News

മൊണാക്കോയില്‍ ലെയോ പാപ്പയ്ക്കു ലഭിച്ചത് ആവേശകരമായ സ്വീകരണം

പ്രവാചകശബ്ദം 30-03-2026 - Monday

മൊണാക്കോ-വില്ലെ: ഏകദിന സന്ദര്‍ശനത്തിനായി മൊണാക്കോയില്‍ എത്തിയ ലെയോ പാപ്പയ്ക്കു ലഭിച്ചതു രാജകീയമായ സ്വീകരണം. രാവിലെ ഒൻപത് മണിയോടെ മൊണാക്കോയിലെ ഏക വ്യോമയാന സൗകര്യമുള്ള ഹെലിപോർട്ടിലെ ഹെലിപ്പാഡിലെത്തിയ പാപ്പയെ ആൽബർട്ട് രണ്ടാമൻ രാജകുമാരനും ഷർലേൻ രാജകുമാരിയും ചേർന്ന് സ്വീകരിച്ചു. തുടർന്ന് ഇരുവിഭാഗങ്ങളും തങ്ങളുടെ പ്രതിനിധി സംഘങ്ങളെ പരസ്പരം പരിചയപ്പെടുത്തി. സ്വീകരണച്ചടങ്ങിന്റെ ഭാഗമായി 21 ആചാരവെടികളും ഗാർഡ് ഓഫ് ഓണറും ഉണ്ടായിരുന്നു.

തുടര്‍ന്നു കൊട്ടാരത്തിലേക്ക് യാത്ര തിരിച്ചു. കൊട്ടാര വാതിൽക്കൽ കാറിൽ എത്തിയ പാപ്പായെ രാജകുമാരനും രാജകുമാരിയും മക്കളും ചേർന്ന് സ്വീകരിച്ചു. തുടർന്ന് ദേശീയഗാനാലാപനം, സൈനിക ബഹുമതി തുടങ്ങിയവയും ഉണ്ടായിരുന്നു. നൂറുകണക്കിന് ആളുകളും പാപ്പായെ കാത്തുനിന്നിരുന്നു. കൊട്ടാരത്തിന്റെ രണ്ടാം നിലയിൽ സ്വകാര്യ കൂടിക്കാഴ്ച നടത്തിയ പരിശുദ്ധ പിതാവും രാജകുടുംബവും പരസ്പരം സമ്മാനങ്ങൾ കൈമാറി. പിന്നീട്, കൊട്ടാരത്തിന്റെ ബാൽക്കണിയിലെത്തിയ രാജകുമാരൻ പരിശുദ്ധ പിതാവിന് സ്വാഗതമേകി സംസാരിച്ചു. തുടർന്ന് പരിശുദ്ധ പിതാവ് ഏവരെയും അഭിസംബോധന ചെയ്‌ത്‌ തന്റെ പ്രഭാഷണം നടത്തി.

പ്രഭാഷണത്തിന് ശേഷം പ്രമുഖ അതിഥികൾക്കായുള്ള ഡയറിയിൽ ഒപ്പുവച്ച പാപ്പ, രാജകുമാരനൊപ്പം കൊട്ടാരത്തിന്റെ താഴത്തെ നിലയിലെത്തി പോൾ മൂന്നാമൻ പാപ്പാ 1538-ൽ നടത്തിയ സന്ദർശനത്തിന്റെയും പിയൂസ് ആറാമൻ പാപ്പാ 1802-ൽ നടത്തിയ സന്ദർശനത്തിന്റെയും ചിത്രങ്ങൾ കണ്ടു. തുടർന്ന് അവിടെയുള്ള ചാപ്പലിൽ പ്രവേശിച്ച പാപ്പ അല്പസമയം മൗനമായി പ്രാർത്ഥിച്ചു. തുടര്‍ന്നു കൊട്ടാരത്തിന് തൊട്ടടുത്തുള്ള അമലോത്ഭവമാതാവിന്റെ നാമധേയത്തിലുള്ള കത്തീഡ്രൽ ദേവാലയത്തിലേക്ക് കാറിൽ യാത്ര തിരിച്ചു.

