുന്നത് അവർ കണ്ടു. ഇത് കണ്ട് ജനം പരിഭ്രാന്തരാകുവാന്‍ തുടങ്ങിയപ്പോഴേക്കും ഫാ. ജെറാർഡോ അരുളിക്ക ഉയര്‍ത്തിപിടിച്ചിരിന്നു. കുരിശിന്റെ രൂപത്തില്‍ കടലിന് നേരെ തിരുവോസ്തിക്കൊണ്ട് ആശീര്‍വദിച്ചു.
ആ നിമിഷം തന്നെ ആ ജനം വലിയ അത്ഭുതത്തിന് സാക്ഷിയായി. അതിവേഗത്തില്‍ വന്ന ഭീമകാരമായ ഉയര്‍ന്ന തിരമാല പെട്ടെന്ന് കടലില്‍ നിലച്ചു. അദൃശ്യശക്തി തടഞ്ഞതുപോലെ, കടൽ അതിന്റെ സാധാരണ നിലയിലേക്ക് മടങ്ങി. ഇതിനെല്ലാം സാക്ഷിയായ ജനത്തിന് തങ്ങള്‍ കണ്ട കാര്യങ്ങള്‍ വിശ്വസിക്കാന്‍, മനസ്സില്‍ ഉറപ്പിക്കാന്‍ സമയം വേണ്ടി വന്നു. ഒരു വശത്ത് മരണഭീതി, ഒരു വശത്ത് പ്രതീക്ഷ, ഇതിനിടയില്‍ കണ്ണുക്കൊണ്ട് നേരിട്ടുകണ്ട മഹാത്ഭുതം.
ആ ദിവസം മുതൽ, ദൈവം കാണിച്ച മഹാപ്രവര്‍ത്തിയ്ക്ക് നന്ദിയര്‍പ്പിക്കുവാന്‍ ജനം ദേവാലയത്തിലേക്ക് ഒഴുകി തുടങ്ങി. വിശുദ്ധ കുർബാനയുടെ സാന്നിധ്യത്താൽ നടന്ന അത്ഭുതകരമായ സംഭവത്തിന്റെ ഓര്‍മ്മയില്‍ എല്ലാ വർഷവും ആയിരങ്ങള്‍ ഇടവകയിലേക്ക് എത്തുന്നു. ഈ അസാധാരണ സംഭവത്തിനപ്പുറം, അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ ശരീരവും രക്തവുമായി രൂപാന്തരപ്പെടുന്ന എല്ലാ വിശുദ്ധ കുർബാന അര്‍പ്പണങ്ങളിലും ദിവ്യകാരുണ്യ അത്ഭുതം നടക്കുന്നുണ്ടെന്ന് ടുമാക്കോ ബിഷപ്പ് ഫ്രാങ്ക്ലിൻ മിസൈൽ 120ാം വാര്‍ഷിക ദിവ്യബലിയില്‍ പറഞ്ഞു. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 40 മണിക്കൂര്‍ ആരാധന രൂപത സംഘടിപ്പിച്ചിരിന്നു. ഓരോ വര്‍ഷവും ആയിരങ്ങളാണ് ദേവാലയത്തിലേക്ക് കടന്നുവന്നുക്കൊണ്ടിരിക്കുന്നത്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?



















