News - 2026
മുങ്ങിത്താഴ്ന്ന സഹസന്യസ്തരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ജീവത്യാഗം ചെയ്ത് ബ്രസീലിയൻ കന്യാസ്ത്രീ
പ്രവാചകശബ്ദം 16-05-2026 - Saturday
സിസിലി: ഇറ്റലിയിലെ സിസിലിയില്‍ കടലിൽ മുങ്ങിത്താഴ്ന്ന സഹസന്യസ്തരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ജീവത്യാഗം ചെയ്ത് ബ്രസീലിയൻ കന്യാസ്ത്രീ. കടലിൽ ഒഴുകിപ്പോയ തന്റെ സന്യാസ സമൂഹത്തിലെ അംഗങ്ങളെ രക്ഷിച്ച കാർമെലൈറ്റ് മെസഞ്ചേഴ്‌സ് ഓഫ് ദി ഹോളി സ്പിരിറ്റിലെ സിസ്റ്റർ നാദിർ സാന്റോസ് ഡാ സിൽവയാണ് ജീവത്യാഗം ചെയ്തത്. സ്നേഹിതന് വേണ്ടി ജീവന്‍ ബലി കഴിക്കുന്നതിനേക്കാള്‍ വലിയ സ്നേഹമില്ലായെന്ന ക്രിസ്തുവിന്റെ വചനം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയാണ് സിസ്റ്റര്‍ നാദിറിന്റെ നിത്യസമ്മാനത്തിനായുള്ള യാത്ര.
മെയ് 11ന് സഹ സന്യസ്തരോടൊപ്പം വിനോദയാത്ര നടത്തുന്നതിനിടെയാണ് സംഭവം. യാത്രയ്ക്കിടെ കടല്‍ തീരത്ത് ചെലവഴിച്ച സന്യസ്തരില്‍ മൂന്ന് സന്യാസിനികള്‍ ആഴം കുറഞ്ഞ വെള്ളത്തിൽ നിൽക്കുമ്പോൾ ശക്തമായ തിരമാലകൾ പെട്ടെന്ന് അവരെ കടലിലേക്ക് വലിച്ചിഴയ്ക്കുകയായിരിന്നു. സഹായത്തിനായുള്ള അവരുടെ നിലവിളി കേട്ട് സിസ്റ്റർ നാദിർ ഉടൻ തന്നെ അവരെ രക്ഷിക്കാൻ വെള്ളത്തിലേക്ക് ചാടിയിറങ്ങി തിരിക്കുകയായിരിന്നു. മുങ്ങിത്താഴുന്ന സന്യസ്തരില്‍ ഒരാളുടെ തല വെള്ളത്തിന് മുകളിലാക്കി ഉയര്‍ത്തിപിടിച്ച് സിസ്റ്റർ നാദിർ രക്ഷപ്പെടുത്തി. മറ്റ് ആള്‍ക്കാരെയും രക്ഷപ്പെടുത്തുവാന്‍ ഇടപെടല്‍ നടത്തി.
ഇതിനിടെ സിസ്റ്റര്‍ വെള്ളത്തിൽ ബോധരഹിതയായി പതിക്കുകയായിരിന്നുവെന്ന് സിസ്റ്റർ അന പൗള വെളിപ്പെടുത്തി. രക്ഷാപ്രവർത്തകർ സിസ്റ്ററിന് പ്രഥമശുശ്രൂഷ നൽകാൻ ശ്രമിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരിന്നു. 1980 ഓഗസ്റ്റ് 10 ന് ബ്രസീലിലെ ബഹിയയിൽ ജനിച്ച സിസ്റ്റർ നാദിറിന്റെ കുടുംബം കുട്ടിക്കാലത്ത് സാവോ പോളോയിലേക്ക് താമസം മാറി. വൈകാതെ കാർമെലൈറ്റ് മെസഞ്ചേഴ്‌സ് ഓഫ് ദി ഹോളി സ്പിരിറ്റ് സന്യാസ സമൂഹത്തിലേക്ക് പ്രവേശിച്ച സിസ്റ്റർ നാദിര്‍ വിവിധയിടങ്ങളില്‍ സേവനം ചെയ്ത ശേഷമാണ് ഇറ്റലിയിലെത്തിയത്. സിസിലിയിലെ കാറ്റാനിയയ്ക്കടുത്തുള്ള സാൻ ജിയോവന്നി ലാ പുന്തയിൽ സേവനമനുഷ്ഠിച്ചു വരുന്നതിനിടെയാണ് ജീവത്യാഗം.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