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം, കാർലോ മൂന്നാമൻ രാജകുമാരന്റെ ആഗ്രഹപ്രകാരം നിര്‍മ്മിച്ചതാണ് ആയിരത്തിലധികം ആളുകളെ ഉൾക്കൊള്ളാൻ തക്ക വലിപ്പമുള്ള ഈ ദേവാലയം. ദേവാലയവാതിൽക്കലെത്തിയ പാപ്പായ്ക്ക് രണ്ടു കുട്ടികൾ പൂക്കൾ നൽകി. തുടർന്ന് രാജകുമാരനും രാജകുമാരിയും, മോണാക്കോ അതിരൂപതാദ്ധ്യക്ഷനും, ഇടവക വികാരിയും ചേർന്ന് പാപ്പായെ സ്വീകരിച്ചു.പാപ്പായ്ക്ക് സ്വാഗതമേകി അതിരൂപതാദ്ധ്യക്ഷൻ സംസാരിച്ചു.

തുടർന്ന് ദേവാലയത്തിലുണ്ടായിരുന്ന നൂറുകണക്കിന് വിശ്വാസികൾക്കൊപ്പം പരിശുദ്ധ പിതാവ് പ്രാർത്ഥന നടത്തി. പ്രാർത്ഥനയുടെ അവസാനം രാജ്യത്തെ കത്തോലിക്കാസമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു. കത്തീഡ്രൽ ദേവാലയത്തിലെ സമ്മേളനം അവസാനിച്ച ശേഷം, പരിശുദ്ധ പിതാവ് രണ്ടു കിലോമീറ്ററുകൾ അകലെയുള്ള "സാന്ത ദെവോത്ത" ദേവാലയത്തിലേക്ക് കാറിൽ യാത്ര തിരിച്ചു.

ഡയക്‌ളീഷ്യൻ ചക്രവർത്തിയുടെ കാലത്ത് കൊല്ലപ്പെട്ട വിശുദ്ധ ദെവോത്തയുടെ പേരിലുള്ള ഈ ദേവാലയം 1070-കളിലുള്ള രേഖകളിൽ പ്രതിപാദിക്കപ്പെടുന്നുണ്ട്. ദേവാലയത്തില്‍ പാപ്പയ്ക്കു സ്വീകരണം നല്‍കി. സമ്മേളനത്തിന്റെ ഭാഗമായി, യുവജനങ്ങളുടെ പ്രതിനിധികളായി രണ്ടു പേരും, ക്രൈസ്തവവിശ്വാസത്തിലേക്ക് കടന്നുവരാനായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന രണ്ടുപേരും സാക്ഷ്യം നൽകി. ഇതിനിടയിൽ പരമ്പരാഗതമായ നൃത്തപരിപാടികളും ഉണ്ടായിരുന്നു. തുടർന്ന് പരിശുദ്ധ പിതാവ് തന്റെ പ്രഭാഷണം നടത്തി.

ഉച്ചഭക്ഷണത്തിന് ശേഷം രണ്ടരയോടെ മെത്രാസനമന്ദിരത്തിൽനിന്നും രണ്ടു കിലോമീറ്ററുകൾ അകലെ ഫോന്ത്വിയേയ് ഡിസ്ട്രിക്റ്റിലുള്ള ലൂയി രണ്ടാമൻ സ്റ്റേഡിയത്തിൽ പാപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഏതാണ്ട് പതിനയ്യായിരത്തോളം വിശ്വാസികൾ ഈ സ്റ്റേഡിയത്തിൽ പരിശുദ്ധ പിതാവ് അർപ്പിച്ച വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. പ്രാദേശിക സമയം വൈകീട്ട് അഞ്ചരയോടെ പാപ്പ റോമിലേക്ക് മടങ്ങി.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »