News - 2026

ഈസ്റ്ററിനോട് അനുബന്ധിച്ച് ഹോങ്കോങ് രൂപതയില്‍ 2500 പേര്‍ കത്തോലിക്ക വിശ്വാസം സ്വീകരിക്കും

പ്രവാചകശബ്ദം 17-03-2026 - Tuesday

ഹോങ്കോങ്: ചൈനയിലെ ഒരു പ്രത്യേക ഭരണമേഖലയാണ്‌ ഹോങ്കോങ്ങിലെ ഏക കത്തോലിക്കാ രൂപതയില്‍ ഈസ്റ്ററിനോട് അനുബന്ധിച്ച് 2,500 പേര്‍ കത്തോലിക്ക വിശ്വാസം സ്വീകരിക്കും. രൂപതാ ബുള്ളറ്റിൻ 'കുങ് കാവോ പോ'യിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തേതിന് സമാനമായ കണക്കുകളാണ് ഈ വര്‍ഷവും ഉള്ളതെന്നും ബുള്ളറ്റിന്‍ സൂചിപ്പിക്കുന്നു. 1,600 മുതിർന്നവരും 900 ശിശുക്കളും ജ്ഞാനസ്നാനം സ്വീകരിക്കും. ക്രിസ്തീയ സാക്ഷ്യത്താൽ പ്രചോദിതരായ ധാരാളം പേര്‍ ഹോങ്കോങ്ങില്‍ കത്തോലിക്ക വിശ്വാസത്തിലേക്ക് കടന്നുവരുന്നതിന്റെ അടയാളമായാണ് ഈ കണക്കുകളെ വിലയിരുത്തുന്നത്.

ഇടവകകളിലെ നോമ്പുകാല സൂക്ഷ്മപരിശോധനാ ചടങ്ങുകൾക്ക് കർദ്ദിനാൾ സ്റ്റീഫൻ ചൗ സൗ-യാന്റെ നിര്‍ദ്ദേശപ്രകാരം നിരവധി മതാധ്യാപകരാണ് പുതുതായി കത്തോലിക്ക വിശ്വാസം സ്വീകരിക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് വിശ്വാസ പരിശീലനം നല്‍കുന്നത്. ക്രിസ്തുവുമായുള്ള ബന്ധത്തിലൂടെയും സഭയിലെ സജീവ പങ്കാളിത്തത്തിലൂടെയും പ്രത്യാശയുടെ വാഹകരായി മാറാൻ എല്ലാവരെയും ക്ഷണിക്കുകയാണെന്ന് കർദ്ദിനാൾ സ്റ്റീഫൻ പറഞ്ഞു. സ്നാനം സ്വീകരിക്കുക എന്നാൽ ക്രിസ്തുവാകുന്ന ജീവന്റെ ജലം സ്വാഗതം ചെയ്യുക എന്നാണെന്നു കർദ്ദിനാൾ സ്റ്റീഫൻ വ്യക്തമാക്കി.

ജ്ഞാനസ്നാനം വിശ്വാസജീവിതത്തിന്റെ തുടക്കം മാത്രമാണ്. കർത്താവുമായി വ്യക്തിപരമായ കൂടിക്കാഴ്ച നടത്തുന്നതിനും പരിശുദ്ധാത്മാവിലൂടെയും വിശ്വാസത്തിന്റെ കൃപയിലൂടെയും പ്രത്യാശ വഹിക്കുന്നവരായി മാറുന്നതിനും നിങ്ങൾ സഭയുമായി ആഴത്തിലുള്ള ഒരു ബന്ധത്തിലേക്ക് പ്രവേശിക്കേണ്ടതുണ്ടെന്നും അതിനാണ് വിശ്വാസ പരിശീലനം ഒരുക്കുന്നതെന്നും ക്രൈസ്റ്റ് ദി കിംഗ് ചർച്ചിൽ ജ്ഞാനസ്നാന അര്‍ത്ഥികള്‍ക്ക് നല്‍കിയ സന്ദേശത്തില്‍ കർദ്ദിനാൾ സ്റ്റീഫൻ ചൗ പറഞ്ഞു.

2022 ഓഗസ്റ്റ് വരെയുള്ള കണക്കുകള്‍ പ്രകാരം ഏകദേശം നാലു ലക്ഷത്തോളം പ്രാദേശിക കത്തോലിക്ക വിശ്വാസികളാണ് ഹോങ്കോങ്ങിലുള്ളത്. ഫിലിപ്പീന്‍സ്, കൊറിയ, ജപ്പാന്‍, ഇന്ത്യ, ഫ്രാന്‍സ്, ജർമ്മനി തുടങ്ങീയ വിവിധ രാജ്യങ്ങളില്‍ നിന്നു പ്രവാസികളായി എത്തിയവരും ഹോങ്കോങ്ങിലെ സഭയുടെ ഭാഗമാണ്. 279 വൈദികരാണ് രൂപതയില്‍ സേവനം ചെയ്യുന്നത്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




Related Articles »